ETV Bharat / state

കാസർകോട് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'അത്ഭുത മുതല' ഓർമയായി

author img

By

Published : Oct 10, 2022, 9:17 AM IST

Updated : Oct 10, 2022, 9:54 AM IST

അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയായ ബബിയ മുതല ഞായറാഴ്‌ച ഓർമ്മയായി

temple crocodile  kasargode ananthapathmanabha swami  kasargode ananthapathmanabha swami temple  crocodile named babiya died  babiya died  babiya crocodile died  latest news in kasargode  latest news today  കാസർകോട് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ  അത്ഭുത മുതല  ക്ഷേത്രത്തിലെ അത്ഭുത മുതല ഓർമ്മയായി  ബബിയ മുതല ഞായറാഴ്‌ച ഓർമ്മയായി  ഭക്തര്‍ക്ക് കൗതുക കാഴ്‌ചയായിരുന്ന ബബിയ  പത്മനാഭന്‍റെ വിഗ്രഹം  ശ്രീപത്മനാഭ സ്വാമി  പുരാതന വാസ്‌തുവിദ്യ  പ്രകൃതിദത്തമായി നിർമിച്ച ചായങ്ങൾ  കാസര്‍കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കാസർകോട് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'അത്ഭുത മുതല' ഓർമ്മയായി

കാസര്‍കോട്: അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയായ ബബിയ മുതല ഓർമയായി. ഞായറാഴ്‌ച (9.10.2022) രാത്രിയാണ് ചത്തത്. കഴിഞ്ഞ രണ്ടു ദിവസമായി മുതലയെ കാണാനില്ലായിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു.

ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്‌ചയായിരുന്ന ബബിയ മുതല. 75 വയസായ ബബിയ പൂർണമായും സസ്യാഹാരിയായിരുന്നു. ബബിയക്ക് പൂജാരിമാർ നൽകുന്ന നിവേദ്യചോറാണ് ഭക്ഷണം.

തടാകത്തിലെ മീനുകളെ പോലും ഭക്ഷിക്കുന്ന ശീലം ഈ മുതലയ്ക്കില്ല എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെത്തുന്നവർക്ക് ഈ മുതലയുടെ ദർശനം എല്ലായ്‌പ്പോഴും ലഭിക്കണമെന്നില്ല. ഇതിനെ കാണാൻ കഴിയുന്നത് പോലും പുണ്യമായാണ് കരുതപ്പെടുന്നത്.

കാസർകോട് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'അത്ഭുത മുതല' ഓർമയായി

ഇടയ്ക്കിടെ തടാകത്തിലെ തന്‍റെ മാളത്തില്‍ നിന്നും മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തും. ഒരിക്കല്‍ ബബിയ ശ്രീകോവിലിനു മുന്നില്‍ 'ദര്‍ശനം' നടത്തിയത് ക്ഷേത്ര പൂജാരി മൊബൈലില്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രചാരണം ലഭിച്ചിരുന്നു.

ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു ബബിയ: ബ്രിട്ടീഷ് ഭരണകാലത്ത് ഈ തടാകത്തിലുണ്ടായിരുന്ന മുതലയെ അവർ വെടിവെച്ചു കൊന്നു. എന്നാൽ ബബിയ എവിടെ നിന്ന് വന്നു എന്നതിനെ കുറിച്ച് ആർക്കും യാതൊരു അറിവുമില്ല. തനിയെ തടാകത്തിൽ പ്രത്യക്ഷപ്പെട്ടതാണെന്നു പറയപ്പെടുന്നു.

നിരുപദ്രവകാരിയായിരുന്നു ഈ മുതല. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല.

നേരത്തെ 2019ല്‍ ബബിയ ജീവനോടെയില്ല എന്ന തരത്തിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് യാതാരു അടിസ്ഥാനവുമില്ലെന്നും മുതല ആരോഗ്യവാനായി ഇപ്പോഴുമുണ്ടെന്ന് വ്യക്തമാക്കി ക്ഷേത്രഭാരവാഹികള്‍ തന്നെ രംഗത്ത് വന്നു, വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞിരുന്നു. ബബിയ ചത്തെന്ന പ്രചാരണങ്ങള്‍ക്ക് ശേഷവും മുതല ക്ഷേത്ര മുറ്റത്ത് എത്തിയിട്ടുണ്ട്.

ക്ഷേത്രത്തിന്‍റെ ചരിത്രം ഇങ്ങനെ: അനന്തപുര തടാക ക്ഷേത്രം ഒമ്പതാം നൂറ്റാണ്ടിലാണ് നിർമിച്ചതെന്ന് കരുതപ്പെടുന്നു. പുരാതന വാസ്‌തുവിദ്യയുടെ മനോഹര കാഴ്‌ചകൾ ഈ ക്ഷേത്രത്തിന്‍റെ നിർമാണത്തിൽ കാണുവാൻ കഴിയുന്നതാണ്. തടാകത്തിനു നടുവിൽ നിർമിച്ച ക്ഷേത്രമായതു കൊണ്ട് തന്നെ കടുത്ത മഴയിൽ ജലനിരപ്പുയരുമോ എന്ന സംശയം സ്വാഭാവികമായും ഉണർന്നേക്കാം.

പക്ഷേ, ആ കാര്യത്തിലും ഈ ക്ഷേത്രം ഒരു അത്ഭുതമാണ്. എത്ര കടുത്ത മഴയിലും ഈ ക്ഷേത്രത്തിലെ ജലനിരപ്പ് ഉയരാറില്ല. തടാകത്തിന്‍റെ വലതുവശത്ത് ഒരു ഗുഹയുടെ പ്രവേശന കവാടം ഉണ്ടെന്നും ആ ഗുഹ തിരുവനന്തപുരം വരെ നീളുന്നതാണെന്നും അതിലൂടെയാണ് അനന്തപത്മനാഭൻ തിരുവനന്തപുരത്തേക്ക് പോയതെന്നുമാണ് വിശ്വാസം.

പഞ്ചലോഹത്തിലോ ശിലയിലോ അല്ലാതെ കടുശർക്കര എന്ന ഒരു സവിശേഷ കൂട്ടിൽ നിർമിച്ചതാണ് ഈ ക്ഷേത്രത്തിലെ ഭഗവാന്‍റെ വിഗ്രഹം. ശർക്കരയും മെഴുകും നല്ലെണ്ണയും ഗോതമ്പുപൊടിയും ഉൾപ്പെടെ അറുപത്തിനാല് ചേരുവകൾ കൂട്ടിചേർത്ത് നിർമിച്ചിട്ടുള്ളതാണ് കേൾവിക്കാരിൽ വിസ്‌മയമുണർത്തുന്ന പത്മനാഭന്‍റെ വിഗ്രഹം. കൃത്രിമ ചായക്കൂട്ടുകളില്ലാതെ തീർത്തും പ്രകൃതിദത്തമായി നിർമിച്ച ചായങ്ങൾ കൊണ്ട് വരച്ച ക്ഷേത്ര ചുവരുകളിലെ ചിത്രങ്ങൾ ആരിലും കൗതുകമുണർത്തുന്നവയാണ്. ഈ ചിത്രങ്ങൾക്ക് ആയിരത്തിലേറെ വർഷങ്ങളുടെ പഴക്കമുണ്ടെന്നതാണ് പറയപ്പെടുന്നത്

Last Updated :Oct 10, 2022, 9:54 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.