ETV Bharat / state

അസോ. പ്രൊഫസർ നിയമനം; പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്

author img

By

Published : Jun 22, 2023, 11:36 AM IST

Updated : Jun 22, 2023, 2:30 PM IST

പ്രിയ വർഗീസ്  ഹൈക്കോടതി സിംഗിൾ ബഞ്ച്  പ്രിയ വർഗീസ് അപ്പീൽ ഹൈക്കോടതി  കണ്ണൂർ സർവകലാശാല അസോ പ്രൊഫസർ നിയമനം  പ്രിയ വർഗീസ് അപ്പീൽ വിധി  വിസി നിയമനം  high court order in priya varghese  high court order in priya varghese vc appointment  vc appointment  priya varghese  priya varghese kannur university  kannur university appointment  കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനം  ഹൈക്കോടതി
കണ്ണൂർ

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനം ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി.

എറണാകുളം : കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പ്രിയ വർഗീസ് നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ചിന്‍റെ നടപടി. പ്രിയയുടെ പ്രവൃത്തി പരിചയം മതിയായ യോഗ്യതയായി കണക്കാക്കാം എന്ന് ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു.

ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ് : ഫാക്കൽറ്റി ഡവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ഗവേഷണ കാലയളവിനെ അധ്യാപന പരിചയമായി കാണാം. എൻഎസ്എസ് സ്റ്റുഡന്‍റ് ഡയറക്‌ടർ പദവിയും അധ്യാപന പരിചയത്തിന്‍റെ ഭാഗമാണെന്നും പ്രിയാ വർഗ്ഗീസിന് മതിയായ യോഗ്യതയുണ്ടെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി. റാങ്ക് ലിസ്റ്റ്, പുനഃക്രമീകരണം എന്നിവയുൾപ്പെടെയുള്ള ആവശ്യത്തിന്മേൽ
സർവകലാശാലയുടെ തീരുമാനങ്ങൾക്ക് മുൻതൂക്കം നൽകണം. സർവകലാശാലയുടെ നിലപാട് അറിയാതെ കോടതിക്ക് അന്തിമ തീർപ്പിലേക്കെത്താൻ സാധിക്കില്ലെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

സ്റ്റുഡന്‍റ് ഡയറക്‌ടർ പദവി, ഗവേഷണ കാലയളവ് എന്നിവ അധ്യാപന പരിചയമല്ലെന്നു കണ്ടെത്തുന്നതിന് മുന്നേ, യുജിസി അംഗീകൃത റിസർച്ച് അനുബന്ധ പ്രോഗ്രാമുകൾ ഏതൊക്കെയെന്ന് സിംഗിൾ ബഞ്ച് വിലയിരുത്തണമായിരുന്നു. അക്കാദമിക് ബോഡിയുടെ തീരുമാനങൾ ബന്ധപ്പെട്ട നിയമത്തിന് എതിരെയാകുമ്പോൾ മാത്രമേ കോടതി ഇടപെടൽ നടത്താവൂ എന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സിംഗിൾ ബഞ്ചിനു മുന്നിൽ കേസ് ഇരിക്കവെ, ജഡ്‌ജിയുടെ പരാമർശങ്ങൾ അടക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് പ്രിയയുടെ സ്വകാര്യതയുടെ ലംഘനമായി എന്നും ഡിവിഷൻ ബഞ്ച് വിമർശിച്ചു.

യുജിസി ചട്ടപ്രകാരം യോഗ്യതയുണ്ടെന്നും ഇത് സിംഗിൾ ബഞ്ച് പരിശോധിച്ചില്ല എന്നുമായിരുന്നു അപ്പീലിലെ വാദം. യുജിസിയുടെ ഫാക്കൽറ്റി ഡവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്‍റ്സ് സർവീസ് ഡയറക്‌ടർ സേവന കാലയളവും അധ്യാപന പരിചയത്തിൽ കണക്കാക്കാനാവില്ലെന്ന സിംഗിൾ ബഞ്ച് നിരീക്ഷണം വസ്‌തുതകൾ ശരിയായി മനസിലാക്കാതെയുള്ളതാണെന്നും അപ്പീലിൽ പ്രിയ പറഞ്ഞിരുന്നു.

പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുവേണ്ട അധ്യാപന പരിചയം ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിക്കാൻ നവംബർ 16ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടതിന് എതിരെയായിരുന്നു അപ്പീൽ. സിംഗിൾ ബഞ്ച് വിധി നിയമപരമല്ല, അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബഞ്ചിന് വീഴ്‌ച പറ്റിയെന്നും പ്രിയ അപ്പീലിൽ വ്യക്തമാക്കി.

തനിക്ക് 11 വർഷവും 20 ദിവസത്തെയും അധ്യാപന പരിചയമുണ്ട്. സ്റ്റുഡന്‍റ് സർവീസ് ഡയറക്‌ടർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണ്. അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന് ജഡ്‌ജി ധരിച്ചു. യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യതയുണ്ടെന്നും പ്രിയ വർഗീസ് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി പി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് അപ്പീലിൽ വിധി പറഞ്ഞത്.

വിവാദത്തിലേക്കെത്തിയത് : പ്രിയ വർഗീസിന്‍റെ നിയമനം ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാകേഷിന്‍റെ ഭാര്യയായ പ്രിയ വർഗീസിനെ മതിയായ യോഗ്യതയില്ലാഞ്ഞിട്ടും തെരഞ്ഞെടുത്തു എന്ന ആരോപണമാണ് വിവാദത്തിൽ എത്തിനിന്നത്. യുജിസി വ്യവസ്ഥ അനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആരോപണം.

യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് വേണ്ട യോഗ്യത എന്നത് ഗവേഷണ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്‌തികയിലുള്ള അധ്യാപന പരിചയവുമാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 2012ൽ തൃശൂർ കേരളവർമ കോളജിൽ മലയാളം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം ലഭിച്ച പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്ന് വർഷത്തെ അവധിയിൽ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദവും നേടിയിരുന്നു.

2018ലെ യുജിസി നിയമം 3-9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിയമന റാങ്ക് ലിസ്റ്റിൽ പ്രിയ വർഗീസ് ഒന്നാമത് എത്തിയത് ക്രമവിരുദ്ധമായിട്ടാണെന്ന് തെളിയിക്കുന്ന രേഖയും വിവാദങ്ങൾക്ക് പിന്നാലെ പുറത്ത് വന്നിരുന്നു. ഉദ്യോഗാർഥികളിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോർ പ്രിയ വർഗീസിന് ആയിരുന്നിട്ടും അഭിമുഖത്തിൽ ഉയർന്ന മാർക്ക് ലഭിച്ചു. ഇത് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടാൻ കാരണമായി എന്നത് പുറത്ത് വന്ന രേഖയിൽ നിന്ന് വ്യക്തമായിരുന്നു.

Last Updated :Jun 22, 2023, 2:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.