ETV Bharat / sports

Lionel Messi | സ്‌കലോണി സാക്ഷി, വീണ്ടും ഗോളടിച്ച് മെസി: ലീഗ്‌സ് കപ്പില്‍ ഇന്‍റര്‍ മയാമി സെമിയില്‍

author img

By

Published : Aug 12, 2023, 12:41 PM IST

ലീഗ്‌സ് കപ്പ് ഫുട്‌ബോളില്‍ സെമിയില്‍ പ്രവേശിച്ച് ലയണല്‍ മെസിയുടെ ഇന്‍റര്‍ മയാമി. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഷാർലറ്റ് എഫ്‌സിയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു.

Inter Miami  Inter Miami vs Charlotte FC  Charlotte FC  Lionel Messi  Lionel Messi goal video  Leagues Cup  Inter Miami into Leagues Cup Semi finals  ലീഗ്‌സ് കപ്പ്  ഇന്‍റര്‍ മയാമി  ഷാര്‍ലറ്റ് എഫ്‌സി  ലയണല്‍ മെസി  ലയണല്‍ മെസി ഗോള്‍
ലയണല്‍ മെസി

മയാമി: ലീഗ്‌സ് കപ്പ് ഫുട്‌ബോളില്‍ കുതിപ്പ് തുടര്‍ന്ന് ലയണല്‍ മെസിയുടെ ഇന്‍റര്‍ മയാമി. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഷാർലറ്റ് എഫ്‌സിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇന്‍റര്‍ മയാമി തോല്‍പ്പിച്ചത്. മിന്നും ഫോം തുടരുന്ന 36-കാരനായ മെസി തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഇന്‍റര്‍ മയാമിക്കായി ഗോളടിച്ചു. മേജര്‍ ലീഗ് സോക്കര്‍ ക്ലബിനായി അര്‍ജന്‍റൈന്‍ താരം നേടുന്ന എട്ടാമത്തെ ഗോളാണിത്.

ഷാർലറ്റ് എഫ്‌സിയ്‌ക്ക് എതിരെ ലയണല്‍ മെസി പിങ്ക് ജഴ്‌സിയില്‍ പന്ത് തട്ടുന്നത് കാണാന്‍ അര്‍ജന്‍റൈന്‍ കോച്ച് ലയണല്‍ സ്‌കലോണിയും എത്തിയിരുന്നു. സ്വന്തം തട്ടകമായ ഡിആർവി പിഎൻകെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഷാർലറ്റ് എഫ്‌സി വമ്പന്‍ ആധിപത്യം പുലര്‍ത്തിയാണ് ഇന്‍റര്‍ മയാമി ജയിച്ച് കയറിയത്. മെസിയെക്കൂടാതെ ജോസഫ് മാര്‍ട്ടിനെസ്, റോബര്‍ട്ട് ടെയ്‌ലര്‍ എന്നിവര്‍ ആതിഥേയര്‍ക്കായി ഗോളടിച്ചു. ഷാര്‍ലറ്റ് താരം അഡില്‍സണ്‍ മലാന്‍ഡയുടെ സെല്‍ഫ് ഗോളും ടീമിന്‍റെ പട്ടികയില്‍ കയറി.

കളിയുടെ 12-ാം മിനിട്ടില്‍ തന്നെ ജോസഫ് മാര്‍ട്ടിനെസ് ഇന്‍റര്‍ മയാമിയെ മുന്നിലെത്തിച്ചിരുന്നു. പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം. തുടര്‍ന്ന് 32-ാം മിനിട്ടില്‍ മയാമി ലീഡ് ഉയര്‍ത്തി. ഡി ആന്‍ന്ദ്രേ യെഡിന്‍റെ ഒരു ലോ ക്രോസില്‍ റോബര്‍ട്ട് ടെയ്‌ലറായിരുന്നു ഗോളടിച്ചത്.

ആദ്യ പകുതിയില്‍ മെസിയെയും സെർജിയോ ബുസ്‌ക്വെറ്റ്‌സിനെയും ഏറെക്കുറെ പിടിച്ച് കെട്ടാന്‍ കഴിഞ്ഞത് ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ സന്ദര്‍ശകരെ രക്ഷപ്പെടുത്തി. രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍വോടെയാണ് ഷാർലറ്റ് കളിച്ചത്. തുടക്കം തന്നെ പാട്രിക് ഏഗ്യെമാംഗിന്‍റെ ഒരു ക്ലോസ് റേഞ്ചര്‍ ഹെഡ്ഡര്‍ ബാറിന് മുകളിലൂടെ ഒഴിവായത് ഇന്‍റര്‍ മയാമിയ്‌ക്ക് ആശ്വാസമായി.

78-ാം മിനിട്ടിലാണ് അഡില്‍സണ്‍ മലാന്‍ഡയുടെ സെല്‍ഫ് ഗോള്‍ മയാമിയുടെ പട്ടികയില്‍ കയറിയത്. മധ്യഭാഗത്ത് നിന്ന് ഡീഗോ ഗോമസ് മെസിക്ക് നല്‍കിയ ലോ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഷാര്‍ലറ്റ് താരം സ്വന്തം വലയിലേക്ക് പന്ത് കയറ്റിയത്. ഒടുവില്‍ 86-ാം മിനിട്ടിലാണ് മെസിയുടെ ഗോള്‍ പിറന്നത്.

ഇക്വഡോർ സ്‌ട്രൈക്കർ ലിയോനാർഡോ കാമ്പാനയാണ് അസിസ്റ്റ്. ബോക്‌സിനുള്ളില്‍ നിന്നും ലിയോനാർഡോ കാമ്പാന നല്‍കിയ പാസ് ആദ്യ ടെച്ചില്‍ തന്നെ മെസി വലയിലേക്ക് അടിച്ച് കയറ്റുകയായിരുന്നു. മത്സരത്തിന്‍റെ 62 ശതമാനവും പന്ത് കൈവശം വച്ചത് ഇന്‍റര്‍ മയാമി ആയിരുന്നു. ഓണ്‍ ടാര്‍ഗറ്റിലേക്ക് ടീം ഏഴ്‌ ഷോട്ടുകള്‍ അടിച്ചപ്പോള്‍ വെറും രണ്ട് ശ്രമങ്ങള്‍ മാത്രമാണ് ഷാര്‍ലറ്റിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.

സെമി ഫൈനലിൽ ഫിലാഡൽഫിയ യൂണിയനാണ് ഇന്‍റര്‍ മയാമിയുടെ എതിരാളി. ക്വാര്‍ട്ടറില്‍ മെക്സിക്കൻ ടീമായ ക്വെറെറ്റാരോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫിലാഡൽഫിയ യൂണിയന്‍ ലയണല്‍ മെസിക്കും സംഘത്തിനും എതിരെ എത്തുന്നത്. ചൊവ്വാഴ്‌ചയാണ് ലീഗ്‌സ് കപ്പിന്‍റെ സെമിയില്‍ ഇന്‍റര്‍ മയാമിയും ഫിലാഡൽഫിയ യൂണിയനും നേര്‍ക്കുനേരെത്തുന്നത്.

ALSO READ: Lionel Messi | പിഎസ്‌ജിയില്‍ ചിരിക്കാത്ത മെസി അമേരിക്കയില്‍ ചിരിക്കുന്നു, മെസിയുടെ ചിരക്കണക്ക് എടുത്ത് എഫ്‌സി ഡല്ലാസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.