കോട്ടയം : ഉത്പാദനം വർധിപ്പിച്ച് പ്രാദേശിക ബ്രാൻഡുകളിലൂടെ കാർഷികോത്പന്നങ്ങൾ വിപണിയിലിറക്കി ലാഭം നേരിട്ട് കർഷകർക്ക് ലഭ്യമാക്കുമെന്ന് കാർഷിക വികസന, കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്. കല്ലറ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടൂതൽ നാളികേര വിഭവങ്ങൾ ഉപയോഗിക്കുന്ന നമ്മുടെ നാട്ടിൽ തെങ്ങുകളുടെ എണ്ണവും ഉത്പാദനക്ഷമതയും കുറഞ്ഞിട്ടുണ്ട്. ഇത് കേരഗ്രാമം പദ്ധതിയിലൂടെ പരിഹരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
Also read: Samyukth Kisan Morcha നടത്താനിരുന്ന ട്രാക്‌ടർ റാലി മാറ്റി
ഉത്പാദനം വർധിപ്പിക്കുന്നതോടെ രണ്ടോ മൂന്നോ കേരഗ്രാമങ്ങൾ ചേർന്ന് പ്രാദേശിക ബ്രാൻഡുകളിൽ വെളിച്ചെണ്ണ സംസ്‌കരണ കേന്ദ്രങ്ങൾ ആരംഭിക്കാനാകും. ഇതോടെ മായം കലർന്ന വെളിച്ചെണ്ണ മാർക്കറ്റുകളിൽ നിന്ന് ഒഴിവാക്കുന്നതോടൊപ്പം കേരകർഷകർക്ക് അവരുടെ ഉത്പന്നങ്ങളുടെ ലാഭം നേരിട്ട് ലഭ്യമാകുന്ന സ്ഥിതി വരും.
മൂല്യ വർധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരസമിതികൾ തയ്യാറാകണം. 12 ലക്ഷത്തിലധികം തെങ്ങിൻതൈകൾ വിതരണം ചെയ്യാൻ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരഗ്രാമം പദ്ധതിയിലൂടെ കല്ലറ പഞ്ചായത്തിലെ 250 ഹെക്‌ടർ സ്ഥലത്ത് 43,500 തെങ്ങുകൾ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. 2250 കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൂന്നുവർഷം കൊണ്ട് 76 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി.