ETV Bharat / sports

WI vs IND | 'ഒരു ക്ലബ് ഗെയിം കളിക്കുകയാണോ എന്ന് തോന്നി'; തിലകിനെ പ്രശംസിച്ച് വസീം ജാഫര്‍

author img

By

Published : Aug 4, 2023, 4:24 PM IST

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ തിലക് വര്‍മ കുറച്ചുകൂടെ സമയം ക്രീസില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഇന്ത്യ മത്സരം ജയിക്കുമായിരുന്നുവെന്ന് വസീം ജാഫർ

WI vs IND  Wasim Jaffer impressed on Tilak Varma s batting  Wasim Jaffer on Tilak Varma  Wasim Jaffer  Tilak Varma  Tilak Varma T20I debut  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  വസീം ജാഫര്‍  തിലക് വര്‍മ  തിലക് വര്‍മ അന്താരാഷ്‌ട്ര അരങ്ങേറ്റം
തിലകിനെ പ്രശംസിച്ച് വസീം ജാഫര്‍

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20-യിലൂടെയുള്ള സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് ഇന്ത്യയുടെ യുവ താരം തിലക് വര്‍മ നടത്തിയത്. ബാറ്റിങ് ഏറെ പ്രയാസകരമായ പിച്ചില്‍ നേരിട്ട രണ്ടും മൂന്നും പന്തുകളില്‍ സിക്‌സറിന് പറത്തിക്കൊണ്ടാണ് തിലക് തന്‍റെ വരവ് പ്രഖ്യാപിച്ചത്. പിന്നീടും പ്രഹരം തുടര്‍ന്ന താരം ആകെ മൂന്ന് സിക്‌സുകളും രണ്ട് ഫോറുകളും സഹിതം 22 പന്തുകളില്‍ 39 റണ്‍സ് നേടിക്കൊണ്ടാണ് പുറത്തായത്.

തിലകിന്‍റെ ഈ ബാറ്റിങ് മികവിനെ അകമഴിഞ്ഞ് പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ക്ലബ് ക്രിക്കറ്റിലോ അല്ലെങ്കില്‍ സംസ്ഥാന തലത്തിലോ കളിക്കുന്ന പോലെയായിരുന്നു തിലക് വിന്‍ഡീസിന് എതിരെ ബാറ്റ് ചെയ്‌തതെന്നാണ് വസീം ജാഫര്‍ പറയുന്നത്. "അവന്‍റെ ബാറ്റിങ് മികച്ചതായിരുന്നു. ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നതിന്‍റെ ഒരു പതര്‍ച്ചയും അവനുണ്ടായിരുന്നില്ല.''

''തിലക് ബാറ്റിങ് തുടങ്ങിയ രീതി, അവൻ ഒരു ക്ലബ് ഗെയിം കളിക്കുകയാണോ അല്ലെങ്കിൽ തന്‍റെ സംസ്ഥാന ടീമിന് വേണ്ടി കളിക്കുകയാണോ എന്നാണ് തോന്നിച്ചത്. തീരെ സമ്മർദം ഉണ്ടായിരുന്നില്ല. അവന്‍ ക്രീസിലെത്തി തന്‍റെ സ്വതസിദ്ധമായ ശൈലിയിലാണ് ബാറ്റ് ചെയ്യാന്‍ തുടങ്ങിയത്. അത് ഏറെ മികച്ച കാര്യമായാണ് എനിക്ക് തോന്നുന്നത്. അവൻ മാനസികമായി വളരെ ശക്തനാണെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. ഈ പിച്ചിൽ വളരെ കംഫർട്ടബിൾ ആയി കളിച്ചുവെന്ന് തോന്നിയത് അവൻ മാത്രമാണ്" - വസീം ജാഫര്‍ പറഞ്ഞു.

തിലക് വർമ കുറച്ച് സമയം കൂടെ ക്രീസില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഇന്ത്യ മത്സരം ജയിക്കുമായിരുന്നുവെന്നും വസീം ജാഫർ കൂട്ടിച്ചേർത്തു. "അവന്‍ കളിച്ചതില്‍ വലിയ ഷോട്ടുകൾ മാത്രമല്ല, തേർഡ് മാനിലൂടെയുള്ള സ്ലൈസുകളും മറ്റ് ഷോട്ടുകളും അവന്‍ മികച്ച ഫോമിലായിരുന്നുവെന്ന് തന്നെയാണ് കാണിക്കുന്നത്.

20 റൺസ് എങ്കിലും കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയാത്തതില്‍ അവന് നിരാശയുണ്ടാവും. തിലകിന് അന്‍പതോ, അറുപതോ റണ്‍സ് നേടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മത്സരം ഇന്ത്യ വിജയിക്കുമായിരുന്നു. പിന്നീട് സഞ്ജു സാംസണിന്‍റെ റണ്ണൗട്ടും ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടിയായി" - ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ പറഞ്ഞ് നിര്‍ത്തി.

അതേസമയം മത്സരത്തില്‍ ഇന്ത്യ നാല് റണ്‍സിന് തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ റോവ്‌മാന്‍ പവല്‍ 32 പന്തുകളില്‍ 48 റണ്‍സുമായി ടീമിന്‍റെ ടോപ്‌ സ്‌കോറര്‍ ആയി. 34 പന്തുകളില്‍ 41 റണ്‍സ് എടുത്ത നിക്കോളാസ് പുരാനും തിളങ്ങി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. തിലക് വര്‍മയായിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (21 പന്തില്‍ 21), ഹാര്‍ദക് പാണ്ഡ്യ (19 പന്തുകളില്‍ 19), സഞ്‌ജു സാംസണ്‍ (12 പന്തുകളില്‍ 12), അക്‌സര്‍ പട്ടേല്‍ (11 പന്തുകളില്‍ 13), അര്‍ഷ്‌ദീപ് സിങ് (7 പന്തുകളില്‍ 12) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.

ALSO READ: യശസ്വി ജയ്സ്വാള്‍ പാനി പൂരി വിറ്റിട്ടില്ല ; പ്രചരിക്കുന്ന കഥകളില്‍ സത്യം അഞ്ച് ശതമാനം മാത്രമെന്ന് ജ്വാല സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.