ETV Bharat / sports

ഇതിഹാസം, 24 വർഷം, 1526 മത്സരം, 20 ഗ്രാന്‍റ്സ്ലാം; ടെന്നിസിൽ നിന്ന് വിടചൊല്ലി റോജർ ഫെഡറർ

author img

By

Published : Sep 24, 2022, 7:20 AM IST

Roger Federers incredible career ends  റോജൻ ഫെഡറർ  Roger Federer  ടെന്നിസിൽ നിന്ന് വിടചൊല്ലി റോജർ ഫെഡറർ  federer last match  federer laver cup  roger federer latest news  റോജർ ഫെഡറർ അവസാന മത്സരം  റോജർ ഫെഡറർ കരിയർ  റോജർ ഫെഡറർ ഗ്രാന്‍റ്‌സ്ലാം  roger federer grand slams
ഇതിഹാസം, 24 വർഷം, 1526 മത്സരം, 20 ഗ്രാന്‍റ്സ്ലാം; ടെന്നിസിൽ നിന്ന് വിടചൊല്ലി റോജർ ഫെഡറർ

ലേവർകപ്പിൽ റാഫേൽ നദാലിനൊപ്പമുള്ള ഡബിൾസ് മത്സരത്തോടെയാണ് റോജര്‍ ഫെഡറർ 24 വർഷം നീണ്ട കരിയറിന് വിട ചൊല്ലിയത്

24 വർഷത്തെ ഐതിഹാസിക കരിയറിന് വിരാമമിട്ട് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറർ. ഒടുവിൽ ലേവർകപ്പിൽ കോർട്ടിലെ പ്രധാന എതിരാളിയും പ്രിയ സുഹൃത്തുമായ റാഫേൽ നദാലിനൊപ്പമുള്ള ഡബിൾസ് മത്സരത്തോടെയാണ് ഇതിഹാസം വിടചൊല്ലിയത്. മത്സരത്തിൽ എതിരാളികളായ ജാക്ക് സോക്കും ഫ്രാൻസിസ് ടിയാഫോയും ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ 4-6, 7-6, 11-9.

മത്സരത്തിന് പിന്നാലെ വികാരാധീനമായ യാത്രയയപ്പിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വിടവാങ്ങല്‍ പ്രസംഗത്തിൽ ഓരോ വാക്കുകൾ പറയുമ്പോഴും വികാരം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു ഫെഡറർ. ഇത് സഹതാരം നദാൽ ഉൾപ്പെടെ സ്റ്റേഡിയത്തിലുണ്ടായിരുന്നവരെ മുഴുവൻ കണ്ണീരിലാഴ്‌ത്തി.

'ഇത് ഒരു അത്ഭുതകരമായ ദിവസമാണ്. എനിക്ക് സന്തോഷമുണ്ട്, സങ്കടമില്ല. ഇവിടെ വന്നതിൽ വലിയ സന്തോഷം തോന്നുന്നു. ഒരിക്കൽ കൂടി ഞാൻ എന്‍റെ ഷൂസ് കെട്ടുന്നത് ആസ്വദിച്ചു. എല്ലാത്തിന്‍റെയും അവസാനമായിരുന്നു. എല്ലാ മത്സരങ്ങളും രസകരമായിരുന്നു. കുടുംബവും സുഹൃത്തുക്കളും ഒപ്പമുള്ളതിനാൽ മത്സരത്തിൽ എനിക്ക് അത്രത്തോളം സമ്മർദം അനുഭവപ്പെട്ടിരുന്നില്ല.

റാഫയ്‌ക്കൊപ്പം ഒരേ ടീമിൽ കളിക്കുന്നത് സന്തോഷകരമാണ്. എനിക്ക് ഇതൊരു ആഘോഷമായി തോന്നുന്നു. ഇത് തന്നെയാണ് ഞാൻ ആഗ്രഹിച്ചതും. ഇതൊരു മനോഹരമായ യാത്രയാണ്. നന്ദി. നിരവധി പേർ ഇന്ന് എന്നെ പ്രോത്സാഹിപ്പിക്കാനായി ഇവിടെയെത്തി. എല്ലാവർക്കും നന്ദി', വാക്കുകൾ മുഴുവിപ്പിക്കാനാവാതെ നിറഞ്ഞ കണ്ണുകളോടെ ഫെഡറർ പറഞ്ഞു.

