ETV Bharat / state

'എ ഐ കാമറയിൽ 100 കോടിയുടെ അഴിമതി'; കൺസോഷ്യത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തതായി വിഡി സതീശൻ

author img

By

Published : May 6, 2023, 3:51 PM IST

57 കോടി മാത്രമാണ് ആകെ പ്രൊപ്പോസലെന്നും ഇതാണ് 151 കോടി രൂപയ്ക്ക് ടെൻഡർ നൽകിയതെന്നും വി ഡി സതീശൻ

വി ഡി സതീശൻ  V D Satheeshan  എ ഐ കാമറ  എ ഐ കാമറയിൽ അഴിമതി  എ ഐ കാമറ അഴിമതി  ai camera controversy  VD Satheesan press meet  എ ഐ കാമറ വിവാദത്തിൽ വിഡി സതീശൻ
വി ഡി സതീശൻ

എറണാകുളം: എ ഐ കാമറ ഇടപാടിൽ നൂറ് കോടിയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ബന്ധു കൺസോഷ്യത്തിന്‍റെ യോഗത്തിൽ പങ്കെടുത്തുവെന്നും ഇത് സംബന്ധിച്ചുള്ള അന്വേഷണം നടന്നാൽ അദ്ദേഹം യോഗത്തിൽ പങ്കെടുത്തതിന്‍റെ തെളിവ് ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കാമറയും, കൺട്രോൾ റൂമും, വാർഷിക മെയിന്‍റനൻസും ഉൾപ്പടെ മുഴുവൻ കാര്യങ്ങൾക്കും ഫിനാൻഷ്യൽ പ്രൊപ്പോസൽ നൽകിയത് ട്രോയിസ് എന്ന കമ്പനിയാണ്. ഈ കമ്പനിയിൽ നിന്ന് തന്നെ വാങ്ങണമെന്നത് പ്രസാഡിയോയുടെ നിർബന്ധമായിരുന്നു. ഈ രണ്ടു കമ്പനികളുടെ ഉടമകളാണ് എ ഐ കാമറയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകിയതെന്നും വിഡി സതീശൻ വ്യക്‌തമാക്കി.

ട്രോയിസ് നൽകിയ പ്രൊപ്പോസലിൽ നികുതി അടക്കം 33.59 കോടി രൂപയാണ് കണക്കാക്കിയത്. പിന്നീട് സെൻട്രൽ കൺട്രോൾ റൂം സോഫ്റ്റ് വെയർ ഉൾപ്പടെയുള്ള ജോലിക്ക് 10.27 കോടിയും, ഫീൽഡ് ഇൻസ് പ്ലേഷൻ ഫർണിച്ചർ ഉൾപ്പടെ 4.93 കോടി, വാർഷിക മെയിന്‍റൈയിൻസ് ചാർജ്ജ് നികുതി ഉൾപ്പടെ 8.26 കോടി ഉൾപ്പടെ ഇതെല്ലാം കൂടി 57 കോടി രൂപയാണ് ഇവരുടെ പ്രൊപ്പോസൽ. ഇത് തന്നെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ കാമറകൾ തന്നെ ഇതിനേക്കാൾ കുറഞ്ഞ വിലയിൽ വാങ്ങിക്കാൻ കഴിയും. യഥാർഥത്തിൽ 45 കോടി രൂപയ്ക്ക് ഇത് പൂർത്തിയാക്കാൻ കഴിയും. ഇതാണ് 151 കോടി രൂപയ്ക്ക് ടെൻഡർ നൽകിയത്. ടെൻഡർ ലഭിച്ച എസ്ആർഐടിക്ക് ആറ് ശതമാനമാണ് കമ്മീഷൻ. അത് ആറ് കോടിയോളം വരും. ബാക്കി തുക കൂട്ടുകച്ചവടക്കാരായ കമ്പനികൾ വീതം വച്ച് എടുക്കാനായിരുന്നു പ്ലാൻ.

