ETV Bharat / sports

Wimbledon 2023| കരിയറിലെ 350-ാം ഗ്രാന്‍ഡ്‌സ്ലാം വിജയം: എലൈറ്റ് പട്ടികയിലേക്ക് നൊവാക് ജോക്കോവിച്ച്, മൂന്നാമത്തെ താരം

author img

By

Published : Jul 6, 2023, 10:07 AM IST

Wimbledon 2023  Novak Djokovic  Novak Djokovic 350th Grand Slam Win  Most Grand Slam Wins  Wimbledon  Novak Djokovic Records  നൊവാക് ജോക്കോവിച്ച്  വിംബിള്‍ഡണ്‍  വിംബിള്‍ഡണ്‍ 2023  ജോക്കോവിച്ച് 350 ഗ്രാന്‍സ്ലാം വിജയം
Novak Djokovic

350-ാം ഗ്രാന്‍ഡ്‌സ്ലാം വിജയം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. താരം നേട്ടത്തിലെത്തിയത് വിംബിള്‍ഡണ്‍ രണ്ടാം റൗണ്ടിലെ ജയത്തിന് പിന്നാലെ.

ലണ്ടന്‍: ടെന്നീസ് കോര്‍ട്ടില്‍ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് (Novak Djokovic). വിംബിള്‍ഡണ്‍ (Wimbledon) പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടിലെ ജയത്തോടെ കരിയറില്‍ 350 ഗ്രാന്‍ഡ്‌സ്ലാം വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ പുരുഷ താരമായി ജോക്കോ മാറി. വിംബിള്‍ഡണില്‍ ഓസ്‌ട്രേലിയയുടെ ജോര്‍ഡന്‍ തോംപ്‌സണെ (Jordan Thompson) തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഈ നേട്ടത്തിലെത്തിയത്.

എലൈറ്റ് റെക്കോഡ് പട്ടികയിലെത്തുന്ന മൂന്നാമത്തെ താരവും രണ്ടാമത്തെ പുരുഷ താരവുമാണ് നൊവാക് ജോക്കോവിച്ച്. റോജര്‍ ഫെഡറര്‍, സെറീന വില്യംസ് എന്നിവരാണ് നേരത്തെ ടെന്നീസില്‍ 350 ഗ്രാന്‍ഡ്‌സ്ലാം വിജയങ്ങള്‍ നേടിയിട്ടുള്ള താരങ്ങള്‍. ഫെഡറര്‍ 369 ഗ്രാന്‍ഡ്‌സ്ലാം ജയങ്ങളാണ് കരിയറില്‍ നേടിയിട്ടുള്ളത്.

ജോര്‍ഡന്‍ തോംപ്‌സണ്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് ജോക്കോവിച്ച് വിംബിള്‍ഡണ്‍ രണ്ടാം റൗണ്ടില്‍ ജയം നേടിയത്. സ്‌കോര്‍ 6-3, 7-6 (7-4), 7-5

മത്സരത്തിന്‍റെ ആദ്യ സെറ്റ് അനായാസമായി തന്നെ പിടിച്ചെടുക്കാന്‍ ജോക്കിവിച്ചിന് സാധിച്ചിരുന്നു. ശക്തമായി തിരിച്ചടിച്ച ജെ.തോംപ്‌സണ്‍ രണ്ടാം സെറ്റ് ടൈ ബ്രേക്കറിലെത്തിച്ചു. ടൈ ബ്രേക്കറില്‍ തോംപ്‌സണ്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ ജോക്കോയ്‌ക്കായി. അവസാന സെറ്റില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ലോക രണ്ടാം നമ്പര്‍ താരം കൂടിയായ ജോക്കോ വിജയം അടിച്ചെടുക്കുകയായിരുന്നു.

Also Read : ഒക്‌ടോബറില്‍ അമ്മയായി, മൂന്ന് മാസത്തിന് ശേഷം പരിശീലനത്തിന്, വിംബിള്‍ഡണില്‍ വിജയത്തുടക്കവുമായി എലീന സ്വിറ്റോലിന

പുല്‍കോര്‍ട്ടില്‍ താരത്തിന്‍റെ തുടര്‍ച്ചയായ 30-ാം ജയം ആയിരുന്നു ഇത്. 2018ല്‍ നടന്ന ക്വീന്‍സ് ക്ലബ് ഫൈനലിലാണ് ജോക്കോവിച്ച് അവസാനമായി പുല്‍കോര്‍ട്ടില്‍ ഒരു തോല്‍വി ഏറ്റുവാങ്ങിയത്. വിംബിള്‍ഡണ്‍ മൂന്നാം റൗണ്ടില്‍ സ്വിസ്സ് വെറ്റന്‍ താരം സ്റ്റാന്‍ വാവ്‌റിങ്ക, അര്‍ജന്‍റീനയുടെ 29-ാം സീഡ് ടോമസ് എച്ചെവേരി പേരാട്ടത്തിലെ വിജയിയെ ആയിരിക്കും ജോക്കോവിച്ച് നേരിടുക.

ജോക്കോയുടെ ടെന്നീസിനോടുള്ള 'പ്രണയം': 'നിങ്ങള്‍ ചിന്തിക്കുന്നത് എന്താണോ അതാണ് എപ്പോഴും നിങ്ങളുടെ പ്രായം. എന്‍റെ ശരീരവും മനസും എപ്പോഴും ചെറുപ്പമാണെന്നാണ് ഞാന്‍ കരുതുന്നത്. എന്‍റെ കുട്ടികളാണ് എന്നെ ഇക്കാര്യം ഓര്‍മിപ്പിച്ചത്.

അവരോടൊപ്പം ചെലവഴിക്കുന്ന സമയം. ആ സമയമാണ് എന്‍റെ ഉള്ളിലെ കുട്ടിയെ ശക്തിപ്പെടുത്തുന്നത്. ചെറുപ്പത്തില്‍ തന്നെ ഞാന്‍ പ്രണയിച്ച കായിക വിനോദം കളിക്കുന്നത് ഞാന്‍ ഇപ്പോഴും തുടരുന്നത്.

ഇത് വളരെ ഉന്മേഷദായകമായ ഒന്നാണെന്ന് ഞാന്‍ കരുതുന്നു. കരിയറില്‍ 20 വര്‍ഷം പിന്നിട്ടു. ഇപ്പോഴും വലിയ മത്സരങ്ങള്‍ കളിക്കാന്‍ എനിക്ക് സാധിക്കും.

ഓരോ ഘട്ടങ്ങളിലും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അത് എന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ആയാലും, പ്രകടന മികവ് ഉയര്‍ത്തുന്നതിനായാലും അനുഭവ സമ്പത്തുണ്ടാക്കാനും പുതിയ അറിവ് സ്വന്തമാക്കാനും ഞാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നു' രണ്ടാം റൗണ്ട് മത്സരത്തിന് ശേഷം നൊവാക് ജോക്കോവിച്ച് പറഞ്ഞു.

Also Read : പ്രാര്‍ഥനാമുറിയില്‍ സെക്‌സ് അനുവദിക്കില്ല ; ആരാധകര്‍ക്ക് കര്‍ശന നിര്‍ദേശവുമായി വിംബിള്‍ഡണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.