കോട്ടയം: സ്ത്രീശാക്തീകരണ രംഗത്തും ദാരിദ്ര്യനിർമാർജന മേഖലകളിലും ലോക മാതൃകയായ കുടുംബശ്രീയുടെ 25-ാം വാർഷികം ആഘോഷിക്കുമ്പോൾ കിടങ്ങൂർ പഞ്ചായത്തിലെ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ അപ്പാരൽ പാർക്കിലെ പ്രവർത്തകരും വലിയ സന്തോഷത്തിലാണ്. രണ്ടുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച അപ്പാരൽ പാർക്കിൽ പുതിയ ഉൽപന്നങ്ങൾ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് അവർ.
കുടുംബശ്രീക്ക് 25 വയസ്: കുടുംബശ്രീ ജില്ല മിഷന്‍റെ നേതൃത്വത്തിൽ കിടങ്ങൂർ പഞ്ചായത്തിന്‍റെ സഹകരണത്തോടെയാണ് കുമ്മണ്ണൂരിൽ കുടുംബശ്രീ അപ്പാരൽ പാർക്ക് പ്രവർത്തനമാരംഭിച്ചത്. കൊവിഡ് കാലത്ത് അതിജീവനത്തിന്‍റെ കിറ്റുകൾ തയാറാക്കി നൽകി ആരംഭിച്ച സ്ഥാപനം ഇന്ന് മാസ്‌ക്, ക്ലോത്ത് ബാഗ്, ഹോസ്‌പിറ്റൽ ഗൗൺ തുടങ്ങിയവയുടെ നിർമാണത്തിലൂടെ വളരെയധികം മുന്നേറിയിരിക്കുന്നു. 20 ഇലക്ട്രോണിക് തയ്യൽ മെഷീനുകളിലായി 20 പ്രവർത്തകർ ഇവിടെ ജോലി ചെയ്‌തുവരുന്നു.
സ്വകാര്യ ഏജൻസിയുടെ ഗൗൺ നിർമാണമാണ് ഇവിടെ നടന്നുവന്നിരുന്നത്. തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി മിതമായ നിരക്കിൽ ആകർഷകമായ നൈറ്റികളുടെ നിർമാണവും ആവശ്യാക്കാർക്ക് അവ എത്തിച്ചു കൊടുക്കുന്ന ജോലിയും ആരംഭിച്ചു. കൂടാതെ ബട്ടൺ ഹോൾ, ബട്ടർ സ്റ്റിച്ചിങ് മുതലായവയും ഇവിടെ ചെയ്‌തുവരുന്നു. ചുരിദാർ ടോപ്പ്, കിഡ്‌സ് വെയറുകൾ എന്നിവകൂടി ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് കുടുംബശ്രീ പ്രവർത്തകർ. രണ്ടുവർഷം മുമ്പ് ആരംഭിച്ച ഈ അപ്പാരൽ പാർക്ക് വിജയത്തിലെത്തിക്കാനായതിന്‍റെ സന്തോഷവും ഇവർ പങ്കുവയ്‌ക്കുന്നു.
വിജയം ആഘോഷിച്ച് പ്രവർത്തകർ: ദാരിദ്ര്യ ലഘൂകരണത്തിനായി സ്ത്രീകൾക്ക് വായ്‌പ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ആശയത്തിൽ തുടങ്ങിയ കുടുംബശ്രീ വഴി ജീവിതത്തിലെ സകല മേഖലകളിലും സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ചതിൽ എറെ അഭിമാനമുണ്ടെന്ന് കിടങ്ങൂർ ഗ്രാമപഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്‌സണും ഇപ്പോൾ അപ്പാരൽ പാർക്കിന്‍റെ ചുമതലക്കാരിയുമായ ശ്രീജ സന്തോഷ് പറഞ്ഞു.