ETV Bharat / state

എങ്ങുമെത്താതെ കണ്ണൂരിലെ ദേശീയപാത നിർമാണം; മഴപ്പേടിയിൽ പുഴയോര മേഖല, മണ്ണിടിച്ചിൽ ഭീഷണിയിൽ ദേശീയപാത നിവാസികൾ

author img

By

Published : May 30, 2023, 3:04 PM IST

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ജില്ലയിലെ പ്രധാന പുഴകളെല്ലാം മണ്ണിട്ട് നികത്തിയാണ് പ്രവർത്തികൾ നടക്കുന്നത്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന ഈ പുഴകളിലെല്ലാം മണ്ണ് നിറച്ചത് നീരൊഴുക്കിനെ ബാധിക്കും. അതേസമയം നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി പലയിടങ്ങളിലായി വലിയ ഗർത്തങ്ങളും മൺകൂനകളുമുണ്ട്. മഴ കനക്കുന്നതോടെ ഇത് വലിയ മണ്ണിടിച്ചിലിന് കാരണമാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

Highway  കണ്ണൂരിലെ ദേശീയപാത നിർമാണം  ദേശീയപാത നിർമാണം  കണ്ണൂർ  Kanur  National highway construction in Kannur  National highway construction  kerala news
എങ്ങുമെത്താതെ കണ്ണൂരിലെ ദേശീയപാത നിർമാണം

നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന രാജീവൻ

കണ്ണൂർ : ദേശീയപാത വികസനവും പാലം പണികളും തകൃതിയായി പുരോഗമിക്കുന്ന സമയത്തും മഴ ഭീതിയിലാണ് കണ്ണൂർ ജില്ലയിലെ പുഴയോരത്തുള്ളവരും ദേശീയപാതയുടെ സമീപത്ത് താമസിക്കുന്നവരും. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ജില്ലയിലെ പ്രധാന പുഴകളെല്ലാം മണ്ണിട്ട് നികത്തിയാണ് പൈലിങ് പ്രവർത്തികൾ നടക്കുന്നത്. കാലവർഷം പടിവാതിൽക്കൽ എത്തി നിൽക്കെ പലയിടത്തും 50 ശതമാനം ജോലികൾ പോലും പൂർത്തിയായില്ല.

കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ കൂടി എത്തിയതോടെ പലയിടങ്ങളിലും കനത്ത മണ്ണിടിച്ചിലുണ്ടായി. പ്രളയകാലത്തും കഴിഞ്ഞ വർഷങ്ങളിലും കരകവിഞ്ഞൊഴുകിയ പുഴകൾ ഭൂരിപക്ഷവും ദേശീയപാത കടന്നുപോകുന്നതാണ്. ഇതാണ് ജനങ്ങളുടെ നെഞ്ചിടിപ്പേറ്റുന്നത്. അധികൃതർ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് വഴിവയ്‌ക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണൂരിലെ പ്രധാന പുഴകൾ കടന്നുപോകുന്ന വളപട്ടണം, ചാല പാലം, കുറ്റിക്കോൽപാലം, കുപ്പം പാലം, പെരുമ്പ പുഴയോരം, പെരുമ്പപാലം എന്നിവിടങ്ങളിലെല്ലാം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവർത്തി നടക്കുകയാണ്. മേഖലകളിലെ പുഴകൾ മണ്ണിട്ട് നികത്തിയാണ് നിർമാണം നടക്കുന്നത്.

ദേശീയപാതയിൽ ഏറ്റവും നീളം കൂടിയ പാലമായ വളപട്ടണം പാലത്തിനു 700 മീറ്ററിലധികം നീളം വരും. പാലത്തിന്‍റെ നിർമാണത്തിനായി ഇരുഭാഗത്തുനിന്നും പുഴയിലേക്ക് മണ്ണിട്ട് ഉയർത്തിയിട്ടുണ്ട്. തുരുത്തി ഭാഗത്തുനിന്ന് മാത്രം പുഴയിലേക്ക് 200 മീറ്ററോളം ഉള്ളിലേക്ക് മണ്ണിട്ടാണ് പൈലിങ് പ്രവൃത്തി നടക്കുന്നത്. പറശ്ശിനി ഭാഗത്തുനിന്നും കാട്ടാമ്പള്ളി ഭാഗത്തുനിന്നും വരുന്ന പുഴകൾ ഒന്നായി ചേർന്ന് ശക്തമായി പരന്നൊഴുകുന്ന മേഖലയാണ് മണ്ണ് നിറച്ചിട്ടുള്ളത്. ഇത് ഏത് രീതിയിൽ നീരൊഴുക്കിനെ ബാധിക്കുമെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

