കൊല്ലം: വ്യവസായി രവി പിള്ളയ്‌ക്കെതിരെ പ്രതിഷേധവുമായെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്ക് സമരത്തിന് പുറപ്പെട്ട തൊഴിലാളികളെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. അറസ്റ്റ് ചെയ്‌ത തൊഴിലാളികളെ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്‍റെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സമരം നടന്നു.
ആർപി ഗ്രൂപ്പിൽ ജോലി ചെയ്‌തിരുന്ന തങ്ങളെ അന്യായമായി പിരിച്ചുവിട്ടുവെന്നും അർഹമായ നഷ്‌ട പരിഹാരം ലഭിച്ചില്ലെന്നും തൊഴിലാളികൾ പറയുന്നു. 65ലേറെ തൊഴിലാളികളെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കരുതൽ തടങ്കൽ എന്ന നിലയിൽ അറസ്റ്റ് നടത്തിയെന്നാണ് പൊലീസ് വിശദീകരണം നൽകിയത്. ജനുവരി 30ന് രവിപിള്ളയുടെ വീടിനു മുന്നിലും പ്രതിഷേധം നടന്നിരുന്നു.
അതേസമയം രവിപിള്ളയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് സമരത്തിന് പിന്നിലെന്ന് ആർപി ഗ്രൂപ്പ് ആരോപിച്ചു. അർഹം എങ്കിൽ ഇനിയും നഷ്‌ടപരിഹാരം നൽകും. വീടിനുമുന്നിൽ അനിഷ്‌ടസംഭവങ്ങൾ സൃഷ്‌ടിക്കാനാണ് ചിലർ ശ്രമിച്ചത്. പൊലീസിന്‍റേത് സമയോചിത ഇടപെടൽ ആയിരുന്നുവെന്നും ആർപി ഗ്രൂപ്പ് വ്യക്തമാക്കി.