ETV Bharat / sports

Wimbledon | തോല്‍വി നിരാശപ്പെടുത്തുന്നത്, അല്‍കാരസ് വിജയം അര്‍ഹിച്ചിരുന്നു : നൊവാക് ജോക്കോവിച്ച്

author img

By

Published : Jul 17, 2023, 2:38 PM IST

Wimbledon 2023  Wimbledon  Carlos Alcaraz  Novak Djokovic  Novak Djokovic on Carlos Alcaraz  വിംബിള്‍ഡണ്‍  കാര്‍ലോസ് അല്‍കാരസ്  നൊവാക് ജോക്കോവിച്ച്  Carlos Alcaraz win Wimbledon 2023
വിംബിള്‍ഡണ്‍

വിംബിൾഡണ്‍ ടെന്നീസിന്‍റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ തന്നെ തോല്‍പ്പിച്ച കാര്‍ലോസ് അല്‍കാരസിനെ അഭിനന്ദിച്ച് നൊവാക് ജോക്കോവിച്ച്

ലണ്ടന്‍ : വിംബിള്‍ഡണ്‍ (Wimbledon) ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ അവേശപ്പോരില്‍ നൊവാക് ജോക്കോവിച്ചിനെ വീഴ്‌ത്തി കാര്‍ലോസ് അല്‍കാരസ് (Carlos Alcaraz) വിജയിയായിരുന്നു. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ അഞ്ച് സെറ്റ് ത്രില്ലറിലാണ് 30-കാരനായ ജോക്കോയെ 20-കാരനായ അല്‍കാരസ് വീഴ്‌ത്തിയത്. വിംബിൾഡണിന്‍റെ പുല്‍ മൈതാനത്ത് തന്‍റെ എട്ടാം കിരീടം ലക്ഷ്യം വച്ച് എത്തിയ 23 തവണ ഗ്രാൻഡ് സ്ലാം നേടിയ ജോക്കോയെ നാലേ മുക്കാൽ മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്‌പാനിഷ് താരം അല്‍കാരസ് തോല്‍പ്പിച്ചത്.

തോല്‍വിയില്‍ ഏറെ നിരാശയുണ്ടെങ്കിലും അല്‍കാരസ് വിജയം അര്‍ഹിച്ചിരുന്നതായാണ് മത്സരത്തിന് ശേഷം നൊവാക് ജോക്കോവിച്ച് പ്രതികരിച്ചത്. ''വിജയം നേടാന്‍ എനിക്കും അവസരങ്ങളുണ്ടായിരുന്നു. രണ്ടാം സെറ്റ് ടൈബ്രേക്കർ മികച്ച രീതിയിൽ അവസാനിപ്പിക്കാമായിരുന്നുവെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ മികച്ച രീതിയില്‍ പോരാടിയതിനും അവിശ്വസനീയമായ പ്രതിരോധത്തിനും മികച്ച ഷോട്ടുകള്‍ പുറത്തെടുത്തതിനും തീര്‍ച്ചയായും അവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഈ വിജയം തീര്‍ച്ചയായും അവന്‍ അര്‍ഹിക്കുന്നതായിരുന്നു''- നൊവാക് ജോക്കോവിച്ച് പറഞ്ഞു.

സെന്‍റര്‍ കോര്‍ട്ടില്‍ ആദ്യ സെറ്റ് 1-6 എന്ന സ്‌കോറിന് അനായാസം സ്വന്തമാക്കിയ ജോക്കോ അല്‍കാരസിനെ നിഷ്‌പ്രഭനാക്കി. ഇതോടെ സെർബിയൻ താരത്തിന് മുന്നില്‍ അടിപതറുന്ന മറ്റ് എതിരാളികളുടെ വിധി തന്നെയാണ് സ്‌പാനിഷ് താരത്തെ കാത്തിരിക്കുന്നതെന്നാണ് കാണികള്‍ കരുതിയത്. എന്നാല്‍ അല്‍കാരസിന്‍റെ വമ്പന്‍ തിരിച്ചുവരവിനാണ് പിന്നീട് സെന്‍റര്‍ കോര്‍ട്ട് സാക്ഷിയായത്.

ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് കടുത്ത പോരാട്ടത്തിനൊടുവില്‍ സ്വന്തമാക്കിക്കൊണ്ട് ലോക ഒന്നാം നമ്പറായ അല്‍കാരസ് തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ അല്‍കാരസിന്‍റെ ആധിപത്യമായിരുന്നു കാണാന്‍ കഴിഞ്ഞത്. ആദ്യ സെറ്റ് 6-1ന് നേടിയ ജോക്കോയ്‌ക്ക് അതേ സ്‌കോറില്‍ തന്നെയായിരുന്നു അല്‍കാരസിന്‍റെ മറുപടി വന്നത്.

വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്ന ജോക്കോ നാലാം സെറ്റ് 6-3 എന്ന സ്‌കോറിന് സ്വന്തമാക്കി ഒപ്പമെത്തി. ഇതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. പൊരുതി നോക്കിയെങ്കിലും ജോക്കോയ്‌ക്ക് സെറ്റും മത്സരവും നഷ്‌ടമാവുകയായിരുന്നു.

10 വര്‍ഷത്തിന് ശേഷമാണ് വിംബിള്‍ഡണില്‍ ജോക്കോ തോല്‍വി വഴങ്ങുന്നത്. 2013-ൽ ആൻഡി മുറെയ്‌ക്കെതിരായ ഫൈനലിലായിരുന്നു താരം സെന്‍റർ കോർട്ടില്‍ അവസാന തോൽവി വഴങ്ങിയത്. 2017-ല്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്‍റെ രണ്ടാം സെറ്റില്‍ നിന്നും പിന്മാറേണ്ടി വന്നതാണ് അന്നത്തെ കിരീട പ്രതീക്ഷകള്‍ ഇല്ലാതാക്കിയത്.

ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ വിംബിള്‍ഡണിന്‍റെ പുല്‍മൈതാനത്ത് ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ പുരുഷ താരമെന്ന റോജർ ഫെഡററുടെ റെക്കോഡിനൊപ്പമെത്താന്‍ ജോക്കോയ്‌ക്ക് കഴിയുമായിരുന്നു. കൂടാതെ ഓപ്പണ്‍ യുഗത്തിൽ ഏറ്റവും കൂടുതല്‍ ഗ്രാൻഡ് സ്ലാം നേടിയ താരമായും ജോക്കോവിച്ചിന് മാറാന്‍ സാധിക്കുമായിരുന്നു.

ALSO READ: Wimbledon 2023 | ജോക്കോവിച്ചിന് അടിതെറ്റി, പുല്‍ക്കോര്‍ട്ടിലെ പുതിയ രാജാവായി കാര്‍ലോസ് അല്‍കാരസ്; രണ്ടാം ഗ്രാന്‍ഡ്‌സ്ലാം കിരീടം

അതേസമയം അല്‍കാരസിന്‍റെ കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ നേടിക്കൊണ്ടാണ് അല്‍കാരസ് ഗ്രാൻഡ് സ്ലാം വേട്ടയ്‌ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പരിക്ക് വലച്ചിരുന്ന താരം വീണ്ടും തന്‍റെ മികവിലേക്ക് തിരിച്ചെത്തിയിരിക്കുകയാണിപ്പോള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.