ETV Bharat / state

ലക്ഷദ്വീപില്‍ നിന്നും രോഗികളെ കൊച്ചിയില്‍ എത്തിക്കുന്നതില്‍ മാര്‍ഗരേഖ വേണമെന്ന് ഹൈക്കോടതി

author img

By

Published : Jun 1, 2021, 12:41 PM IST

Updated : Jun 1, 2021, 12:50 PM IST

പത്ത് ദിവസത്തിനകം ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം.

ലക്ഷദ്വീപ്‌  ലക്ഷദ്വീപില്‍ രോഗികളെ എയര്‍ ലിഫ്‌റ്റ് ചെയ്യുന്നതില്‍ മാര്‍ഗരേഖ വേണം  കേരള ഹൈക്കോടതി  രോഗികളെ കൊച്ചിയില്‍ എത്തിക്കാന്‍ മാര്‍ഗരേഖ  lakshdweep  kerala hc  lakshdweep issue  protest in lakshdweep
ഹൈക്കോടതി

എറണാകുളം: ലക്ഷദ്വീപില്‍ നിന്നും രോഗികളെ എയര്‍ ലിഫ്‌റ്റ് ചെയ്യുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ ഹൈക്കോടതി വിശദീകരണം തേടി. ഇതില്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കി. അടിയന്തര മെഡിക്കല്‍ ആവശ്യത്തിന് എയര്‍ ആംബുലന്‍സ് ഉപയോഗിക്കുന്നതിനായി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഇത് കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അമിനി ദ്വീപ് നിവാസി മുഹമ്മദ് സാലിഹ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

രോഗികളെ എയര്‍ ലിഫ്ട് ചെയ്യുന്നത് തീരുമാനിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത് അടിയന്തര തീരുമാനമെടുക്കാന്‍ വൈകുമെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. എന്നാല്‍ ലക്ഷദ്വീപില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 94 പേരെ നിയോഗിച്ചിട്ടുണ്ടെന്നും അങ്ങേയറ്റം അടിയന്തര സാഹചര്യമുണ്ടെന്നു പരിശോധിച്ച് ഉറപ്പാക്കി മാത്രം എയര്‍ ലിഫ്ടിങ് അനുവദിച്ചാല്‍ മതിയെന്നുമാണ് തീരുമാനിച്ചതെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. തുടര്‍ന്നാണ് മൂന്നംഗ സമിതി തീരുമാനമെടുക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. മെയ് ഇരുപത്തിനാലിനാണ് ഉത്തരവിറങ്ങിയതെന്നും ഇതിനുശേഷം പതിമൂന്നു പേരെ എയര്‍ ലിഫ്ട് ചെയ്‌തെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു. ഓരോ തവണയും രോഗികളെ എയര്‍ ലിഫ്ട് ചെയ്യുന്നതിന് വന്‍തുക ചെലവുണ്ടെന്നും ഇതു പരമാവധി കുറയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ ലക്ഷദ്വീപില്‍ തന്നെ മികച്ച ചികിത്സ ഉറപ്പാക്കിയെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിശദീകരിച്ചു.ഹര്‍ജി പത്തു ദിവസം കഴിഞ്ഞു പരിഗണിക്കാന്‍ ഡിവിഷൻ ബെഞ്ച് മാറ്റിവച്ചു.

Read More: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി

അതേസമയം ലക്ഷദ്വീപില്‍ സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്നവരെ ഇന്ന് മൂന്ന് മണിക്ക് മുന്‍പ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന കവരത്തി സിജെഎം മുമ്പാകെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. കില്‍ത്താല്‍ ദ്വീപില്‍ 23 പേരാണ് അറസ്റ്റിലായത്. ജാമ്യം ലഭിക്കാവുന്ന കേസില്‍ അറസ്റ്റിലായവര്‍ കഴിഞ്ഞ അഞ്ച് ദിവസമായി റിമാഡില്‍ കഴിയുന്നതില്‍ കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു. ഇതില്‍ സബ്‌-ഡിവിഷണല്‍ മജിസ്‌ട്രേറ്റും ഡിഎഒയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി അറിയിച്ചു. മറ്റ് കാര്യങ്ങള്‍ പിന്നീട് പരിശോധിക്കുമെന്നും ഇപ്പോള്‍ റിമാൻഡില്‍ കഴിയുന്നവരുടെ സ്വാതന്ത്യം ഹനിക്കപ്പെട്ടിരിക്കുന്ന കാര്യമാണ് പരിശോധിക്കുന്നതെന്നും കോടതി പറഞ്ഞു. കേസ്‌ നാളെ വീണ്ടും പരിഗണിക്കും.

Last Updated :Jun 1, 2021, 12:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.