ETV Bharat / sports

Virat Kohli | കാലിസും പിന്നിലായി, ഇനി മുന്നിലുള്ളത് 4 പേര്‍ മാത്രം; ചരിത്ര ടെസ്റ്റില്‍ വിരാട് കോലിക്ക് തകര്‍പ്പന്‍ നേട്ടം

author img

By

Published : Jul 21, 2023, 12:38 PM IST

അന്തരാഷ്‌ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ വിരാട് കോലിക്ക് മുന്നേറ്റം.

Virat Kohli  Most Runs In International Cricket  Top Run Getters In International Cricket  most runs getters list  INDIA vs WEST INDIES  Sachin Tendulkar  Virat Kohli Stats  വിരാട് കോലി  ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍  വിരാട് കോലി റെക്കോഡ്  അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാര്‍  സച്ചിന്‍ ടെണ്ടുല്‍ക്കര്‍
Virat Kohli

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍: ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ ഒന്നാം ദിവസം നാലിന് 288 എന്ന നിലയിലാണ് കളിയവസാനിപ്പിച്ചത്.

കരിയറിലെ 500-ാം അന്താരാഷ്‌ട്ര മത്സരമാണ് വിരാട് കോലി ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ കളിക്കുന്നത്. ഈ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ഇന്നിങ്‌സിന് മാറ്റ് കൂട്ടാന്‍ ഇതിനോടകം തന്നെ താരത്തിനായിട്ടുണ്ട്. രണ്ടാം ദിനത്തില്‍, 13 റണ്‍സ് കൂടി നേടി താരം സെഞ്ച്വറി പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം, വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിവസത്തെ പ്രകടനം അന്താരാഷ്‌ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ വിരാട് കോലിയെ അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചു. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം ജാക്ക് കാലിസിനെ മറികടന്നാണ് കോലി എലൈറ്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്.

ഈ മത്സരം ആരംഭിക്കുന്നതിന് മുന്‍പ് 499 കളികളില്‍ നിന്നും 25,461 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. 519 മത്സരം കളിച്ച കാലിസ് 25,534 റണ്‍സ് നേടിയാണ് കരിയര്‍ അവസാനിപ്പിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (34,357 റണ്‍സ്), കുമാര്‍ സംഗക്കാര (28,016), റിക്കി പോണ്ടിങ് (27,483), മഹേള ജയവര്‍ധനെ (25,957) എന്നിവരാണ് പട്ടികയില്‍ ഇനി വിരാട് കോലിക്ക് മുന്നിലുള്ള താരങ്ങള്‍.

111 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 49.38 ശരാശരിയില്‍ 8,642 റണ്‍സാണ് വിരാട് കോലി നേടിയിട്ടുള്ളത്. 30 അര്‍ധ സെഞ്ച്വറികളും 28 സെഞ്ച്വറികളുമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ക്രിക്കറ്റിന്‍റെ ഏറ്റവും ഫോര്‍മാറ്റായ ടെസ്റ്റില്‍ ഏഴ് ഡബിള്‍ സെഞ്ച്വറിയും നേടാന്‍ മുന്‍ ഇന്ത്യന്‍ നായകന് സാധിച്ചിട്ടുണ്ട്.

274 ഏകദിന മത്സരങ്ങളില്‍ 57.32 ശരാശരിയില്‍ 12,898 റണ്‍സാണ് വിരാട് നേടിയിട്ടുള്ളത്. 46 സെഞ്ച്വറികളും 65 അര്‍ധ സെഞ്ച്വറികളും ഈ ഫോര്‍മാറ്റില്‍ സ്വന്തമാക്കിയിട്ടുള്ള കോലി ഏകദിനത്തില്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ്. ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായ താരം 115 മത്സരങ്ങളില്‍ നിന്നും 4,008 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്.

അതേസമയം വിന്‍ഡീസിനെതിരായ രണ്ടാം മത്സരത്തില്‍ രോഹിതും ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ സെഷനില്‍ 121 റണ്‍സ് അടിച്ചെടുത്ത ഇരുവരും ഒന്നാം വിക്കറ്റില്‍ 139 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. രണ്ടാം സെഷനില്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാര്‍ക്ക് ഇന്ത്യന്‍ ടീമിനെ ഒന്ന് വിറപ്പിക്കാനായി.

നാല് വിക്കറ്റാണ് സെക്കന്‍ഡ് സെഷനില്‍ ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്. അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മ (80), യശസ്വി ജയ്‌സ്വാള്‍ (57), ശുഭ്‌മാന്‍ ഗില്‍ (10), അജിങ്ക്യ രഹാനെ (8) എന്നിവരെ വേഗത്തിലായിരുന്നു സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. ഇതോടെ മത്സരത്തിന്‍റെ പൂര്‍ണ നിയന്ത്രണം വിന്‍ഡീസ് സ്വന്തമാക്കുമെന്ന് തോന്നിച്ചിരുന്നു.

എന്നാല്‍, വിരാട് കോലി ബാറ്റ് കൊണ്ട് പ്രതിരോധം തീര്‍ത്തതോടെ ഇന്ത്യ പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്നു. രണ്ടാം സെഷനില്‍ 61 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്‌ക്ക് നേടാനായിരുന്നത്. ആദ്യ ദിവസത്തിന്‍റെ അവസാന സെഷനില്‍ വിരാട് കോലിയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

മൂന്നാം സെഷനില്‍ ഇരുവരും ചേര്‍ന്ന് 106 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നിലവില്‍ 87 റണ്‍സുമായി വിരാട് കോലിയും 36 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

More Read : WI vs IND | ചെറുതായൊന്ന് വിറപ്പിച്ച് വിന്‍ഡീസ് പേസര്‍മാര്‍, പതറാതെ വിരാട് കോലി ; ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.