എറണാകുളം: കോതമംഗലം താലൂക്കിൽ വർധിച്ച് വരുന്ന വന്യജീവി ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ. കേരള കോണ്‍ഗ്രസ് (എം) കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭൂതത്താന്‍കെട്ട് തുണ്ടം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ മുന്‍ മന്ത്രി ടി. യു. കുരുവിള ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളായ കോട്ടപ്പിടി, പിണ്ടിമന, കുട്ടമ്പുഴ, കീരമ്പാറ, കവളങ്ങാട് പഞ്ചായത്തുകളില്‍ വന്യജീവിളുടെ ശല്യവും ആക്രമണവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള നിയമം കൊണ്ടുവന്നു എന്ന് പറയുകയും അതില്‍ പ്രായോഗികമല്ലാത്ത വ്യവസ്ഥകൾ മുന്നോട്ടുവച്ച് കര്‍ഷകരെ വഞ്ചിക്കുന്ന ഏര്‍പ്പാടാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. വന്യമൃഗങ്ങൾ മനുഷ്യരെ ആക്രമിച്ചാല്‍ ഒരുനടപടിയുമില്ല. എന്നാല്‍ മനുഷ്യന്‍ ജീവനും സ്വത്തും സംരക്ഷിക്കുമ്പോള്‍ വന്യമൃഗങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഹാനി സംഭവിച്ചാന്‍ കേസായി പ്രശ്‌നമായി. ഇത് ന്യായമല്ല. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഉത്തവാദിത്വമുള്ള സര്‍ക്കാര്‍ ഇതിന് ശാശ്വത പരിഹാരം കാണണം. വനാതിര്‍ത്തില്‍ ട്രഞ്ച് കുഴിച്ച് ഫെന്‍സിങ്ങ് സ്ഥാപിക്കണം, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷിനാശവും ആളപായവും സംഭവിച്ചവര്‍ക്ക് ഉടനടി നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ നടത്തിയത്.
ഇതൊരു സൂചനയാണ് ഇതിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ സമരപരിപാടികളുമയി മുന്നോട്ടുപോകുമെന്ന് ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിച്ച മുന്‍ എംപി. കെ.ഫ്രാന്‍സിസ് ജോര്‍ജും മുന്‍ എംഎല്‍എ. ജോണി നെല്ലൂരും മുന്നറിയിപ്പ് നല്‍കി.ഫെൻസിങ്ങ് സംവിധാനമെല്ലാം തകരാറിലായതിനാലാണ് വന്യജീവി ശല്യം രൂക്ഷമായിരിക്കുന്നത്. ഇതിന് ഉടൻ പരിഹാരം കാണാമെന്ന് വനം മന്ത്രി വർഷങ്ങൾക്ക് മുൻപ് ഉറപ്പ് നൽകിയെങ്കിലും നാളിതുവരെയായി നടപടി ഉണ്ടായിട്ടില്ല.