ആലപ്പുഴ: കൈനകരിയിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ട കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ നാല് പ്രതികളെ റിമാൻഡ് ചെയ്തു. പുന്നമട സ്വദേശി അഭിലാഷിനെ (42) കൊലപ്പെടുത്തിയ കേസിലാണ് കൈനകരി സ്വദേശികളായ മജു (29), ജയേഷ് (34), സുരേഷ് (28), സഹോദരൻ അജേഷ് (31) എന്നിവർ പിടിയിലായത്. രണ്ടു കൊലപാതകം ഉൾപ്പെടെ ഇരുപത്തഞ്ചിലേറെ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അഭിലാഷ്.
തിങ്കളാഴ്‌ച പുലർച്ചെ 12.15ന് കൈനകരിയിലെ ഭാര്യവീടായ കുന്നുതറയിൽ വച്ചാണ് അഭിലാഷ് ആക്രമിക്കപ്പെട്ടത്. അക്രമം നടന്നയുടൻ പരിക്കേറ്റ അഭിലാഷിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെടുമുടി, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ രണ്ട് കൊലപാതകക്കേസുകളിൽ പ്രതിയാണ് അഭിലാഷ്. കുട്ടനാട്ടിൽ മാത്രം അഭിലാഷിനെതിരെ 15 കേസുകൾ നിലവിലുണ്ട്. കൈനകരിയിൽ അനിയൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ അടുത്തിടെ പൂർത്തിയായിരുന്നു. പ്രതികളെ കൊവിഡ് പരിശോധനകൾക്ക് ശേഷം ആലപ്പുഴ സബ് ജയിലിലേക്ക് മാറ്റി.