എറണാകുളം : നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് (26-10-2022) വീണ്ടും പരിഗണിക്കും. രാഷ്‌ട്രീയ ഉന്നതർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഹർജി. ഇതില്‍ കക്ഷി ചേർന്ന ദിലീപ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചേക്കും.
കേസിൽ വിചാരണ കോടതിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച അതിജീവിതയെ നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണങ്ങൾ. ജസ്‌റ്റിസ് സിയാദ് റഹ്‌മാന്‍റെ ബഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.
അന്വേഷണത്തിൽ വിട്ടുവീഴ്ചയില്ലെന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നുമാണ് ഹർജിയിൽ സർക്കാരിന്‍റെ നിലപാട്. എന്നാൽ ഗൗരവകരമായ ആരോപണങ്ങൾ അതിജീവിത വിചാരണക്കോടതിക്കെതിരെയടക്കം ഉന്നയിച്ച സാഹചര്യത്തിൽ ഹർജിയിലെ ആക്ഷേപങ്ങൾ വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.