ഗയാന : വെസ്‌റ്റ് ഇന്‍ഡീസിനെതിരായ (West Indies) ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ടീം ഇന്ത്യ (India) ഇന്നിറങ്ങുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് (Ishan Kishan) വിശ്രമം നല്‍കണമെന്ന് മുന്‍ താരം വസീം ജാഫര്‍ (Wasim Jaffer). ഗയാനയിലെ (Guyana) പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ (Providence Stadium) ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മൂന്നാം ടി20 ആരംഭിക്കുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ഇന്ത്യയ്‌ക്ക് ഇന്നത്തെ പോരാട്ടം ഏറെ നിര്‍ണായകമാണ്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചിരുന്ന താരമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍, ഈ രണ്ട് കളിയിലും തന്‍റെ സ്ഥിരം ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ ഇന്ത്യയുടെ ഇടം കയ്യന്‍ ബാറ്ററിനായിരുന്നില്ല. ഏകദിന പരമ്പരയിലെ പ്രകടനം ടി20യില്‍ ആവര്‍ത്തിക്കാന്‍ കഴിയാത്ത ഇഷാന്‍ കിഷന് ഇപ്പോള്‍ വിശ്രമം നല്‍കിയാല്‍ തിരിച്ചുവരവില്‍ താരം മിന്നും പ്രകടനം നടത്തുമെന്നാണ് വസീം ജാഫറുടെ അഭിപ്രായം.
'ടി20 പരമ്പരയില്‍ താളം കണ്ടെത്താന്‍ ഇഷാന്‍ കിഷന്‍ പാടുപെടുന്നുണ്ടെന്നത് നമ്മള്‍ കണ്ടതാണ്. ഇതിപ്പോള്‍ അവന് വിശ്രമം നല്‍കേണ്ട സമയമാണ്. അങ്ങനെ ചെയ്‌താല്‍ കൂടുതല്‍ കരുത്തനായി അവന് തിരിച്ചുവരാന്‍ സാധിക്കും' - വസീം ജാഫര്‍ അഭിപ്രായപ്പെട്ടു.
ഇഷാന്‍ കിഷന് ഇന്ന് വിശ്രമം അനുവദിച്ചാല്‍ പകരക്കാരനായി യുവതാരം യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) പ്ലെയിങ് ഇലവനിലേക്ക് എത്തണമെന്നും വസീം ജാഫര്‍ അഭിപ്രായപ്പെടുന്നു. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 88.67 ശരാശരിയില്‍ 266 റണ്‍സ് നേടിയ താരം നിലവില്‍ മിന്നും ഫോമിലാണ്.
'തന്‍റെ അവസരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് യശസ്വി ജയ്‌സ്വാള്‍. അവന്‍ മികച്ച രീതിയില്‍ തന്നെ സ്‌പിന്‍ കളിക്കുന്നുണ്ട്. പേസ് ബൗളിങ്ങിനെ അവന്‍ കളിക്കുന്ന രീതി എതൊരാള്‍ക്കും മാതൃകാപരമാണ്.
പീക്ക് ഫോമിലാണ് ഇപ്പോള്‍ ജയ്‌സ്വാള്‍ ഉള്ളത്. ടെസ്റ്റില്‍ അവന് റണ്‍സ് കണ്ടെത്താന്‍ സാധിച്ചിരുന്നു. അവന്‍റെ ആത്മവിശ്വാസം ടീമിന് മുതല്‍ക്കൂട്ടായിരിക്കും' - വസീം ജാഫര്‍ പറഞ്ഞു.
Also Read : Sanju Samson|'സഞ്ജുവിന് അവസരങ്ങളുണ്ട്, മുതലാക്കുന്നില്ലെന്ന്' മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ
ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലൂടെ ശക്തമായൊരു തിരിച്ചുവരവാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നത്. ഇന്നും തോല്‍വി വഴങ്ങിയാല്‍ പരമ്പര നഷ്‌ടമാകുമെന്നത് കൊണ്ട് തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും ടീം ഇന്ത്യ ലക്ഷ്യമിടുന്നില്ല.
ഇന്ത്യന്‍ സ്‌ക്വാഡ്: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്, അര്‍ഷ്‌ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍.