ETV Bharat / state

കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ കേസ്

author img

By

Published : Mar 20, 2023, 5:25 PM IST

Kochi corporation sit in march  Case registered against kpcc president  കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധം  കെ സുധാകരനെതിരെ കേസ്  കെ സുധാകരനെതിരെ കലാപ ശ്രമത്തിനാണ്  കൊച്ചി കോർപ്പറേഷൻ
കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ കേസ്

കെ സുധാകരനെതിരെ കലാപ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്

എറണാകുളം: കൊച്ചി കോർപ്പറേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. കലാപ ശ്രമത്തിനാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. കെ. സുധാകരൻ പങ്കെടുത്ത കൊച്ചി കോർപ്പറേഷൻ ഉപരോധത്തിനിടെ നടന്ന അക്രമ സംഭവങ്ങളുടെ പേരിലാണ് കേസെടുത്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരമാണ് കേസ്. കൊച്ചി കോർപ്പറേഷൻ ഇടത് കൗൺസിലർ ബെനഡിക്‌ട് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടിത്തത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ഉപരോധ സമരത്തിനിടെ ജോലിക്കെത്തിയ കോർപ്പറേഷൻ ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിരുന്നു.

കെ.സുധാകരൻ നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷൻ സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാരെ ആക്രമിച്ചതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. അതേസമയം കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിൽ യുഡിഎഫ് കൗൺസിലർക്കെതിരെയും പൊലീസ് കേസെടുത്തു. കോർപ്പറേഷൻ ഓഫിസിൽ നിന്ന് ഫയലുകൾ മോഷ്‌ടിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ നൽകിയായിരുന്നു കോർപ്പറേഷൻ സെക്രട്ടറി പരാതി നൽകിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്ത അട്ടിമറി ആരോപണത്തിൽ യുഡിഎഫ് കൗൺസിലർ എം.ജെ അരിസ്റ്റോട്ടിലിനെതിരെ കോർപ്പറേഷന് പരാതി ലഭിച്ചിരുന്നു.

ഈ പരാതിയും കോർപ്പറേഷൻ സെക്രട്ടറി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് കൈമാറിയിരിക്കുകയാണ്. തീപിടിത്തത്തെ തുടർന്നുള്ള മേയർക്കെതിരായ പ്രതിഷേധം യുഡിഎഫ് കൗൺസിലർമാർ ഇന്നും തുടർന്നു. നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ച എറണാകുളം ടൗൺഹാളിന് മുന്‍പിലായിരുന്നു കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

അവികസന സെമിനാർ, പുക മേയർ ഉദ്ഘാടനം ചെയ്യുമെന്ന പരിഹാസ പ്ലക്കാർഡുകൾ ഉയർത്തിയും വാഴ നട്ടുമായിരുന്നു യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്. മേയർ എം.അനിൽകുമാർ രാജി വയ്‌ക്കണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം. കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഒഴിഞ്ഞത് 13 ദിവസത്തിന് ശേഷമായിരുന്നു.

ഇതിനിടയിൽ ലക്ഷകണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം കത്തുകയും അന്തരീക്ഷത്തിലേക്ക് വിഷപ്പുക പടരുകയും ചെയ്‌തിരുന്നു. ഇത് മനുഷ്യനും പ്രകൃതിക്കും ദീർഘകാല അടിസ്ഥാനത്തിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നാണ് വിദഗ്‌ധര്‍ ചൂണ്ടി കാണിക്കുന്നത്. പുക ശ്വസിച്ചതിനെ തുടർന്ന് ആയിരത്തിലധികം ആളുകൾ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടിയിരുന്നു.

നിരീക്ഷണം ഇപ്പോഴും തുടരുന്നു: തീയണച്ചുവെങ്കിലും വീണ്ടും തിപിടിത്തം ഉണ്ടാകാതിരിക്കാൻ നിരീക്ഷണം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്‌തതോടെ ബ്രഹ്മപുരത്തെ സ്ഥിതി മെച്ചപ്പെട്ടിരുന്നു. അതേസമയം മഴയിലെ അമ്ല സാന്നിധ്യവും കൂടുതൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഏക്കറുകൾ വ്യാപിച്ചു കിടക്കുന്ന മാലിന്യ പ്ലാന്‍റിനെ വിവിധ സെക്‌ടറുകളായി തിരിച്ചായിരുന്നു 13 ദിവസമായി അഗ്നിശമന സേന തീയണക്കാനുള്ള പ്രവർത്തനം നടത്തിയത്.

മാലിന്യ കൂമ്പാരത്തിലെ പുകയണക്കാൻ കഴിഞ്ഞതോടെയായിരുന്നു 13 ദിവസം നീണ്ട തീയണക്കൽ ദൗത്യം പൂർത്തിയാക്കിയത്. തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപിടിക്കാൻ സാധ്യതയുണ്ടന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്.

ഈ സാഹചര്യം നേരിടാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അഗ്നി രക്ഷാ സേനയുടെ സേവനം തുടർന്നും ബ്രഹ്മപുരത്ത് തുടരും. കാവൽക്കാർ, കാമറകൾ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും. കോർപ്പറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ മാർച്ച് രണ്ടിന് വൈകുന്നേരം നാലു മണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്.

തീയിടുന്നതാണെന്നുള്ള വിമര്‍ശനം: കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രഹ്മപുരത്ത് നിരവധി തവണ തീപിടിത്തമുണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം ഒന്നോ രണ്ടോ ദിവസത്തിനിടയിൽ തീ നിയന്ത്രിക്കാനും കഴിഞ്ഞിരുന്നു. എല്ലാം വർഷവും മാർച്ച് ഏപ്രിൽ മാസങ്ങളിൽ തീപിടിത്തം ആവർത്തിക്കപ്പെടുന്നതിനെ തുടർന്ന് ഇത് തീയിടുന്നതാണെന്ന വിമർശനവും ശക്തമായിരുന്നു.

എന്നാൽ ശക്തമായ ചൂടിൽ മീഥൈൽ വാതകം രൂപപ്പെടുകയും എളുപ്പത്തിൽ തീപിടിത്തം ഉണ്ടാവുന്നതിന് കാരണമാകുന്നതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാറുകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവും പ്രതിപക്ഷം ശക്തമാക്കിയിരിക്കുകയാണ്. 2011 മുതലുള്ള മുഴുവൻ കരാറുകളെ കുറിച്ചും അന്വേഷിക്കാൻ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതിനിടെയാണ് ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയായെടുത്ത കേസിൽ 100 കോടി രൂപ പിഴ വിധിച്ചത്. ഒരു മാസത്തിനിടെ പിഴയടക്കാനാണ് നിർദേശം. ഇതിനെതിരെ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് കോർപ്പറേഷന്‍റെ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.