ETV Bharat / state

സുകുമാര കുറുപ്പ് വൃദ്ധസദനത്തിലെന്ന് വാര്‍ത്ത; പരിശോധന നടത്തി ക്രൈംബ്രാഞ്ച്

author img

By

Published : Nov 12, 2021, 8:14 PM IST

രൂപസാദൃശ്യം, എയര്‍ ഫോഴ്‌സ് മുന്‍ ജീവനക്കാരന്‍ എന്നിവ സമാനമായതിനെ തുടര്‍ന്നാണ് കോട്ടയം നവജീവനില്‍ കഴിയുന്ന അന്തേവാസി, കുറുപ്പ് ആണോയെന്ന് സംശയമുയര്‍ന്നത്.

സുകുമാര കുറുപ്പ് വൃദ്ധസദനം  സുകുമാര കുറുപ്പ് ക്രൈംബ്രാഞ്ച്  Sukumara Kurup in navajeevan trust  Sukumara Kurup in kottayam  kottayam  കോട്ടയം  navajeevan trust kottayam  നവജീവന്‍ ട്രസ്റ്റ് കോട്ടയം  ക്രൈംബ്രാഞ്ച്  crime branch  കുറുപ്പ് സിനിമ  ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പ്  kurup fim dulquer salman
സുകുമാര കുറുപ്പ് വൃദ്ധസദനത്തിലെന്ന് വാര്‍ത്ത; പരിശോധന നടത്തി ക്രൈംബ്രാഞ്ച്, ഒടുവില്‍ ട്വിസ്റ്റ്

കോട്ടയം: കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പ് കോട്ടയം നവജീവന്‍ വൃദ്ധ സദനത്തില്‍ കഴിയുന്നുവെന്ന ഓൺലൈൻ വാർത്തയെ തുടർന്ന് പരിശോധന നടത്തി ക്രൈംബ്രാഞ്ച്. ആലപ്പുഴ ക്രൈംബ്രാഞ്ച് സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം, നവംബര്‍ 10 ന് ഒരു മണിയ്‌ക്കാണ് കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവജീവനില്‍ എത്തിയത്. എന്നാൽ, രൂപസാദൃശ്യം മാത്രമേ ഉള്ളുവെന്നും പിടികിട്ടാപ്പുള്ളി അല്ലെന്നും പരിശോധനയില്‍ വ്യക്തമായതായി ആലപ്പുഴ ക്രൈംബ്രാഞ്ച് അറിയിച്ചു.

നാലുവർഷം മുമ്പ് ഉത്തർപ്രദേശിലെ ലഖ്‌നൗ കിങ്ങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ അപകടത്തിൽ പരിക്കേറ്റെത്തിയ മലയാളി, സുകുമാര കുറുപ്പാണോ എന്നായിരുന്നു സംശയം. സ്വദേശം അടൂർ പന്നിവിഴയാണെന്നും, പേര് ജോബ് എന്നുമാണ് ആശുപത്രി അധികൃതരോട് ഇയാൾ പറഞ്ഞത്. ആശുപത്രിയിലെ മലയാളി മെയിൽ നേഴ്‌സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ മാണിയാണ് ഇയാളെ ശുശ്രൂഷിച്ചത്. നാട്ടിലെത്തുവാൻ മാർഗമില്ലാത്ത ഇയാളെക്കുറിച്ച് അജേഷ് സാമൂഹ്യ മാധ്യമങ്ങളിൽ വിവരം നൽകിയെങ്കിലും ആരും തേടിയെത്തിയില്ല.

