കാസർകോട്: മഞ്ചേശ്വരം തലപ്പാടി ആർടിഒ ചെക്ക്‌പോസ്റ്റിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. വിജിലൻസ് ഡിവൈഎസ്‌പി കെ.വി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും ഏജന്‍റിന്‍റെ കൈവശത്ത് നിന്ന് 16,280 രൂപയും പിടിച്ചെടുത്തു.
തൊട്ടടുത്തുള്ള ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരുമായി ചേർന്നാണ് ഏജന്‍റുമാരെ വച്ച് പണം പിരിക്കുന്നതെന്ന് പരിശോധനയിൽ വിജിലന്‍സ് കണ്ടെത്തി. ഏജന്‍റുമാരെ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ താമസിപ്പിച്ചാണ് പിരിവ് നടത്തുന്നത്.
കഴിഞ്ഞ വർഷം ജൂലൈയില്‍ നടത്തിയ പരിശോധനയിൽ എജന്‍റുമാർക്കെതിരെ കർശന നടപടിയെടുത്തതിന് ശേഷമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഏജന്‍റുമാരെ നിർത്തിയിട്ടുള്ളതെന്ന് വിജിലൻസ് ഡിവൈഎസ്‌പി കെ.വി വേണുഗോപാല്‍ പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.