നികോസിയ: യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ സൈപ്രസ് ക്ലബ് ഒമോനിയ നികോസിയയ്‌ക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം ഉറപ്പിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്‍റെ ഇരട്ട ഗോളുകളാണ് സംഘത്തിന് തുണയായത്.
പ്രീമിയര്‍ ലീഗില്‍ ഞായറാഴ്‌ച മാഞ്ചസ്റ്റർ സിറ്റിയോടേറ്റ 6-3ന്‍റെ തോല്‍വിക്ക് ആശ്വാസം തേടിയാണ് എറിക് ടെന്‍ ഹാഗിന്‍റെ സംഘം ഒമോനിയയ്‌ക്കെതിരെ കളിക്കാന്‍ ഇറങ്ങിയത്. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആദ്യ പതിനൊന്നില്‍ ഇടം നേടിയിരുന്നു.
എന്നാല്‍ മത്സരത്തിന്‍റെ 34ാം മിനിട്ടില്‍ യുണൈറ്റഡ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ കരിം അന്‍സാരിഫാര്‍ഡിലൂടെ ഓമോനിയ മുന്നിലെത്തി. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താന്‍ സംഘത്തിന് കഴിഞ്ഞു.
46ാം മിനിട്ടിലാണ് മാര്‍ക്കസ് റാഷ്ഫോര്‍ഡ് കളത്തിലെത്തിയത്. ഏഴ് മിനിട്ടുകള്‍ക്കകം റാഷ്ഫോര്‍ഡ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തു. തുടര്‍ന്ന് കളത്തിലെത്തിയ ആന്‍റണി മാര്‍ഷ്യലും ലക്ഷ്യം കണ്ടതോടെ യുണൈറ്റഡ് മുന്നിലെത്തി.
63ാം പിറന്ന ഈ ഗോളിന് വഴിയൊരുക്കിയത് റാഷ്‌ഫോര്‍ഡാണ്. 84ാം മിനിട്ടിലാണ് റാഷ്‌ഫോര്‍ഡ് തന്‍റെ രണ്ടാം ഗോള്‍ നേടിയത്. റൊണാള്‍ഡോയുടെ ലക്ഷ്യം തെറ്റിയ ഷോട്ട് താരം പോസ്റ്റിലേക്ക് തിരിച്ച് വിടുകയായിരുന്നു.
തൊട്ടടുത്ത മിനിറ്റില്‍ നിക്കോളാസിലൂടെ ഒരു ഗോള്‍ മടക്കിയ ഒമോനിയ തോല്‍വി ഭാരം കുറച്ചു. വിജയത്തോടെ ഗ്രൂപ്പ് ഇയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ്. മൂന്ന് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റാണ് സംഘത്തിനുള്ളത്.