ETV Bharat / sports

'അതിവേഗം' മന്ദാന, ടി20യില്‍ ലോക റെക്കോഡ്, രോഹിത്തിനും കോലിയ്‌ക്കുമൊപ്പം എലൈറ്റ് ലിസ്റ്റിലും

author img

By ETV Bharat Kerala Team

Published : Jan 6, 2024, 6:28 PM IST

Smriti Mandhana  India vs Australia  സ്‌മൃതി മന്ദാന  സ്‌മൃതി മന്ദാന റെക്കോഡ്
Smriti Mandhana joins Rohit Virat Harmanpreet in elite list after match winning fifty against Australia

Smriti Mandhana T20I record: അന്താരാഷ്‌ട്ര ടി20യില്‍ ബോള്‍ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികച്ച വനിത താരമായി ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന.

മുംബൈ: അന്താരാഷ്‌ട്ര വനിത ടി20യില്‍ ബോള്‍ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികച്ച താരമെന്ന ലോക റെക്കോഡ് അടിച്ചെടുത്ത് ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന. (Smriti Mandhana T20I record). ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ (India vs Australia) ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയാണ് താരം പ്രസ്‌തുത നാഴികകല്ലിലേക്ക് എത്തിയത്. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 52 പന്തില്‍ ഏഴ്‌ ബൗണ്ടറികളും ഒരു സിക്‌സും സഹിതം 54 റണ്‍സായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ 27-കാരി അടിച്ചുകൂട്ടിയത്.

നിലവില്‍ 126 മത്സരങ്ങളില്‍ നിന്ന് 3000* റണ്‍സാണ് സ്‌മൃതി നേടിയിട്ടുള്ളത്. 22 അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. (Smriti Mandhana T20I Runs)

ടി20യില്‍ 3000 റണ്‍സിലേക്ക് എത്താന്‍ 2461 പന്തുകളാണ് സ്‌മൃതി മന്ദാനയ്‌ക്ക് വേണ്ടി വന്നത്. ഇതോടെ ന്യൂസിലന്‍ഡിന്‍റെ സോഫി ഡിവൈനിന്‍റെ റെക്കോഡാണ് പൊളിഞ്ഞത്. 2470 പന്തുകളിലാണ് താരം പ്രസ്‌തുത നാഴികകല്ലിലേക്ക് എത്തിയത്. 2597 പന്തുകളില്‍ നിന്നും 3000 റണ്‍സ് ചേര്‍ത്ത ഓസീസിന്‍റെ മെഗ്‌ ലാനിങ്ങാണ് മൂന്നാം സ്ഥാനത്ത്.

അന്താരാഷ്‌ട്ര ടി20യില്‍ 3000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സ്‌മൃതി. പുരുഷ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരും വനിത ടീം ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറുമാണ് നേരത്തെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍. (Smriti Mandhana joins Rohit Virat Harmanpreet in elite list)

അന്താരാഷ്‌ട്ര വനിത ക്രിക്കറ്റില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ആറാമത്തെ താരമാണ് സ്‌മൃതി. ന്യസിലന്‍ഡിന്‍റെ സുസി ബേറ്റ്‌സ്, ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്, വെസ്റ്റ് ഇന്‍ഡീസിന്‍റെ സ്റ്റെഫാനി ടെയ്‌ലര്‍, ഇന്ത്യയുടെ ഹര്‍മൻപ്രീത്, ന്യൂസിലന്‍ഡിന്‍റെ സോഫി ഡിവൈൻ എന്നിവരാണ് സ്‌മൃതിയ്‌ക്ക് മുന്നെ പ്രസ്‌തുത നേട്ടത്തിലെത്തിയ വനിത താരങ്ങള്‍.

അതേസമയം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ വിജയം നേടിയിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസിനെ ഇന്ത്യ 19.2 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടാക്കി. നാല് വിക്കറ്റ് നേടിയ ടിറ്റാസ് സദുവാണ് ഓസീസിനെ എറിഞ്ഞിട്ടത്. 32 പന്തില്‍ 49 റണ്‍സ് നേടിയ ഫോബ് ലിച്ച്ഫീല്‍ഡായിരുന്നു സന്ദര്‍ശകരുടെ ടോപ്‌ സ്‌കോറര്‍. എല്ലിസ് പെറി 30 പന്തില്‍ 37 റണ്‍സ് നേടി.

മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 17.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 145 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. 44 പന്തില്‍ 64 റണ്‍സ് നേടി പുറത്താവാതെ നിന്ന ഷഫാലി വര്‍മ ഇന്ത്യയുടെ ടോപ്‌ സ്‌കോററായി. ആദ്യ വിക്കറ്റില്‍ ഷഫാലിയ്‌ക്കൊപ്പം 137 റണ്‍സ് ചേര്‍ത്തായിരുന്നു സ്‌മൃതി മടങ്ങിയത്. തുടര്‍ന്നെത്തിയ (11 പന്തില്‍ 6*) ജമീമ റോഡ്രിഗസും ഷഫാലിയും ചേര്‍ന്ന് ഇന്ത്യന്‍ വിജയം ഉറപ്പിക്കുകയായിരുന്നു. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ALSO READ: തിതാസ് സദു എറിഞ്ഞിട്ടു, അടിച്ചെടുത്ത് ഷഫാലിയും സ്‌മൃതിയും; ആദ്യ ടി20യില്‍ ഓസീസിനെ വീഴ്‌ത്തി ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.