ETV Bharat / state

ജനം എന്തുചെയ്യണം സർക്കാരേ... എല്ലാവർക്കും ഓണക്കിറ്റുണ്ടാകില്ല, സപ്‌ളൈകോയില്‍ സബ്‌സിഡി സാധനം കിട്ടാനുമില്ല

author img

By

Published : Jul 27, 2023, 8:12 PM IST

13 ഇന അവശ്യ സബ്‌സിഡി സാധനങ്ങള്‍ക്ക് വിലകൂട്ടില്ലെന്ന് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുന്നുണ്ടെങ്കിലും സബ്‌സിഡി ഇനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാകുന്നില്ല എന്നതാണ് വാസ്‌തവം. മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും സ്ഥിതി വ്യത്യസ്തമല്ല.

price hike onam kit Supplyco kerala
സപ്‌ളൈകോയില്‍ സബ്‌സിഡി സാധനം കിട്ടാനുമില്ല

വിപണിയില്‍ സർക്കാർ ഇടപെടണമെന്ന് ആവശ്യം

ഇടുക്കി: ഓണം വരുന്നു, ഉണ്ണാനും ഉടുക്കാനും വാങ്ങണം.. മലയാളിയുടെ മനസില്‍ ചിന്തകൾ വളർന്നു തുടങ്ങി. മുൻ വർഷങ്ങളില്‍ സർക്കാർ കിറ്റ് കൊടുത്തിരുന്നത് സാധാരണക്കാരന് ഏറെ ആശ്വാസമായിരുന്നു. ഇത്തവണ അതല്ല സ്ഥിതി, എല്ലാവർക്കും കിറ്റുണ്ടാകില്ലെന്ന് സർക്കാർ തന്നെ തൊട്ടും തൊടാതെയും പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ഓണത്തിനുള്ള വക നേരത്തെ കാണണം. അവശ്യ സാധനങ്ങൾ സബ്‌സിഡി നിരക്കില്‍ കൊടുക്കാൻ സർക്കാർ ഏർപ്പെടുത്തിയ സംവിധാനമുണ്ടല്ലോ, സപ്ലൈകോ ഔട്ട്‌ലെറ്റുകളും ത്രിവേണി സ്റ്റോറുകളും...

അവിടെ പോയി നോക്കിയപ്പോൾ സ്ഥിതി ദയനീയം. സബ്‌സിഡി സാധനങ്ങൾ ഒന്നും സപ്ലൈകോ സ്റ്റോറുകളിലില്ല... ഇതോടെ എല്ലാം പുറത്തുനിന്ന് ഉയർന്ന വില കൊടുത്ത് വാങ്ങേണ്ട സ്ഥിതി.. വിപണിയില്‍ ഇടപെടും ഇടപെടും എന്ന് സർക്കാർ ഇടയ്ക്കിടെ പറയുന്നുണ്ട്.. ഓണം അടുക്കുമ്പോഴെങ്കിലും ഇടപെട്ടാ മതിയായിരുന്നു എന്നാണ് സാധാരണക്കാരൻ പറയുന്നത്. ഇടപെട്ടില്ലെങ്കില്‍ പിന്നെ, കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ..

"വാക്ക് പാലിക്കുമോ സർക്കാർ:" 13 ഇന അവശ്യ സബ്‌സിഡി സാധനങ്ങള്‍ക്ക് വിലകൂട്ടില്ലെന്ന് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുന്നുണ്ടെങ്കിലും സബ്‌സിഡി ഇനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാകുന്നില്ല എന്നതാണ് വാസ്‌തവം. സബ്സിഡി സാധനങ്ങള്‍ വിറ്റ വകയില്‍ 2000 കോടിയാണ് സര്‍ക്കാര്‍ സപ്‌ളൈകോയ്ക്ക് നല്‍കാനുള്ളത്. അതുകൊണ്ടുതന്നെ സാധനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് പണം കൊടുക്കാൻ സപ്ലൈകോയ്ക്ക് കഴിയുന്നില്ല. അതുകൊണ്ട് അവര്‍ സപ്‌ളൈകോയെ തഴഞ്ഞ മട്ടാണ്. കനിവു തോന്നി ഓര്‍ഡര്‍ സ്വീകരിക്കുന്ന കമ്പനികളാവട്ടെ, അവര്‍ക്കു തോന്നുന്ന സമയത്താണ് സാധനങ്ങള്‍ എത്തിക്കുന്നത്. ഇതാണ് നിലവില്‍ പ്രതിസന്ധിക്ക് കളമൊരുക്കിയത്.

