ETV Bharat / state

'ഒന്നാം ലാവലിന്‍ കേസ് 33 തവണ മാറ്റിവച്ചത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയെ തുടര്‍ന്ന്'; വിഡി സതീശന്‍

author img

By

Published : Apr 28, 2023, 8:57 PM IST

ഒന്നാം ലാവലിന്‍ കേസിനെതിരെയും തിരുവനന്തപുരത്ത് പതിനാല് വയസുകാരി മയക്കുമരുന്ന് ഉപയോഗം മൂലം മരണപ്പെട്ടതിനെയുംക്കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

v d satheeshan  lavalin case  drug  14 year old drug  drug death  congress  pinarayi vijayan  cpim  ഒന്നാം ലാവലിന്‍ കേസ്  ലാവലിന്‍  സിപിഎം  ബിജെപി  വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ്  മയക്കുമരുന്ന് ഉപയോഗം  പതിനാല് വയസുകാരിയുടെ മരണം  എറണാകുളം ഏറ്റവും പുതിയ വാര്‍  പിണറായി വിജയന്‍  ഇന്നത്തെ പ്രധാന വാര്‍ത്ത
'ഒന്നാം ലാവലിന്‍ കേസ് 33 തവണ മാറ്റിവച്ചത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയെ തുടര്‍ന്ന്'; വി ഡി സതീശന്‍

'ഒന്നാം ലാവലിന്‍ കേസ് 33 തവണ മാറ്റിവച്ചത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയെ തുടര്‍ന്ന്'; വി ഡി സതീശന്‍

എറണാകുളം: ഒന്നാം ലാവലിൻ കേസ് എന്തായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്‌റ്ററുടെ ചോദ്യത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒന്നാം ലാവലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. സംസ്ഥാനത്തെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഭാഗമായി ആ കേസ് 33 പ്രാവശ്യം മാറ്റിവച്ചുവെന്നും ഇത്തരത്തിൽ കേസ് മാറ്റി വയ്‌ക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'ഇതിന്‍റെ ഭാഗമായാണ് എല്ലാ തവണയും ലാവലിൻ കേസ് എടുക്കുമ്പോൾ സിബിഐയുടെ വക്കീലിന് പനിവരുന്നത്. ലാവലിന്‍ കേസ് അഡ്‌ജസ്‌റ്റ് ചെയ്‌ത് നിർത്തിയിരിക്കുകയാണെന്ന് അദ്ദേഹത്തിന് തന്നെ അറിയാം. സ്വർണ്ണക്കള്ളക്കടത്ത് കേസും ലൈഫ് മിഷൻ കേസും എവിടെപ്പോയി?'- അദ്ദേഹം ചോദിച്ചു.

'സിബിഐ, എൻഐഎ, കസ്‌റ്റംസ്, ഇഡി അന്വേഷണങ്ങളെല്ലാം എവിടെയെത്തി. ബിജെപി നേതാക്കളുടെ കുഴൽപ്പണ കേസും സ്വർണക്കടത്ത് കേസുമെല്ലാം ഒത്ത് തീർന്നിരിക്കുകയാണ്. എന്നിട്ടാണ് ഒന്നാം ലാവ്ലിൻ കേസ് എവിടെയെന്ന് നമ്മളോട് ചോദിക്കുന്നത്. എവിടെയാണ് പോയതെന്ന് അവര് തന്നെ പറയട്ടെയെന്നും' വി ഡി സതീശൻ പറഞ്ഞു.

'തിരുവനന്തപുരത്ത് 14 വയസുകാരി മയക്കുമരുന്ന് ഉപയോഗം കാരണം മരിച്ചത് കേരളത്തെ ഞെട്ടിക്കേണ്ട സംഭവമാണ്. കേരളത്തിൽ ലഹരി മരുന്ന് ഉപയോഗം വർധിച്ചു വരുന്നതായി നിയമസഭയുടെ ശ്രദ്ധയിൽപെടുത്തിയത് പ്രതിപക്ഷമാണ്. ഇതേതുടർന്ന് ഉപരിപ്ലവമായ ചില കാമ്പയിനുകൾ സർക്കാർ നടത്തിയിരുന്നു'.

'ലഹരി കേരളത്തിലേക്ക് എത്തിക്കുന്ന കേന്ദ്രങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നില്ല. ലഹരിയുടെ ഉറവിടത്തെ കുറിച്ചും അന്വേഷണം നടക്കുന്നില്ല. കേരളത്തിൽ ലഹരി കേസുകൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുകയാണെന്നും ഇതാണ് ലഹരിമാഫിയയെ വളർത്തുന്നതെന്നും' വി ഡി സതീശൻ ആരോപിച്ചു.

'അടിച്ചമർത്തിയില്ലങ്കിൽ കേരളം അപകടത്തിലേക്ക് നീങ്ങുമെന്ന് ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകുന്നു. മയക്കുമരുന്നു കേസുകളിൽ കാരിയേസിനെ പിടിച്ച് എണ്ണം കൂട്ടിയിട്ട് കാര്യമില്ല. ഇതിന്‍റെ ഉറവിടത്തെ കുറിച്ചാണ് അന്വേഷണം നടത്തേണ്ടതെന്നും' വി ഡി സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്ത് 14 വയസുകാരി മരിക്കുവാനിടയായ സാഹചര്യം അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമേറജ് ആണെന്നാണ് പ്രാഥമിക നിഗമനം. സിവില്‍ പൊലീസ് ഓഫിസറുടെ ഏകമകളായ 14 വയസുകാരിയെ ഒരാഴ്‌ച മുമ്പാണ് പാളയം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് മ്യൂസിയം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. പിന്നാലെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാരും അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് അഥവ തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലെത്തുകയായിരുന്നു.

14 വയസുകാരിയായ പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായും പ്രകൃതി വിരുദ്ധ പീഡനം നടന്നതായും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ മുറിയില്‍ ഉള്‍പെടെ പൊലീസ് പരിശോധന നടത്തി. മുറിയില്‍ നിന്നും ലഹരിപദാര്‍ഥങ്ങള്‍ കണ്ടെടുത്തുവെന്നതാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.