ETV Bharat / state

Gravity Jet Suit Display : രാജ്യത്തെ ആദ്യ 'പറക്കും മനുഷ്യന്‍' ; വിസ്‌മയിപ്പിച്ച് കൊച്ചിയില്‍ ജെറ്റ് സ്യൂട്ട് പ്രകടനം ; കൈയ്യടിച്ച് ജനം

author img

By ETV Bharat Kerala Team

Published : Oct 6, 2023, 9:36 PM IST

Gravity Jet Suit Display In Kochi: ശ്രദ്ധേയമായി കൊച്ചിയിലെ ജെറ്റ് സ്യൂട്ട് പ്രകടനം. പരിപാടി സംഘടിപ്പിച്ചത് സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിന്‍റെ ഭാഗമായി. ജെറ്റ് സ്യൂട്ട് പറന്നുയര്‍ന്നത് ഗ്രാന്‍റ് ഹയാത്തിന്‍റെ ഹെലിപാഡ് ഗ്രൗണ്ടിൽ നിന്ന്.

Gravity Jet Suit Display In Kochi  Gravity Jet Suit Display In Kochi  രാജ്യത്തെ ആദ്യ പറക്കും മനുഷ്യന്‍  കൊച്ചിയിലെ ജെറ്റ് സ്യൂട്ട് പ്രദര്‍ശനം  കൈയ്യടിച്ച് ജനം  സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ്  ജെറ്റ് സ്യൂട്ടിന്‍റെ പ്രദർശനം  kerala news updates  latest news in kerala  news updates
Gravity Jet Suit Display In Kochi

കൊച്ചിയിലെ ജെറ്റ് സ്യൂട്ട് പ്രദര്‍ശനം

എറണാകുളം : ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളർച്ചയിൽ മനുഷ്യൻ പക്ഷികളെ പോലെ ആകാശത്ത് പറക്കുന്നതും മത്സ്യങ്ങളെ പോലെ നീന്തി തുടിക്കുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല. എന്നാല്‍ മനുഷ്യന് വായുവിലൂടെ പറക്കാൻ കഴിയുന്ന ജെറ്റ് സ്യൂട്ടുകൾ നമ്മുടെ രാജ്യത്ത് വേണ്ടത്ര പ്രചാരത്തിൽ എത്തിയിട്ടില്ല. എന്നാൽ രാജ്യത്ത് ആദ്യമായി കൊച്ചിയില്‍ പൊതു ജനങ്ങൾക്കും ​ഗ്രാവിറ്റി ഉപയോ​ഗിച്ച് സഞ്ചരിക്കുന്ന ജെറ്റ് സ്യൂട്ടിന്‍റെ പ്രദർശനം നേരിട്ട് കാണാൻ അവസരമൊരുങ്ങി (Gravity Jet Suit Display In Kochi).

സൈബർ സുരക്ഷ ചർച്ച ചെയ്യുന്ന പൊലീസ് കൊക്കൂൺ സമ്മേളനത്തിന്‍റെ ഭാഗമായാണ് ജെറ്റ് സ്യൂട്ടിൽ മനുഷ്യൻ പറക്കുന്നതിന്‍റെ പ്രദർശനം സംഘടിപ്പിച്ചത്. ലോകത്ത് ആദ്യമായി ജെറ്റ് സ്യൂട്ടുകൾ നിർമിക്കുകയും വിജയകരമായി മനുഷ്യനെ വായുവിലൂടെ പറത്തുകയും ചെയ്‌ത ഗ്രാവിറ്റി ഇൻഡസ്ട്രീസിന്‍റെ ട്രെയ്‌നറും പൈലറ്റുമായ പോൾ ജോൺസാണ് (Gravity Industry Trainer Paul Johnson) ജെറ്റ് സ്യൂട്ട് ധരിച്ച് പറന്നത് (Jet Suit Display).

