കോട്ടയം: എം. ശിവശങ്കറിന്‍റെ പുസ്‌തക രചനയെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ശിവശങ്കർ നടത്തിയിരിക്കുന്നത്. ശിവശങ്കറിനെ മുഖ്യമന്ത്രി ഭയപ്പെടുന്നു. മുഖ്യമന്ത്രിയുടെ പിന്തുണ കുറ്റകൃത്യത്തിലുള്ള സർക്കാരിന്‍റെ പങ്ക് വ്യക്തമാക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള സർക്കാരിനെ വിമർശിച്ചത് മലയാളികളെ ആക്ഷേപിച്ചുവെന്ന് വരുത്തിത്തീർക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐഎസ് റിക്രൂട്ട്മെന്‍റ് നടക്കുന്ന സംസ്ഥാനമാണ് കേരളം. അത് യോഗി പറയുമ്പോൾ മാത്രം എന്താണ് ഇത്ര പ്രശ്‌നമെന്നും സുരേന്ദ്രൻ ചോദിച്ചു.
പിണറായി വിജയനെ വിമശിക്കുമ്പോൾ വി.ഡി സതീശന് പൊള്ളുന്നു. വി.ഡി സതീശനെയും കൂട്ടരെയും പോലെ പിണറായി വിജയന് പാദസേവ ചെയ്യാൻ ബിജെപിയെ കിട്ടില്ലെന്നും സുരേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.
ഉത്തർപ്രദേശിൽ പുരോഗതിയില്ലെന്ന് പറയുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. യോഗിയെ വിമർശിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്ന ചിന്തയാണ് ഇവർക്ക്. ലോകായുക്ത ഓർഡിനനൻസിനെ ബിജെപി ശക്തമായി എതിർക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
മീഡിയ വൺ ചാനൽ പാകിസ്ഥാന് ഗുണം കിട്ടുന്ന വാർത്തകൾ നൽകിയതു കൊണ്ടാണ് സംപ്രേഷണ വിലക്ക് നേരിടേണ്ടി വന്നത്. കശ്‌മീർ വിഷയത്തിൽ ഇന്ത്യ ഗവൺമെന്‍റിന്‍റെ നിലപാടുകൾക്ക് വിരുദ്ധമായി വാർത്തകൾ നൽകിയതുൾപ്പെടെ നിരവധി കാര്യങ്ങളുണ്ട്. ഇതൊക്കെ ചെയ്യുന്നതിന് മുൻപ് ഓർക്കണമായിരുന്നുവെന്നും സുരേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.
Also Read: ദുരിതാശ്വാസ നിധി ക്രമക്കേട്: കേസ് അവസാനിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി കോടതിയില്‍