20 ഗ്രാന്‍റ്സ്ലാമുകൾ: രണ്ടര പതിറ്റാണ്ടോളം നീണ്ട അതിശയകരമായ കരിയറിൽ 1526 മത്സരങ്ങളിലാണ് 41 കാരനായ ഫെഡറർ റാക്കറ്റേന്തിയത്. ഇതിൽ എട്ട് വിംബിൾഡണ്‍ കിരീടങ്ങൾ ഉൾപ്പെടെ 20 ഗ്രാന്‍റ്സ്ലാം ഫെഡറർ തന്‍റെ പേരിൽ കുറിച്ചു. 2003ൽ ആദ്യ വിംബിൾഡണ്‍ നേടി പോരാട്ടം ആരംഭിച്ച ഫെഡറർ ആധുനിക ടെന്നിസിൽ 20 ഗ്രാന്‍റസ്ലാം കുറിക്കുന്ന ആദ്യ താരം എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

2004 മുതൽ 2010 വരെ ടെന്നിസ് ലോകം ഫെഡറർക്ക് കീഴിലായിരുന്നു എന്ന് തന്നെ പറയാം. 237 ആഴ്‌ച തുടർച്ചയായി ഒന്നാം റാങ്കിൽ. ആ കാലഘട്ടത്തിൽ 19ൽ 18 ഗ്രാൻഡ്‌ സ്ലാം ടൂർണമെന്‍റുകളുടെയും ഫൈനലിലെത്തി. അതിൽ 12ലും കിരീടം. 2009ൽ കരിയറിലെ ഒരേയൊരു ഫ്രഞ്ച് ഓപ്പൺ കിരീടവും നേടി. കരിയർ ഗ്രാന്‍റ്സ്ലാമും പൂർത്തിയാക്കി.

103 കിരീടങ്ങൾ: ആറ് ഓസ്ട്രേലിയൻ ഓപ്പൺ, അഞ്ച് യുഎസ് ഓപ്പൺ, ഒരു ഫ്രഞ്ച് ഓപ്പൺ. ആധുനിക ടെന്നിസിൽ മറ്റ് താരങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്നതിലും വലുതായിരുന്നു ഫെഡററിന്‍റെ നേട്ടങ്ങൾ. ആകെ കരിയറിൽ നേടിയത് 103 കിരീടങ്ങൾ. മുപ്പത്തിയാറാം വയസില്‍ ലോകത്തെ ഒന്നാം റാങ്കുകാരനായ പ്രായമേറിയ താരമായി.

റിയൽ സ്‌പോർട്‌സ്‌മാൻ: കോർട്ടിൽ എതിരാളിയെ നിലം പരിശാക്കുമ്പോഴും വികാരങ്ങളെ നിയന്ത്രിക്കാൻ ഫെഡറർ മറന്നില്ല. ടെന്നിസ് ലോകത്തെ തന്നെ ഏറ്റവും ശാന്തനായ താരം എന്നു തന്നെ ഫെഡററെ വിശേഷിപ്പിക്കാം. കളിക്കളത്തിലെ മാന്യതയും എതിരാളികളോടുള്ള പെരുമാറ്റവും പരിഗണിച്ചുള്ള സ്റ്റെഫാൻ എഡ്ബർഗ് സ്പോർട്‌സ്‌മാൻഷിപ്പ് അവാർഡ് പതിമൂന്ന് തവണയാണ് ഫെഡറർ നേടിയത്.

സന്നദ്ധസേവനരംഗത്തും നിറസാന്നിധ്യം: കളിക്കളത്തിന് പുറത്തും ജനങ്ങൾക്കിടയിൽ ഫെഡറർ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഫോർബ്‌ പട്ടികയിലെ ഏറ്റവും സമ്പന്നനായ ടെന്നിസ് താരമായ ഫെഡറർ ദരിദ്രരായ കുട്ടികളുടെ ഉന്നമനത്തിനായി റോജർ ഫെഡറേഷൻ ഫൗണ്ടേഷനും രൂപീകരിച്ചിട്ടുണ്ട്.

ലെസോതോ, മലാവി, സാംബിയ, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ 18 വർഷത്തിനിടെ 18 ലക്ഷം കുട്ടികൾക്ക് 422 കോടി രൂപയുടെ സഹായമാണ് ഫെഡറർ ഫൗണ്ടേഷനിലൂടെ നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.