എറണാകുളം: കരുവന്നൂർ അടക്കമുളള സഹകരണ ബാങ്കുകളിലെ അപചയത്തിൽ നിന്ന് പാഠം പഠിക്കണമെന്ന് മുൻ മന്ത്രി തോമസ് ഐസക്ക്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകകയായിരുന്നു അദ്ദേഹം.(Thomas Issac About Karuvannur Bank Scam). നിക്ഷേപകരിൽ പരിഭ്രാന്തി പടർത്തി നിക്ഷേപം പിൻവലിപ്പിക്കാനുള്ള ശ്രമാണ് ഇഡി നടത്തുന്നതെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
ഓഡിറ്റ് കർശനമാക്കണം. ഇത്തരം ജോലികൾക്കായി നിയോഗിക്കപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം നൽകണം. രാഷ്ട്രീയ പർട്ടികൾക്ക് ഇതിൽ മേൽനോട്ടം വേണം. സഹകരണ മേഖലയിലെ തിരുത്തലിന് ഈയൊരു അനുഭവം സഹായിക്കുമെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. എന്നാൽ ഇഡിയുടെ ശ്രമം ഇത് നന്നാക്കാനല്ല, ഇല്ലാതാക്കാനാണ്. അതിന് രാഷ്ട്രീയമുണ്ട്. അവർ അതിന് ശ്രമിക്കുമ്പോൾ കേരളം ഒറ്റക്കെട്ടായി സഹകരണ മേഖലയെ സംരക്ഷിക്കും.
തെറ്റുകളില്ലാതെ സഹകരണ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കണം. തെറ്റുകളെ തിരുത്തി കേരളം മുന്നോട്ട് പോകും. സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിൽ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കും. വാണിജ്യ ബാങ്കുകൾ കിട്ടാക്കടമായി പതിനഞ്ച് ലക്ഷം കോടിയാണ് എഴുതി തള്ളിയത്. അതിൽ ഉൾപ്പെട്ട പ്രമാണിമാരും നാട് വിട്ട് പോയിട്ട് ഇപ്പോൾ പറയുന്നത് ഒറ്റതവണ തീർപ്പാക്കലിനെ കുറിച്ചാണ്.
എടുത്ത വായ്‌പയുടെ ഇരുപത്തിയഞ്ച് ശതമാനം അടച്ചാൽ തീർപ്പാക്കി വീണ്ടും വായ്‌പയെടുക്കാമെന്നാണ് പറയുന്നത്. അതൊന്നും സഹകരണ ബാങ്കിൽ നടക്കില്ല നാലര ലക്ഷം കോടിയാണ് കേന്ദ്ര സർക്കാർ നൽകിയത്. രണ്ട് തവണ തന്നെ ഇഡി വിളിപ്പിപ്പിച്ചു എന്തിന് വേണ്ടി വിളിപ്പിച്ചുവെന്ന് കോടതി ചോദിച്ചതിന് മറുപടി നൽകാർ ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ല. നിയമ പ്രകാരമായിരിക്കണം എല്ലാം നടക്കേണ്ടത്. കേരളത്തിന്‍റെ വലിയ കരുത്തായ സഹകരണ മേഖലയെ സംരക്ഷിക്കണമെന്നും മുൻ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.