കേരളത്തിലെ ഭൂരിഭാഗം സ്പ്ലൈകോ സ്‌റ്റോറുകളിലും സബ്‌സിഡി ഇനങ്ങള്‍ വയ്ക്കുന്ന റാക്കുകള്‍ കാലിയാണ്. സപ്ലൈകോ, മാവേലി സ്‌റ്റോര്‍ ഔട്ട്‌ലെറ്റുകളിലേക്ക് ആളെത്തുന്നുണ്ടെങ്കിലും സബ്‌സിഡി ലിസ്റ്റിലെ ചില സാധനങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആവശ്യക്കാര്‍ ഏറെയുള്ള സാധനങ്ങള്‍ വാങ്ങാനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാനാവാത്തതാണ് പ്രശ്നം. മുളകിനും കടലയ്ക്കുമാണ് ക്ഷാമം കൂടുതല്‍. ഓണക്കാലത്ത് പ്രതിസന്ധിക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷ. ഇനി സർക്കാരിന്‍റെ ഓണച്ചന്ത അടക്കമുള്ള വിപണന മേളകളാണ് ആശ്രയമെന്നും സാധാരണക്കാർ കരുതുന്നു. എന്നാല്‍ കിറ്റ് അടക്കം ഇല്ലാത്ത സാഹചര്യത്തില്‍ ഓണച്ചന്തകളില്‍ വലിയ ജനത്തിരക്കാകും അനുഭവപ്പെടുക.

എല്ലാവര്‍ക്കും ഓണക്കിറ്റില്ല: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാര്‍ഷിക ഉല്പന്നങ്ങളുടെ വിലത്തകര്‍ച്ചയും മൂലം ജീവിതം പ്രതിസന്ധിയിലായവർക്ക് ഇരട്ടി പ്രഹരമാണ് എല്ലാവർക്കും ഓണക്കിറ്റുണ്ടാകില്ല എന്ന സർക്കാർ പ്രഖ്യാപനം. അതി ദരിദ്രര്‍ക്ക് മാത്രമാണ് ഇത്തവണ ഓണത്തിന് കിറ്റിന് അര്‍ഹതയുള്ളൂ എന്നാണ് സർക്കാർ പറയുന്നത്. മുന്‍ഗണന വിഭാഗമെന്നോ അതിദരിദ്രരരെന്നോ വേര്‍തിരിവില്ലാതെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സാധാരണക്കാർ കടന്നുപോകുന്നത്.

ഉള്ളി തൊട്ട് കര്‍പ്പൂരം വരെയുള്ളവയ്ക്ക് ഇരട്ടിയിലധികം വില. മാര്‍ക്കറ്റില്‍ ഇറങ്ങിയാല്‍ കൈപൊള്ളുന്ന സ്ഥിതി. അതേസമയം ഉല്പാദിപ്പിക്കുന്ന കാര്‍ഷിക വിളകൾക്ക് വിപണിയില്‍ വിലയില്ലാത്ത അവസ്ഥ. ഒടുവില്‍, കിട്ടുന്ന വിലയില്‍ വിറ്റ് പണിക്കൂലി പോലും ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വരുന്ന കര്‍ഷകര്‍. ഇതാണ് ഭൂരിഭാഗം പേരുടേയും അവസ്ഥ.

റേഷൻ കടകളിലും സ്ഥിതി ഇതുതന്നെ: വിപണിയില്‍ വില വർധിക്കുമ്പോൾ അവശ്യ സാധനങ്ങൾ സബ്‌സിഡി നിരക്കില്‍ ലഭ്യമായിരുന്ന റേഷൻ കടകളായിരുന്നു ആശ്വാസം. സർക്കാരിന്‍റെ കണക്കിലെ അതിദരിദ്ര കാർഡില്‍ ഉൾപ്പെടാത്തവർ ഈ സാഹചര്യത്തില്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ്. മുൻവർഷങ്ങളിലെ പോലെ അല്ലെങ്കിലും ചെറിയ രീതിയിലുള്ള ഓണക്കിറ്റുകളെങ്കിലും ലഭ്യമാക്കണമെന്നാണ് അതിദരിദ്ര പട്ടികയില്‍ ഉൾപ്പെടാത്ത സാധാരണക്കാർ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.