കാസര്‍കോട്: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് കാസര്‍കോട് നഗര ഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ യുപി സ്‌കൂള്‍. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്കിനെ അതിജീവിച്ച് പഠനനിലവാരത്തിലടക്കം മുന്നേറുമ്പോഴും ആവശ്യമായ ക്ലാസ് മുറികള്‍ പോലുമില്ലാത്തത് സ്‌കൂള്‍ പ്രവര്‍ത്തനങ്ങൾക്ക് വെല്ലുവിളിയാവുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് 150ല്‍ താഴെ മാത്രം കുട്ടികളുമായി സ്‌കൂള്‍ പ്രതിസന്ധിയെ അഭിമുഖീകരിച്ചെങ്കില്‍ ഇന്ന് അധ്യാപകരുടെയും പിടിഎയുടെയും കൂട്ടായ ശ്രമഫലമായി യുപി വിഭാഗത്തില്‍ 197ഉം എല്‍പി വിഭാഗത്തില്‍ 218ഉം കുട്ടികള്‍ അധ്യയനം നടത്തുന്നു. പിടിഎ മുന്‍കയ്യെടുത്ത് 101 കുട്ടികളുമായി പ്രീപ്രൈമറി ക്ലാസുകളുമുണ്ട്. കുട്ടികള്‍ വര്‍ധിച്ച് ഡിവിഷനുകള്‍ കൂടിയെന്നല്ലാതെ അടിസ്ഥാന സൗകര്യങ്ങളില്‍ വേണ്ട മാറ്റങ്ങളൊന്നും സ്‌കൂളിനുണ്ടായിട്ടില്ല. ആവശ്യത്തിന് ക്ലാസ് മുറികള്‍ തികയാതെ വന്നപ്പോള്‍ ലാബും ലൈബ്രറിയും സ്‌കൂള്‍ പവലിയനിലുമൊക്കെ ക്ലാസ് മുറികളാക്കി മാറ്റി.
ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലായി 13 മലയാളം ഡിവിഷനുകളും ഏഴ് കന്നഡ ഡിവിഷനുകളുമാണ് സ്‌കൂളിലുള്ളത്. ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച കെട്ടിടങ്ങളിലാണ് പ്രീപ്രൈമറി ക്ലാസുകളടക്കം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തിന് ക്ലാസ് മുറികളനുവദിച്ച് വിദ്യാലയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.