എറണാകുളം: എൻഫോഴ്സ്മെന്‍റിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ ഇല്ല. അതേസമയം അറസ്റ്റ് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഇഡി ക്രൈം ബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപെട്ടത്.
ഹർജിക്കൊപ്പം രഹസ്യമൊഴി പകർപ്പും വാട്സ് ആപ്പ് സന്ദേശങ്ങളും ഹാജരാക്കിയത് എന്തിനെന്നും മറ്റ് ഏജൻസികൾക്ക് നൽകിയ മൊഴികൾ ഉൾപ്പടെ ഹർജിക്കാരന് എങ്ങനെ ലഭിച്ചുവെന്നും ,ഇത് ഉചിതമാണോ എന്നും കോടതി ചോദിച്ചു.സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷൻ സോളിസിറ്റർ ജനറൽ എസ്.വി രാജു , എന്നിവർ ഇഡിക്ക് വേണ്ടി കോടതിയിൽ ഹാജരായി.
എൻഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടർ രാധാകൃഷ്ണൻ നൽകിയ ഹർജി നിലനിൽക്കില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാദം. പരാതിക്കാരൻ പ്രതിയല്ലെന്നും ഹർജിയിൽ വിശദമായി വാദം കേൾക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 12, 13 തിയതികൾ വനിതാ ഉദ്യോസ്ഥർ ഇല്ലാതെ ചോദ്യം ചെയ്തുവെന്നാണ് സ്വപ്ന കോടതിയിൽ പറഞ്ഞത്. പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രിക്കെതിരെ ഈ ദിനങ്ങളിൽ നിർബന്ധിച്ച് മൊഴിയെടുത്തുവെന്ന് പൊലിസുകാരിക്ക് മൊഴിനൽകാൻ കഴിയുകയെന്നായിരുന്നു ഇഡിയുടെ പ്രധാന വാദം. തുടർവാദത്തിനായി ഹർജി ചൊവ്വാഴ്ചയിലേക്ക് മാറ്റി.