കാതടപ്പിക്കുന്ന ശബ്‌ദത്തിൽ ഗ്രാന്‍റ് ഹയാത്തിന്‍റെ ഹെലിപാഡ് ഗ്രൗണ്ടിൽ നിന്നും പറന്നുയര്‍ന്ന പോൾ ജോൺസ് കൊച്ചി കായലിന്‍റെ മുകളിലൂടെ ഗോശ്രീ പാലത്തിൽ തൊട്ട് നാല് മിനിറ്റിനുള്ളിൽ തിരിച്ചെത്തി. ഗ്രൗണ്ടില്‍ നിന്നും ഉയര്‍ന്ന് പൊങ്ങുന്നതും പറക്കുന്നതും ശ്വാസം അടക്കി പിടിച്ച് നോക്കി നിന്ന കാഴ്‌ചക്കാര്‍ സുരക്ഷിതമായി ജോണ്‍ പോള്‍ ഗൗണ്ടില്‍ പറന്നിറങ്ങിയതോടെ കരഘോഷമുയര്‍ത്തി. പറക്കുന്നതിനിടെ തന്നെ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്ന കാഴ്‌ചക്കാരെ അഭിവാദ്യം ചെയ്യാനും പോള്‍ ജോണ്‍സ് മറന്നില്ല (First Jet Suit Display In India).

ജെറ്റ് ഇന്ധനമാണ് ജെറ്റ് സ്യൂട്ടില്‍ ഉപയോഗിച്ചത്. എന്നാല്‍ ജെറ്റ് ഇന്ധനം മാത്രമല്ല മറ്റുള്ളവയിലും ഇത് പ്രവര്‍ത്തിപ്പിക്കാനാകും. 18 ലിറ്റര്‍ ഇന്ധനം ശേഖരിക്കാനുള്ള ശേഷിയാണ് ഈ സ്യൂട്ടിനുള്ളത്. നാലര മിനിറ്റ് സമയം വരെയാണ് ഇതിന് നിര്‍ത്താതെ പറക്കാന്‍ കഴിയുക.

2017 ൽ നിലവിൽ വന്ന, റിച്ചാർഡ് ബ്രൗണിങ് സ്ഥാപിച്ച ഗ്രാവിറ്റി ഇൻഡസ്‌ട്രീസ് കമ്പനിയാണ് ജെറ്റ്‌ സ്യൂട്ട് എന്ന ആശയം നടപ്പിലാക്കിയത്. ഗ്രാവിറ്റി ഇൻഡസ്‌ട്രീസിന്‍റെ സ്ഥാപകനും ചീഫ് ടെസ്റ്റ് പൈലറ്റുമായ റിച്ചാർഡ് ബ്രൗണിങ്ങിന്‍റെ ആശയമാണ് ലോകത്ത് ആദ്യത്തെ പേറ്റന്‍റ് ലഭിക്കുന്നതിലേക്ക് ജെറ്റ്‌ സ്യൂട്ടിനെ വളർത്തിയത്.

ലോകമെമ്പാടുമുള്ള 44 രാജ്യങ്ങളിലായി 205 ലധികം വാണിജ്യ ഫ്ലൈറ്റ് ഇവന്‍റുകൾ ഈ സ്ഥാപനം പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടൊപ്പം ജെറ്റ്‌ സ്യൂട്ട് ഫ്ലൈയിങ്ങിൽ അഞ്ഞൂറോളം പേർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. അവരിൽ ഒരാൾ ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാറാണ്. ഗ്രാവിറ്റി ജെറ്റ്‌ സ്യൂട്ടുകൾ വിവിധ വിനോദങ്ങൾക്കും പ്രൊഫഷണൽ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

പ്രതിരോധം, സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻസ്, നിയമ നിർവഹണം എന്നീ മേഖലകളിലെല്ലാം ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഭാവിയിൽ ദുരന്ത മുഖത്തും കുറ്റാന്വേഷണ രംഗത്തും ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്ന സന്ദേശം നൽകിയാണ് കേരള പൊലീസ് കൊക്കൂൺ സമ്മേളനത്തിന്‍റെ ഭാഗമായി ജെറ്റ് സ്യൂട്ട് പ്രദർശിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.