ETV Bharat / state

ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച് കടന്ന ദുർമന്ത്രവാദി പിടിയിൽ

author img

By

Published : Apr 26, 2021, 9:53 PM IST

താന്നി സ്വർഗപുരം സ്വദേശി ആലുവിള വീട്ടിൽ ബലഭദ്രനെ (63) ആണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. മന്ത്രവാദം നടത്തി ബാധ ഒഴിപ്പിക്കുന്നതിനായി പലപ്പോഴായി ദമ്പതികളിൽ നിന്ന് കൈപ്പറ്റിയ ഒരു ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതി ആക്രമിച്ചത്.

wizard arrested  Witch arrested  ദുർമന്ത്രവാദി പിടിയിൽ  ബാധ ഒഴിപ്പിക്കൽ  കുത്തി പരിക്കേൽപ്പിക്കൽ  ഇരവിപുരം പൊലീസ്  iravipuram police
ദമ്പതികളെ കുത്തി പരിക്കേൽപ്പിച്ച് കടന്ന ദുർമന്ത്രവാദി പിടിയിൽ

കൊല്ലം: ബാധ ഒഴിപ്പിക്കാൻ നൽകിയ പണം തിരികെ ചോദിച്ച ദമ്പതികളെയും മാതാവിനെയും കുത്തി പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ ദുർമന്ത്രവാദി പിടിയിൽ. താന്നി സ്വർഗപുരം സ്വദേശി ആലുവിള വീട്ടിൽ ബലഭദ്രനെ (63) ആണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ മാർച്ച് 29 ന് വൈകിട്ട് ആറരയോടെ താന്നിയിലെ മന്ത്രവാദിയുടെ താമസസ്ഥലത്തായിരുന്നു സംഭവം. യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും പറഞ്ഞാണ് ആക്രമണത്തിനിരയായവർ ഇയാളെ സമീപിച്ചത്. മന്ത്രവാദം നടത്തി ബാധ ഒഴിപ്പിക്കുന്നതിനായി പലപ്പോഴായി മന്ത്രവാദി ഇവരിൽ നിന്നും ഒരു ലക്ഷം കൈപ്പറ്റി.

ബാധ മാറുന്നതിനായി വീട്ടിൽ കുഴിച്ചിടുന്നതിനായി തകിടും കൂടും നൽകുകയും ചെയ്‌തു. മന്ത്രവാദം നടത്തിയിട്ടും ഫലം കാണാതെ വന്നതോടെയാണ് മന്ത്രവാദിക്ക് പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്പതികൾ നൽകിയ പണം തിരികെ ആവശ്യപ്പെട്ടത്. പല അവധികൾ പറഞ്ഞ ശേഷം 29ന് പണം നൽകാമെന്ന് പറഞ്ഞ് ഇവരെ പ്രതി താന്നിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി.തുടർന്ന് ഇയാൾ യുവതിയെയും മാതാവിനെയും യുവതിയുടെ ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. മന്ത്രവാദിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയുടെ മാതാവ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Read More: പുള്ളിപ്പുലിയുടെ തൊലിയും ആനക്കൊമ്പും കടത്താൻ ശ്രമിച്ചവര്‍ പിടിയിൽ

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി.നാരായണന്‍റെയും എ.സി.പി.വിജയന്‍റെയും മേൽനോട്ടത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് ഇയാൾ വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴെക്കും ഇയാൾ മാവേലിക്കരയിലേക്ക് കടന്നു. തുടർന്ന് മാവേലിക്കരയിലെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. മന്ത്രവാദിയെന്ന ലേബലിൽ ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധം മുതലെടുത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. മാവേലിക്കര കൊല്ലകടവ് ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇരവിപുരം എസ്.എച്ച്.ഓ. ധർമജിത്ത്, എസ്.ഐ.മാരായ ദീപു, സൂരജ്, സുതൻ, സന്തോഷ്, അജിത് കുമാർ, എ.എസ്.ഐ.ഷിബു പീറ്റർ, സി.പി.ഒ.വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ഇയാൾ പിടിയിലായ വിവരമറിഞ്ഞ് നേരത്തെ തട്ടിപ്പിനിരയായ പലരും പരാതിയുമായി എത്തുന്നുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Read More: സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജേഷ്ഠന്‍ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.