സംശയം, 'ക്രൈം തക്' ടെലിവിഷന്‍ പരിപാടി കണ്ട ശേഷം

കോട്ടയം ആർപ്പുക്കരയിലുള്ള നവജീവൻ ട്രസ്‌റ്റി പി.യു തോമസുമായി പിന്നീട് അജേഷ് ബന്ധപ്പെട്ടു. സംരക്ഷണം ഏറ്റെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന്, രോഗവിമുക്തനായ ശേഷം ജോബിനെ 2017 ഒക്ടോബർ 19 ന് ലഖ്‌നൗവിൽ നിന്ന്, അജേഷിൻ്റെ സ്വന്തം ചെലവിൽ, കോട്ടയത്ത് നവജീവനിലെത്തിച്ചു. ഇപ്പോൾ നാട്ടിൽ കഴിയുന്ന അജേഷിന് നാളുകൾക്ക് മുമ്പ് കിങ്ങ് ജോർജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവിയുടെ ഒരു ഫോൺ കോൾ എത്തി. അന്ന് നമ്മൾ ചികിത്സിച്ച രോഗി, സുകുമാര കുറുപ്പ് ആയിരുന്നോ എന്ന് ഡോക്‌ടര്‍ ചോദിച്ചു.

സുകുമാര കുറുപ്പിൻ്റെ തിരോധാനം സംബന്ധിച്ച് 45 മിന്നിറ്റ് നീണ്ടുനിൽക്കുന്ന ഒരു പ്രോഗ്രാം ഹിന്ദി ചാനലായ ആജ്‌ തക്കിന്‍റെ ക്രൈം തക് എന്ന പരിപാടിയിൽ വന്നിരുന്നു. ഇതേതുടര്‍ന്ന്, ഡോക്‌ടര്‍ ചില സംശയങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു. അതുവരെ ഇല്ലാതിരുന്ന ഒരു സംശയം അജേഷിനും ഉടലെടുത്തു. സുകുമാരക്കുറുപ്പിൻ്റെ യഥാർഥ കഥ ഒന്നു വിലയിരുത്തിയപ്പോൾ അജേഷിനും തോന്നി ജോബ് എന്നയാൾ സുകുമാര കുറുപ്പ് ആകുമോ എന്ന്.

സുകുമാര കുറുപ്പിനെ ചര്‍ച്ചയാക്കി ദുല്‍ഖറിന്‍റെ 'കുറുപ്പ്'

എയർ ഫോഴ്‌സിലായിരുന്നു ജോലി. 35 വർഷമായി അടൂർ പന്നിവിഴയിലുള്ള വീട്ടുകാരുമായി അകന്നു കഴിയുന്നു. ലഖ്‌നൗവിലെ ഒരു സ്ത്രീക്കൊപ്പമായിരുന്നു താമസം. അവർ ഇറക്കിവിട്ടതിനെ തുടർന്ന് തെരുവിൽ താമസിക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായതും ആശുപത്രി ചികിത്സ തേടിയെത്തിയതും. സുകുമാര കുറുപ്പ് എയർ ഫോഴ്‌സിലായിരുന്നുവെന്ന് അജേഷ് കേട്ടിട്ടുണ്ടായിരുന്നു.

ജോബും, എയർ ഫോഴ്‌സിലായിരുന്നു. കൂടാതെ സുകുമാരക്കുറിപ്പിൻ്റെ മുഖച്ഛായയും. ഇതാണ് ജോബ് സുകുമാര കുറുപ്പാണോയെന്ന് സംശയം തോന്നാൻ കാരണമെന്നും വാര്‍ത്തയില്‍ പറയുന്നു. പ്രഥമദൃഷ്‌ടിയില്‍ തന്നെ ഇയാള്‍ സുകുമാര കുറുപ്പ് അല്ലെന്ന് മനസിലാക്കുകയായിരുന്നു.

37 വർഷം മുന്‍പ് ഫിലിം റെപ്രസൻ്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ ശേഷം കാറിനുള്ളിൽ വച്ച് കത്തിച്ച കേസിലെ പ്രതിയാണ് സുകുമാര കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത് ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായി കുറുപ്പ് സിനിമ വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സുകുമാര കുറുപ്പ് കേസ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

ALSO READ: Rahul Gandhi: ഹിന്ദുമതവും ഹിന്ദുത്വയും വ്യത്യസ്തമെന്ന് രാഹുൽ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.