ETV Bharat / state

അതിക്രൂര കൊലപാതകം; ആലുവയിൽ കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ്

author img

By

Published : Jul 29, 2023, 4:48 PM IST

കുട്ടിയുടെ മൃത ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നും കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും പരിശോധിച്ച് വരുന്നതായി പൊലീസ്

ആലുവയിൽ ആറ് വയസുകാരി കൊല്ലപ്പെട്ടു  ആറ് വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി  അസ്‌ഫാക് ആലം  ALUVA GIRL MURDER  ALUVA GIRL MISSING CASE  Aluva murder update  girl killed in Aluva was sexually assaulted  ആലുവ കൊലപാതകം  ഡിഐജി എസ് ശ്രീനിവാസ് ഐപിഎസ്
ആലുവ കൊലപാതകം

എറണാകുളം : ആലുവയിൽ കൊല്ലപ്പെട്ട ആറ് വയസുള്ള പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ്. വിശദമായ ഇൻക്വസ്റ്റിലാണ് പീഡനം നടന്നതായി സൂചന ലഭിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇതിൽ ശാസ്ത്രീയമായ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ മൃതദേഹം ആലുവ മാർക്കറ്റിന് സമീപം മാലിന്യം നിക്ഷേപിക്കുന്ന ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. നിലവിൽ പിടിയിലായ അസ്‌ഫാക് ആലത്തെ കൂടാതെ മറ്റാരെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് മധ്യമേഖല ഡിഐജി എസ്. ശ്രീനിവാസ് ഐപിഎസ് പറഞ്ഞു.

ആലുവയിൽ പ്രതി എത്തിയത് എന്തിനെന്ന് പരിശോധിക്കും. കുട്ടിയുടെ മൃത ശരീരത്തിൽ പരിക്കുകൾ ഉണ്ട്. കൊല നടത്തിയതിനെ കുറിച്ച് പ്രതി പറഞ്ഞ കഥകൾ അന്വേഷിക്കും. മൃതദേഹത്തിന് ചുറ്റും മൂന്ന് കല്ലുകൾ ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിലുള്ള പ്രചോദനവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതി ഇപ്പോൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തും. ബിഹാർ പൊലീസിനോട് പിടിയിലായ പ്രതിയുടെ പശ്ചാത്തലം ചോദിക്കുന്നുണ്ട്. അഫ്‌സാക്കിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചെളിയിൽ കുഴിച്ചിട്ട് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി മൂന്ന് കല്ലുകൾ ചുറ്റിലും വച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ഡിഐജി വിശദീകരിച്ചു.

കുട്ടിയെ കാണാതായത് വെള്ളിയാഴ്‌ച : പെൺകുട്ടിക് വേണ്ടി വ്യാപകമായ തെരച്ചിൽ നടക്കുന്നതിനിടെയാണ് ബിഹാർ സ്വദേശി അസ്‌ഫാക് ആലത്തെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും, പ്രതിയെ കുട്ടിയോടൊപ്പം കണ്ട ആലുവ മാർക്കറ്റിലെ തൊഴിലാളി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലുമാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്നാണ് പ്രതി അസ്‌ഫാക്ക് ആലം രാവിലെ പൊലീസിന് മൊഴി നൽകിയത്. ഇന്നലെ രാത്രി ആലുവ ഫ്ലൈ ഓവറിന് താഴെ വച്ച് ഒരു സുഹൃത്ത് വഴിയാണ് കുട്ടിയെ കൈമാറിയതെന്നും പ്രതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് അസ്‌ഫാക്ക് ആലത്തേയും സക്കീറിനെയും തമ്മിൽ പരിചയപ്പെടുത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു.

കുട്ടിയെ വിൽപ്പന നടത്തിയതാകാം എന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ പ്രതിയുടെ കയ്യിൽ നിന്ന് പണമൊന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കുട്ടിയെ കൈമാറിയെന്ന് മൊഴി നൽകിയ ഫ്ലൈ ഓവറിൽ പ്രതിയെ എത്തിച്ചും പൊലീസ് പരിശോധന നടത്തിയിരുന്നു. കുട്ടിയെ കാണാതായി ഇരുപതാം മണിക്കൂർ പിന്നിട്ടപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ച് വർഷമായി ആലുവയിൽ താമസിക്കുന്ന ബിഹാർ സ്വദേശിയുടെ മകളായ ആറ് വയസുകാരിയെ ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് വെള്ളിയാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അഫ്‌സാക്ക് ആലം കടത്തിക്കൊണ്ട് പോയത്.

നിർണായകമായി സിസിടിവി ദൃശ്യം : തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്കൊപ്പം പെൺകുട്ടി പോകുന്നതായുള്ള സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇയാൾ കെഎസ്ആർടി ബസിൽ കുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നതായും കണ്ടെത്തിയിരുന്നു. തുടർന്നാണ് ആലുവ പൊലീസ് ഇയാളെ പിടികൂടിയത്. പിടിയിലാകുന്ന വേളയിൽ ഇയാൾ മദ്യ ലഹരിയിലായിരുന്നു.

മദ്യ ലഹരിയിലായതിനാൽ ചോദ്യം ചെയ്യലിന്‍റെ ആദ്യ ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ മുതലാണ് പ്രതി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജ്യൂസ് വാങ്ങി നൽകിയ ശേഷം കുട്ടിയെ കണ്ടിട്ടില്ലന്ന തെറ്റായ മൊഴിയായിരുന്നു പ്രതി നൽകിയത്.

കൂടുതൽ ചോദ്യം ചെയ്യലിലാണ് കൂട്ടിയെ മറ്റൊരാൾക്ക് കൈമാറിയ വിവരങ്ങൾ ലഭിച്ചത്. അതേസമയം മൃതദേഹം കിട്ടിയ സാഹചര്യത്തിൽ പ്രതി അസ്‌ഫാക്ക് തന്നെയാണോ കൊല നടത്തിയത്, ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ തുടങ്ങിയ കാര്യങ്ങളിൽ ഉൾപ്പടെ പോലീസ് വിശദമായ അന്വേഷണം നടത്തും. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.