ഇടുക്കി: ചാരുംമൂട്ടിൽ നിന്ന് 500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഇടുക്കി ഉപ്പുതോട് സ്വദേശി പുലിക്കയത്ത് ദീപു ബാബുവാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. മുഖ്യപ്രതി ഷംനാദ് എന്നയാള്‍, ദീപു മുഖേയാണ് ജില്ലയിൽ കള്ളനോട്ടുകൾ വിതരണം ചെയ്‌തിരുന്നത്.
രണ്ട് ലക്ഷത്തിനടുത്ത് രൂപ കഴിഞ്ഞ മാസം കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്നും ഷംനാദ്, ദീപുവിന് കൈമാറിയിരുന്നു. ജില്ലയിൽ കള്ളനോട്ടുകൾ വിതരണം ചെയ്യാന്‍ ഷംനാദ് തെരഞ്ഞെടുത്തത് ദീപുവിനെയായിരുന്നു. പച്ചക്കറി കടയിൽവച്ച് കണ്ടുള്ള പരിചയം മാത്രമാണ് ഇരുവർക്കും ഉണ്ടായിരുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പന, ചെറുതോണി, അടിമാലി, നെടുങ്കണ്ടം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ കള്ളനോട്ടുകൾ വിതരണം ചെയ്‌തതായി ദീപു പൊലീസിനോട് സമ്മതിച്ചു.
ദീപു നിരവധി കേസുകളില്‍ പ്രതി: കേസിൽ മുൻപ് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഇടുക്കിയിൽ വൻതോതിൽ കള്ളനോട്ട് വിതരണം നടന്നതായി പ്രതികൾ മൊഴി നല്‍കിയത്. തുടർന്ന്, പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദീപുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ശേഷം, നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇടുക്കിയിൽ അടിപിടി, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാള്‍.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം മാവേലിക്കര സബ്‌ജയിലിൽ റിമാൻഡ് ചെയ്‌തു. റിമാൻഡിൽ കഴിയുന്നവരെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നും കേസിൽ ഇനിയും കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.