കാസർകോട്: കാസർകോട് ജില്ലാ കലക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിലേക്ക് പ്രവേശിക്കുന്നതായി അറിയിച്ചു. നാളെ (ശനിയാഴ്ച ) മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. പകരം ചുമതല എ.ഡി.എമ്മിന് നൽകും.
സി.പി.എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് കലക്‌ടറുടെ അവധി. കൊവിഡ് ടിപിആർ കൂടിയതോടെ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയതും പിന്നീട് പിൻവലിച്ചതും വലിയ വിവാദമായിരുന്നു. സി.പി.എമ്മിന്‍റെ സമ്മർദത്തിന് വഴങ്ങിയാണ് കലക്‌ടർ ഉത്തരവ് പിൻവലിച്ചതെനുള്ള ആരോപണവും ഉയർന്നിരുന്നു.
ALSO READ: ഹൈക്കോടതി ഉത്തരവിട്ടു: കാസർകോട് ജില്ല സമ്മേളനം വെട്ടിചുരുക്കി സി.പി.എം
ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ നിർദേശിച്ച് ഇറക്കിയ കലക്‌ടറുടെ ഉത്തരവ് പിൻവലിച്ചത് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. സമ്മേളനങ്ങളിൽ 50ൽ കൂടുതൽ പേർ പങ്കെടുക്കുന്നില്ലെന്ന് കലക്‌ടർ ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകി. ഇതിനിടയിലാണ് കലക്‌ടർ അവധിയിലേക്കു പോകുന്നത്.