ETV Bharat / sports

ഹിറ്റ്മാന്‍റെ വെടിക്കെട്ടിനും രക്ഷിക്കാനായില്ല; ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി

author img

By

Published : Dec 7, 2022, 8:25 PM IST

ഹിറ്റ്മാന്‍റെ വെടിക്കെട്ടിനും രക്ഷിക്കാനായില്ല  ഇന്ത്യ vs ബംഗ്ലാദേശ്  India vs Bangladesh  രോഹിത് ശർമ  Rohit Sharma  ഇന്ത്യയെ കീഴടക്കി ബംഗ്ലാദേശ്  ബംഗ്ലാദേശ്  ഇന്ത്യ  Bangladesh Beat India  Bangladesh Beat India by 5 Runs  Bangladesh won the series against india  ശ്രേയസ് അയ്യർ  അക്‌സർ പട്ടേൽ
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി

ബംഗ്ലാദേശിന്‍റെ 272 വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 266 റണ്‍സേ നേടാനായുള്ളു. രണ്ടാം മത്സരവും വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ബംഗ്ലാദേശ് സ്വന്തമാക്കി.

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിന്‍റെ 272 വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 266 റണ്‍സേ നേടാനായുള്ളു. ഇന്ത്യൻ ബാറ്റിങ് നിരയിൽ ശ്രേയസ് അയ്യർ(82), അക്‌സർ പട്ടേൽ(56) എന്നിവർക്ക് മാത്രമേ പിടിച്ചു നിൽക്കാനായുള്ളു. ഒൻപതാമനായി ക്രീസിലെത്തിയ നായകൻ രോഹിത് ശർമ( 28 പന്തിൽ 51) അവസാന ഓവറുകളിൽ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

തകർച്ചയോടെ തുടക്കം: ബംഗ്ലാദേശിന്‍റെ വലിയ വിജയലക്ഷ്യം പന്തുടർന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച വിരാട് കോലി(5) രണ്ടാം ഓവറിൽ തന്നെ പുറത്തായി. തൊട്ടടുത്ത ഓവറിൽ തന്നെ ശിഖർ ധവാനും (8) മടങ്ങി. പിന്നാലെ സ്ഥാനക്കയറ്റം ലഭിച്ച് ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദർ(11) അൽപസമയം പിടിച്ച് നിന്ന് പുറത്തായി. തൊട്ടുപിന്നാലെ നായകൻ കെഎൽ രാഹുൽ(14) കൂടി പുറത്തായതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടു.

എന്നാൽ തുടർന്നെത്തിയ അക്‌സർ പട്ടേലിനെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 107 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യക്ക് സമ്മാനിച്ചത്. 4 വിക്കറ്റ് നഷ്‌ടത്തിൽ 65 റണ്‍സ് എന്ന നിലയിൽ നിന്ന് ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ ഇന്ത്യയെ 172 റണ്‍സിൽ എത്തിച്ചു. ശ്രേയസ് അയ്യരുടെ(82) വിക്കറ്റ് വീഴ്‌ത്തി മെയ്‌ദി ഹസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ അക്‌സർ പട്ടേലും(56) വീണതോടെ ഇന്ത്യ വീണ്ടും തോൽവി മുന്നിൽ കണ്ടു. പിന്നാലെ ഷാർദുൽ താക്കൂർ(7), ദീപക് ചാഹർ(11) എന്നിവർ കൂടി പുറത്തായി.

രോഹിത്തിന്‍റെ മിന്നലാട്ടം: ഇന്ത്യ തോൽവി ഉറപ്പിച്ച അവസരത്തിലാണ് നായകൻ രോഹിത് ശർമ വീണ്ടും ക്രീസിലെത്തിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച രോഹിത് ശർമ ഒരു ഘട്ടത്തിൽ ഇന്ത്യക്ക് വിജയം നേടിക്കൊടുക്കും എന്നുപോലും തോന്നിച്ചു. എന്നാൽ 47-ാം ഓവറിലെ എല്ലാ പന്തും മുഹമ്മദ് സിറാജ് ഡോട്ടാക്കിയത് ഇന്ത്യക്ക് തിരച്ചടിയായി. പിന്നാലെ തൊട്ടടുത്ത ഓവറിൽ സിറാജ്(2) മടങ്ങുകയും ചെയ്‌തു. ഓവസാന ഓവറിൽ 21 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.

എന്നാൽ രോഹിത് ശർമയ്‌ക്ക് 14 റണ്‍സ് മാത്രമേ നേടാനായുള്ളു. 28 പന്തിൽ നിന്ന് അഞ്ച് സിക്‌സും മൂന്ന് ഫോറും ഉൾപ്പെടെയാണ് രോഹിത് 51 റണ്‍സ് നേടിയത്. ബംഗ്ലാദേശിനായി ഇബാദോട്ട് ഹുസൈൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ, മെഹിദി ഹസൻ, ഷാകിബ് അൽ ഹസൻ എന്നിവർ രണ്ട് വിക്കറ്റും, മുസ്‌തഫിസുർ റഹ്‌മാൻ, മുഹമ്മദുള്ള എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

ALSO READ: ind vs ban: മെഹിദിയും മഹ്മൂദുള്ളയും ബംഗ്ലാദേശിനെ കരകയറ്റി; ഇന്ത്യയ്‌ക്കെതിരെ മികച്ച സ്‌കോര്‍

ഉയർത്തെഴുനേറ്റ് ബംഗ്ലാദേശ്: നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 50 ഓവറിൽ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തിലാണ് 271 റണ്‍സ് നേടിയത്. മെഹിദി ഹസന്‍റെ തകർപ്പൻ സെഞ്ച്വറിയാണ് ആതിഥേയരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 69 റണ്‍സ് എന്ന നിലയിൽ വൻ തകർച്ചയിലേക്ക് വീണ ബംഗ്ലാദേശിനെ മെഹിദി ഹസനും(100), മുഹമ്മദുള്ള(77) എന്നിവർ ചേർന്നാണ് മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.

ഏഴാം വിക്കറ്റില്‍ 148 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 47-ാം ഓവറിലെ ഒന്നാം പന്തില്‍ മഹ്മൂദുള്ളയെ പുറത്താക്കി ഉമ്രാന്‍ മാലിക്കാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇന്ത്യയ്‌ക്കായി വാഷിങ്‌ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വിക്കറ്റുകളും വീഴ്‌ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ടാം മത്സരവും വിജയിച്ചതോടെ ബംഗ്ലാദേശ് പരമ്പരയും സ്വന്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.