പതിയിരിക്കുന്നത് വൻ ദുരന്തം ; പെരുമ്പ പാലത്തിൽ പരവന്തട്ട, കാപ്പാട് വയൽ, മുക്കൂട് കാനായി വയൽ, മുതിയലം, കൂർക്കര, കൊക്കോട്, പുറച്ചേരി, കോട്ട തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തിലധികം വീടുകളാണ് വെള്ളത്തിനടിയിൽ ആകുമെന്ന ഭീഷണിയിയിലുള്ളത്. പുഴയും പാലത്തിന്‍റെ അനുബന്ധ റോഡുകളും അടക്കം കുറ്റിക്കോൽ പാലത്തിന് 200 മീറ്ററിലധികം നീളം വരും. പാലം നിർമാണത്തിന്‍റെ ഭാഗമായി പൈലിങ് പ്രവർത്തി തുടങ്ങിയിട്ടുണ്ട്. പുഴയിൽ മണ്ണിട്ട് നീരൊഴുക്ക് പൂർണമായും തടസപ്പെടുത്തിയാണ് ഇവിടെയും നിർമാണ പ്രവർത്തികൾ മുന്നോട്ടു നീങ്ങുന്നത്. നിലവിലുള്ള പാലത്തിന്‍റെ ഇരുഭാഗത്തും മണ്ണിട്ട് നിറച്ചതിനാൽ വെള്ളത്തിന്‍റെ ഒഴുക്ക് പൂർണമായും സ്‌തംഭിച്ചു. മഴ കനക്കുന്നതോടെ ശക്‌തമായ നീരൊഴുക്കിൽ മണ്ണാകെ ഒലിച്ചുപോകാൻ സാധ്യത കൂടുതലാണെന്ന് നാട്ടുകാർ ആശങ്ക പങ്കുവയ്‌ക്കുന്നുണ്ട്. ആന്തൂർ, തളിപ്പറമ്പ്, കുറുമാത്തൂർ, കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള മഴവെള്ളം പ്രധാനമായി വന്നുചേരുന്ന ചെറിയ പുഴയാണിത്.

വർഷകാലത്ത് ദിവസങ്ങളോളം ജലനിരപ്പ് ഉയരാറുള്ള പുഴയാണ് തളിപ്പറമ്പിനടുത്തുള്ള കുപ്പം കടവും പരിസരവും. പാലം പണി തുടങ്ങി മാസങ്ങളായിട്ടും പ്രവൃത്തി പാതിവഴിയിലാണ്. 100 മീറ്ററോളം വീതിയുള്ള പുഴയിൽ അഞ്ച് റീച്ചുകളിലാണ് തൂണുകൾ നിർമിച്ചു പാലം പണിയുന്നത്. പുഴയുടെ വീതിയിൽ ഏറെ ഭാഗവും മണ്ണിട്ടിട്ടുണ്ട്.

മഴയ്ക്ക് മുമ്പായി പൈലിങ് തീർത്ത് മണ്ണെടുത്തു മാറ്റണമെന്നാണ് വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ നിലവിലെ സ്ഥിതിയിൽ ഇത് അപ്രായോഗികമാണ്. പ്രവർത്തികൾ താത്‌കാലികമായി നിർത്തി മണ്ണെടുത്തു മാറ്റി പുഴ തുറന്നു കൊടുക്കുക എന്നതാണ് മുന്നിലുള്ള ഏക പ്രതിവിധി. മഴയ്ക്ക് ശേഷം വീണ്ടും പ്രവർത്തനം തുടങ്ങുക. വളപട്ടണം പോലുള്ള വലിയ പുഴകളിൽ ഘട്ടം ഘട്ടം ആയാണ് പൈലിങ് നടത്തുന്നത്. അതിനാൽ വെള്ളത്തിന്‍റെ ഒഴുക്കിനെ അത്ര ബാധിക്കില്ല. എന്നാൽ ചെറിയ പാലങ്ങളിൽ മണ്ണിട്ട് നികത്തുന്നത് ഒഴുക്കിനെ പൂർണമായും ബാധിക്കുന്നു. ഇതാണ് ജനങളുടെ നെഞ്ചിടിപേറ്റുന്നത്.

രണ്ടാൾ പൊക്കത്തിൽ മൺകൂനകളും അപകടം വിളിച്ചു വരുത്തുന്ന ഗർത്തങ്ങളും ; കഴിഞ്ഞ ദിവസത്തെ വേനൽ മഴ കല്യാശേരി, പാപ്പിനിശേരി പ്രദേശങ്ങളെ വളരെയേറെ ദുരിതത്തിലാക്കി. മഴ പെയ്‌തതോടെ ദേശീയപാത നിർമാണം നടക്കുന്ന വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടു. കല്യാശ്ശേരിയിൽ നിർദിഷ്‌ട ടോൾ പ്ലാസയ്ക്കു വേണ്ടി നിർമാണം നടക്കുന്ന ഹാജിമൊട്ടയിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇവിടെയുള്ള കൂറ്റൻ ചെങ്കൽപാറ ഏതു നിമിഷവും റോഡിലേക്ക് അടർന്നു വീഴാവുന്ന നിലയിലാണുള്ളത്.

മുഴുപ്പിലങ്ങാട്, പരിയാരം പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്‌തമല്ല. സർവീസ് റോഡിനു താഴെയായി പലയിടങ്ങളിലും രണ്ടാൾ ആഴത്തിലാണ് കുഴികൾ എടുത്തിട്ടുള്ളത്. മറ്റിടങ്ങളിൽ അതിനേക്കാൾ ഉയരത്തിൽ മൺകൂനകളുമുണ്ട്. കനത്ത മഴയിൽ ഇത് റോഡിലേക്ക് ഇടിഞ്ഞുവീഴാൻ സാധ്യത കൂടുതലാണ്. കൈവരികളായി ഒഴുകുന്ന തോടുകളും മണ്ണിനടിയിലാണ്. സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഈ മേഖലയെ വിഴുങ്ങാൻ പാകത്തിലുള്ള വൻ ദുരന്തമാണ് കാത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.