ETV Bharat / state

Kalamassery Blast Accused Dominic Martin: സ്‌ഫോടക വസ്‌തു നിർമ്മിച്ചത് അത്താണിയില്‍, കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതി ഡൊമനിക്ക് മാർട്ടിനുമായി തെളിവെടുപ്പ്

author img

By ETV Bharat Kerala Team

Published : Oct 31, 2023, 12:17 PM IST

Kalamassery Blast: ഡൊമനിക്ക് മാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള അത്താണിയിലെ അപ്പാർട്ട്മെന്‍റിൽ വെച്ചാണ് സ്‌ഫോടക വസ്‌തു നിർമ്മിച്ചതെന്നാണ് സംശയിക്കുന്നത്.

Kalamassery Blast  Kalamassery Blast Accused Dominic Martin  Dominic Martin  കളമശ്ശേരി സ്‌ഫോടനം  Dominic Martin brought to Athani for evidence  പ്രതി ഡൊമനിക്ക് മാർട്ടിനെ തെളിവെടുപ്പ് നടത്തി  ളമശ്ശേരി സ്‌ഫോടനം തെളിവെടുപ്പ് നടത്തി  Kalamassery blast  Convention hall explosion Kochi  convention of Jehovahs Witnesses explosion  Zamra International Convention Centre blast
Kalamassery Blast Accused Dominic Martin

പ്രതി ഡൊമനിക്ക് മാർട്ടിനെ അത്താണിയിലെ അപ്പാർട്ട്മെന്‍റിലെത്തിച്ച് തെളിവെടുപ്പ് നടത്തി

എറണാകുളം: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിനെ അത്താണിയിലെ അപ്പാർട്ട്മെന്‍റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഡിസിപി എസ് ശശിധരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കറുത്ത തുണി ഉപയോഗിച്ച് മുഖം മറച്ച നിലയിലാണ് അത്താണിയിൽ എത്തിച്ചത് (Kalamassery blast Accused Dominic Martin brought to Athani for evidence).

പ്രതിയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിൽ വെച്ചാണ് സ്‌ഫോടക വസ്‌തു നിർമ്മിച്ചതെന്നാണ് സംശയിക്കുന്നത്. തമ്മനത്തെ വീട്ടിൽ വച്ചും ഐഇഡി തയ്യാറാക്കിയ ശേഷം അത്താണിയിലെ അപ്പാർട്ട്മെന്‍റിലെത്തി സ്‌ഫോടക വസ്‌തുക്കളുമായി സംയോജിപ്പിച്ചുവെന്നാണ് കരുതുന്നത്. വാടകയ്‌ക്ക് നൽകിയിരിക്കുന്ന ഈ അപ്പാർട്ട്മെന്‍റിൽ ഉടമസ്ഥൻ എന്ന നിലയിൽ ഇയാൾക്കൊരു മുറിയുണ്ടായിരുന്നു.

മാത്രവുമല്ല ശനി, ഞായർ ദിവസങ്ങളിൽ ഇവിടെ വാടകയ്‌ക്ക് താമസിക്കുന്നവർ ഉണ്ടാകാറുമില്ല. ഈയൊരു സാഹചര്യം ഉയോഗപ്പെടുത്തി ടെറസിന് മുകളിൽ വച്ചാകാം സ്‌ഫോടക വസ്‌തു നിർമിച്ചതെന്നാണ് കരുതുന്നത്. വ്യക്തമായ ആസൂത്രണത്തോടെ തൃപ്പൂണിത്തുറയിലെ പടക്കകടകളിൽ നിന്ന് ശക്തിയേറിയ പടക്കങ്ങളും എറണാകുളത്തെ പമ്പിൽ നിന്ന് പെട്രോളും ഇവിടെ എത്തിച്ചിരുന്നു.

സ്‌ഫോടനം നടത്തിയ ഞായറാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെ ഡൊമിനിക്ക് തമ്മനത്തെ വീട്ടിൽ നിന്നും ഇരുചക്ര വാഹനത്തിൽ അത്താണിയിൽ എത്തിച്ചേരുകയായിരുന്നു. ഇതിനു ശേഷം ഇവിടെ വെച്ച് നേരത്തെ തയ്യാറാക്കി സ്‌ഫോടക വസ്‌തുകൾ റിമോട്ട് സംവിധാനവുമായി കൂട്ടി ചേർത്ത്, കളമശ്ശേരിയില യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്‍ററിൽ എത്തുകയായിരുന്നു.

സാധാരണ ഇവിടെ വരാത്ത ഡൊമിനിക് മാർട്ടിൻ വെള്ളിയാഴ്‌ച ഇവിടെ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തമ്മനത്തെ വാടക വീട്ടിൽ നിന്നും പുലർച്ചെ അഞ്ചുമണിയോടെ ഇറങ്ങിയ പ്രതി ഏഴ് മണിയോടെയാണ് കളമശ്ശേരിയിലെ കൺവെൻഷൻ സെന്‍ററിൽ എത്തിയത്. അതിനിടയിൽ അത്താണിയിലെ അപ്പാർട്ട്മെന്‍റിൽ എത്തിയിരുന്നുവെന്ന പൊലീസിന്‍റെ സംശയം ശരിവെക്കുന്നതാണ് പ്രതി നൽകിയ മൊഴികൾ.

ഞായറാഴ്‌ച പുലർച്ചെ തമ്മനത്തെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഡൊമിനിക്കിന്‍റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല എന്നായിരുന്നു ഇയാളുടെ ഭാര്യ പൊലീസിന് മൊഴി നൽകിയത്. ഇതോടെയാണ് അത്താണിയിലെ അപ്പാർട്ട്മെന്‍റ് കളമശ്ശേരി സ്‌ഫോടനത്തിന്‍റെ ആസൂത്രണ കേന്ദ്രമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ആദ്യത്തെ തെളിവെടുപ്പ് അത്താണിയിൽ നടത്തിയത്. ഇവിടെ പ്രതി ഉപയോഗിച്ചിരുന്ന മുറിയിലും, ടെറസിലും ഡൊമിനിക് മാർട്ടിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. സംഭവം നടന്ന കൺവെൻഷൻ സെന്‍റർ ഉൾപ്പടെയുള്ള സ്ഥലങ്ങളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഉച്ചയ്‌ക്ക് ശേഷമായിരിക്കും ഇയാളെ കോടതിയിൽ ഹാജരാക്കുക.

പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷമായിരിക്കും സംഭവം നടന്ന സാംറ കൺവെൻഷൻ സെന്‍ററിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തുക. തിങ്കളാഴ്‌ച (ഒക്‌ടോബർ 30) വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്‌തതായി ബോധ്യപ്പെട്ടതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടന്നും പൊലീസ് അറിയിച്ചു.

കൊച്ചി ഡിസിപി എസ് ശശിധരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വ്യക്തമായ കർമ്മ പദ്ധതി നടപ്പിലാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇന്നലെ രാത്രിയും അന്വേഷണ സംഘം യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. സ്‌ഫോടനം നടന്ന കൺവെൻഷൻ സെന്‍ററിൽ നിന്നും ഫോറൻസിക് സംഘം ശാസ്‌ത്രീയമായ തെളിവുകൾ ശേഖരിച്ചിരുന്നു.

വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചെങ്കിലും മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും യുഎപിഎ നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഞായറാഴ്‌ച രാവിലെ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ മൂന്ന് പേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സ്‌ഫോടനത്തിന് പിന്നാലെ പ്രതി സ്വമേധയാ കൊടകര സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

READ ALSO: Kalamassery Blast Case | ഡൊമിനിക്ക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; തെളിവെടുപ്പിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.