വിചിത്രമായ വെട്ടിപ്പാണ് നടന്നത്. മുഖ്യമന്ത്രിയുടെ ബന്ധു കൺസോഷ്യത്തിന്‍റെ യോഗത്തിൽ പങ്കെടുത്തതിന്‍റെ തെളിവ് ഹാജരാക്കാൻ വ്യവസായ വകുപ്പ് മന്ത്രി വെല്ലുവിളിച്ചിരുന്നു. പ്രസാഡിയോയുടെ ഉടമ ഈ ആരോപണം നിഷേധിച്ചിട്ടില്ല. പ്രകാശ് ബാബു കൺസോർഷ്യത്തിന്‍റെ യോഗത്തിൽ പങ്കെടുത്തിരുന്നു. പണം നഷ്ട്ടപ്പെട്ട കമ്പനികൾ പ്രകാശ് ബാബുവിനെ സമീപിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. അന്വേഷണം നടന്നാൽ അദ്ദേഹം യോഗത്തിൽ പങ്കെടുത്തതിന്‍റെ തെളിവ് ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് അൽ ഹിന്ദ് കമ്പനി വളരെ നേരത്തെ തന്നെ സർക്കാറിനെ അറിയിച്ചിരുന്നു. വ്യവസായ വകുപ്പ് സെക്രട്ടറിയേയാണ് അറിയിച്ചത്. അൽ ഹിന്ദ് കൺസോർഷ്യത്തിൽ നിന്നു പിന്മാറുന്നതിന്‍റെ ഭാഗമായാണ് സർക്കാറിനെ ഈ കാര്യം അറിയിച്ചത്.

വ്യവസായ വകുപ്പ് മന്ത്രിയുടെ കൈകൾ കെട്ടപ്പെട്ടിരിക്കുകയാണ്. ഇതെല്ലാം അവർക്ക് അറിയാമായിരുന്നു. കെ ഫോണിൽ ഇന്‍റർനെറ്റ് സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട ടെൻണ്ടറിൽ റെയിൽ വയർ, അക്ഷര കമ്പനികൾ മത്സരിച്ചെങ്കിലും തിരുവനന്തപുരത്തെ സ്റ്റാർട്ട് അപ്പ് കമ്പനിയായ സ്വിസ്റ്റയ്ക്കാണ് കിട്ടിയത്.

ഇതിനെതിരെ ഇവർ സർക്കാറിന് പരാതി നൽകി. ഇതേ തുടർന്ന് ഐ.ടി സെക്രട്ടറി കരാർ റദ്ദാക്കി. കുറച്ച് കറക്ക് കമ്പനികൾ കരാർ നൽകിയാൽ മതിയെന്ന് സർക്കാർ തന്നെ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എ.ഐ കാമറയിലും, കെ ഫോണിലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി നടത്തിയ കൊള്ളയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്.

മുഖ്യമന്ത്രി മറുപടി പറയണം: ഈ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. ഗൗരവകരമായ ആരോപണം നിരന്തരമായി പ്രതിപക്ഷം ഉന്നയിച്ചിട്ടും മറുപടി പറയാത്തത് മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. യുഡിഎഫ് ഭരണകാലത്തെ കുറിച്ച് ആരോപണമുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് എന്ത് കൊണ്ടാണ്. ഇതിന്‍റെ കാരണം ജനങ്ങൾ അറിയട്ടെ. എന്നാൽ ഈ വിഷയത്തിൽ മുഖമന്ത്രിക്ക് ഒരു പരാതിയുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

പ്രധാനമന്ത്രി കേരളം സന്ദർശിച്ച് ക്രൈസ്‌തവ നേതാക്കളുമായി ചർച്ച നടത്തി. ശേഷം രാജ്യത്ത് പത്ത് ക്രൈസ്‌തവ ദേവാലയങ്ങൾ സംഘപരിവാർ ആക്രമിച്ചിട്ടുണ്ട്. മണിപ്പൂരിൽ ഉണ്ടായത് ഗുരുതരമായ സംഭവമാണ്. ക്രൈസ്‌തവർക്കെതിരായ സംഘ പരിവാർ ആക്രമണങ്ങൾ നിരന്തരമായി പാർലമെന്‍റിൽ കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി സംഘപരിവാർ ശക്തികൾ ക്രൈസ്‌തവ ദേവാലയങ്ങളെയും, വിശ്വാസികളെയും ലക്ഷ്യമിടുകയാണ്. മതപരിവർത്തന നിയമമുണ്ടാക്കി ക്രൈസ്‌തവരെ അകാരണമായി ജയിലിലടക്കുകയാണ്. രാജ്യത്ത് സംഭവിച്ച് കൊണ്ടിരിക്കുന്നത് കേരളത്തിലെ പ്രബുദ്ധരായ ക്രൈസ്‌തവ സഹോദരൻമാർ കണ്ട് കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.