ETV Bharat / state

2011ലെ നെഹ്‌റു ട്രോഫി കിരീടം കാരിച്ചാലിന്; ദേവാസ് ചുണ്ടന്‍റെ വിജയം വീണ്ടും അസ്ഥിരപ്പെടുത്തി

author img

By

Published : Feb 11, 2022, 6:31 PM IST

Nehru trophy boat race 2011  Nehru trophy boat race 2011 winner change  Devas Chundan Nehru trophy boat race  നെഹ്‌റു ട്രോഫി വള്ളംകളി  ആലപ്പുഴ വള്ളംകളി  ദേവാസ് ചുണ്ടൻ നെഹ്‌റു ട്രോഫി
2011ലെ നെഹ്‌റു ട്രോഫി കിരീടം കാരിച്ചാലിന്; ദേവാസ് ചുണ്ടന്‍റെ വിജയം വീണ്ടും അസ്ഥിരപ്പെടുത്തി

രണ്ടാം സ്ഥാനം ലഭിച്ച കാരിച്ചാല്‍ ചുണ്ടന് ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനത്തെത്തിയ മുട്ടേല്‍ കൈനകരി ചുണ്ടന് രണ്ടാം സ്ഥാനവും നാലാമതായി ഫിനിഷ് ചെയ്‌ത പായിപ്പാടന്‍ ചുണ്ടന് മൂന്നാം സ്ഥാനവും നല്‍കാന്‍ ജൂറി ഓഫ് അപ്പീല്‍ തീരുമാനിച്ചു.

ആലപ്പുഴ: 2011ലെ നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ഒന്നാം സ്ഥാനത്തെത്തിയ ദേവാസ് ചുണ്ടന്‍റെ വിജയം ജൂറി ഓഫ് അപ്പീല്‍ വീണ്ടും അസ്ഥിരപ്പെടുത്തി. ദേവാസ് ചുണ്ടന്‍ പ്രതിനിധികളുടെ ഹര്‍ജിയില്‍ ജൂറി ഓഫ് അപ്പീലിന്‍റെ 2011ലെ തീരുമാനം റദ്ദാക്കി കഴിഞ്ഞ ഡിസംബര്‍ 15ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ദേവസ് ചുണ്ടൻ വള്ളത്തിന്‍റെ ഉടമയും സ്പോൺസറുമായ ടി.എസ് കലാധരൻ, കൊല്ലം ജീസസ് ബോട്ട് ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ടീം അംഗവുമായ ഏബ്രഹാം കോശി എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തിയ ജൂറി ഓഫ് അപ്പീലിന്‍റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവിട്ടതെന്ന ഹർജിക്കാരുടെ വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് ജൂറി ഓഫ് അപ്പീലിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്.

ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് വിഷയത്തില്‍ ബന്ധപ്പെട്ട എല്ലാവരുടെയും ഹിയറിങ് നടത്തിയ ശേഷമാണ് ജില്ല ക‍ലക്‌ടർ എ. അലക്‌സാണ്ടര്‍ അധ്യക്ഷനായുള്ള ജൂറി ദേവാസ് ചുണ്ടന് അയോഗ്യത കല്‍പ്പിച്ചത്. രണ്ടാം സ്ഥാനം ലഭിച്ച കാരിച്ചാല്‍ ചുണ്ടന് ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനത്തെത്തിയ മുട്ടേല്‍ കൈനകരി ചുണ്ടന് രണ്ടാം സ്ഥാനവും നാലാമതായി ഫിനിഷ് ചെയ്‌ത പായിപ്പാടന്‍ ചുണ്ടന് മൂന്നാം സ്ഥാനവും നല്‍കാന്‍ ജൂറി ഓഫ് അപ്പീല്‍ തീരുമാനിച്ചു.

ജൂറി ഓഫ് അപ്പീലിന് ആദ്യം അപ്പീല്‍ ഫയല്‍ ചെയ്‌ത കാരിച്ചാല്‍ ചുണ്ടന്‍റെ പ്രതിനിധികള്‍ ഹിയറിങ്ങിന് ഹാജരായില്ല. 2011ല്‍ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ദേവാസ് ചൂണ്ടനിലെ തുഴച്ചില്‍ക്കാര്‍ യൂണിഫോമായി നിശ്ചയിച്ചിരുന്ന കയ്യില്ലാത്ത ബനിയന്‍ ധരിച്ചിരുന്നില്ലെന്നും വള്ളം കളിയുടെ വ്യവസ്ഥകള്‍ ബോധപൂര്‍വ്വം ലംഘിക്കുകയായിരുന്നെന്നും ജൂറി കണ്ടെത്തി.

മത്സരം തുടങ്ങുന്നതിനു മുന്‍പ് യൂണിഫോം ധരിച്ചിരിക്കണമെന്ന് ചീഫ് സ്റ്റാര്‍ട്ടറുടെ നിര്‍ദേശം അവഗണിച്ചതായി സംശയാതീതമായി ബോധ്യപ്പെട്ടു. ദേവാസ് ചുണ്ടന്‍റെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ക്യാപ്റ്റന്‍സ് ക്ലിനിക്കില്‍ പങ്കെടുക്കാതിരുന്നത് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ‍ജൂറി വിലയിരുത്തി.

അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളം കളിയുടെ മത്സരങ്ങള്‍ നീതിപൂര്‍വമായും അച്ചടക്കത്തോടെയും നിയമാവലിയും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചും നടത്താന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. ജില്ല പൊലീസ് മേധാവി ജി. ജയദേവ്, അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് ജെ. മോബി, ജില്ല ഗവണ്‍മെന്‍റ് പ്ലീഡര്‍ വിധു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Also Read: ഇനി സപ്ലൈകോ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.