ഇടുക്കി: നയനമനോഹര കാഴ്‌കളാണ് ഇടുക്കി രാമക്കല്‍മേടിലുള്ളത്. സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി അനേകം പേരാണ് ഇവിടേക്കെത്തുന്നത്. ഭീമന്‍ വേഴാമ്പല്‍ ശില്‍പമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. എന്നാല്‍, സഞ്ചാരികൾ ഈ ശില്‍പത്തിലേക്ക് കയറുന്ന ഇടങ്ങളില്‍ കമ്പികൊണ്ടും ചോക്കുകൊണ്ടും കോറിയിട്ടും പേരെഴുതിവച്ചും വികൃതമാക്കിയിരിക്കുകയാണ്.
ലക്ഷങ്ങള്‍ ചെലവുവരുന്ന നിര്‍മിതിയാണിത്. തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളുടെയും സഹ്യപര്‍വതനിരയുടേയും കാഴ്‌ച ആസ്വദിയ്ക്കാനാവുന്ന തരത്തില്‍ വാച്ച് ടവറായാണ് ശില്‍പം. ടവറിന്‍റെ ഉള്‍ഭാഗത്തെയും പുറത്തെയും പെയിന്‍റ് ചെയ്‌തയിടങ്ങളാണ് വികൃതമാക്കിയത്. തിരക്ക് വര്‍ധിക്കുന്ന സമയത്ത്, ജീവനക്കാര്‍ക്ക് പൂര്‍ണമായും ശ്രദ്ധ ചെലുത്താനാവാത്ത സ്ഥിതിയാണുള്ളത്. ഇതുമുതലെടുത്താണ് ഈ പ്രവര്‍ത്തി.
ALSO READ: ഇടുക്കിയിൽ പത്തൊമ്പതുകാരിയെ പീഡിപ്പിച്ചു; കൊലക്കേസ് പ്രതി പിടിയിൽ
ശില്‍പം വീണ്ടും പെയിന്‍റ് ചെയ്യണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവുണ്ട്. ജീവനക്കാരുടെ ശ്രദ്ധ തെറ്റിയാല്‍, കുട്ടികളുടെ കളി ഉപകരണങ്ങള്‍ മുതിര്‍ന്നവര്‍ ഉപയോഗിക്കുന്നതും പതിവാണിവിടെ. സഞ്ചാരികള്‍ പരസ്‌പര സഹകരണത്തോടെ മുന്നോട്ടുപോവേണ്ടത് അനിവാര്യമാണെന്ന് ജീവനക്കാര്‍ പറയുന്നു.