ETV Bharat / sports

S Sreesanth Criticizes Sanju Samson : 'സഹതാപം ലഭിക്കാന്‍ എളുപ്പമാണ്, ആരുപറഞ്ഞാലും കേള്‍ക്കാത്ത മനോഭാവം മാറ്റണം'; സഞ്‌ജുവിനെതിരെ തുറന്നടിച്ച് ശ്രീശാന്ത്

author img

By ETV Bharat Kerala Team

Published : Sep 24, 2023, 1:45 PM IST

S Sreesanth on Sanju Samson : സഞ്‌ജു സാംസണിന്‍റെ കഴിവില്‍ തനിക്ക് സംശയമില്ലെന്നും എന്നാല്‍ സാഹചര്യത്തിന് അനുസരിച്ച് സ്ഥിരതയോടെ കളിക്കാന്‍ താരത്തിന് കഴിയുന്നില്ലെന്നും എസ്‌ ശ്രീശാന്ത്

S Sreesanth criticizes Sanju Samson  S Sreesanth  Sanju Samson  Asia Cup 2023  ODI World Cup 2023  S Sreesanth on Sanju Samson  എസ്‌ ശ്രീശാന്ത്  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണെതിരെ എസ്‌ ശ്രീശാന്ത്  ഏകദിന ലോകകപ്പ് 2023
S Sreesanth criticizes Sanju Samson

മുംബൈ : ഏഷ്യ കപ്പിനുള്ള (Asia Cup 2023) പ്രധാന സ്‌ക്വാഡില്‍ ഉള്‍പ്പെടാതിരുന്ന മലയാളി താരം സഞ്‌ജു സാംസണിന് (Sanju Samson) ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യന്‍ ടീമിലും ഇടം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെ പ്രഖ്യാപിച്ച ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ നിന്നും താരത്തെ തഴഞ്ഞത് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആരാധകര്‍ക്കൊപ്പം ഇന്ത്യയുടെ മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, റോബിന്‍ ഉത്തപ്പ തുടങ്ങിയ താരങ്ങള്‍ സഞ്‌ജുവിനെ പരിഗണിക്കാതിരുന്ന സെലക്‌ടര്‍മാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

എന്നാല്‍ സെലക്‌ടര്‍മാരുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസറും മലയാളിയുമായ എസ്‌ ശ്രീശാന്ത് (S Sreesanth). സ്വയം മനസിലാക്കി കളിക്കുന്നതിനൊപ്പം തന്‍റെ ബാറ്റിങ് സമീപനത്തില്‍ മാറ്റം വരുത്താന്‍ സഞ്‌ജു തയ്യാറാവണമെന്നാണ് ശ്രീശാന്ത് പറയുന്നത്. വിദഗ്‌ധരുടേയും മുന്‍ താരങ്ങളുടേയും അഭിപ്രായങ്ങള്‍ മാനിക്കാത്ത താരമാണ് സഞ്‌ജുവെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി (S Sreesanth criticizes Sanju Samson).

പറഞ്ഞാല്‍ കേള്‍ക്കണം : "സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ശരിയാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഒരു കളിക്കാരനെ സംബന്ധിച്ച് സ്വയം മനസിലാക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സുനില്‍ ഗവാസ്‌കര്‍ തൊട്ട് ഹർഷ ഭോഗ്‌ലെ, രവി ശാസ്‌ത്രി തുടങ്ങിയ ഓരോരുത്തരും സഞ്‌ജുവിനെ വാഴ്‌ത്തുന്നുണ്ട്.

അവന്‍റെ കഴിവില്‍ എനിക്ക് യാതൊരു സംശയവുമില്ല. പക്ഷേ, ബാറ്റിങ് സമീപനമാണ് പ്രശ്‌നം. പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് ബാറ്റ് ചെയ്യാന്‍ ആരെങ്കിലും പറഞ്ഞാല്‍ അവന്‍ അത് കേള്‍ക്കില്ല. തീര്‍ച്ചയായും ആ മനോഭാവം മാറ്റുക തന്നെ വേണം" - ശ്രീശാന്ത് പറഞ്ഞു.

സ്ഥിരത വേണം : താന്‍ സഞ്‌ജുവിനോട് നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ ശ്രീശാന്ത് സ്ഥിരതയോടെ കളിക്കാന്‍ താരത്തിന് കഴിയുന്നില്ലെന്നും തുറന്നടിച്ചു. "കാണുമ്പോഴെല്ലാം ഒരേ കാര്യമാണ് ഞാന്‍ അവനോട് പറയാറുള്ളത്. ദയവുചെയ്‌ത് പിച്ചിന്‍റെ സ്വഭാവം മനസിലാക്കി കളിക്കുക.

സാഹര്യത്തിന് അനുസരിച്ച് അല്‍പം ക്ഷമയോടെ വേണം കളിക്കാന്‍. എത് ബോളര്‍ക്കെതിരെയും എവിടേക്ക് വേണമെങ്കിലും വലിയ ഷോട്ടുകള്‍ കളിക്കാന്‍ അവനാവും. എന്നാല്‍ ശരിയായ അവസരത്തിന് വേണ്ടി കാത്തിരിക്കണം. സഞ്‌ജുവിനെ പിന്തുണയ്‌ക്കുന്ന ഞാനടക്കമുള്ള മലയാളികള്‍ അവന് അവസരം ലഭിക്കുന്നില്ലെന്ന് മുറവിളി കൂട്ടിയിരുന്നു.

പക്ഷേ, ഇപ്പോള്‍ നമുക്ക് അത് പറയാനാവില്ല. അവന് അയര്‍ലന്‍ഡിനും വെസ്റ്റ് ഇന്‍ഡീസിനും എതിരെ കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. 10 വര്‍ഷമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരമാണവന്‍. സമീപകാലത്തായി രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനുമാണ്. ഇക്കാലയളവില്‍ മൂന്ന് സെഞ്ചുറി അടിച്ചതല്ലാതെ സ്ഥിരതയോടെ കളിക്കാന്‍ അവന് കഴിഞ്ഞിട്ടില്ല" - ശ്രീശാന്ത് പറഞ്ഞു.

സമയം ആരെയും കാത്ത് നില്‍ക്കില്ല : ഒരുപാട് യുവതാരങ്ങള്‍ വളര്‍ന്നുവരുന്നതായുള്ള മുന്നറിയിപ്പും ശ്രീശാന്ത് സഞ്‌ജുവിന് നല്‍കി. "സമയം ആരെയും കാത്ത് നില്‍ക്കില്ല. എല്ലാവരും സമയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇതേക്കുറിച്ച് തന്നെ ഞാനും സഞ്‌ജുവിനോട് പറയും. മികച്ച ഒരുപാട് യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്.

ALSO READ: Gautam Gambhir's Message To Team India 'റാങ്കിങ്ങിലെ ഒന്നാം സ്ഥാനം കൊണ്ട് ഒരു കാര്യവുമില്ല'; ലോകകപ്പ് നേടാന്‍ ഇന്ത്യ ഇക്കാര്യം ചെയ്യണമെന്ന് ഗംഭീര്‍

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണുള്ളത്. എല്ലാവരും നിങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അത് കണക്കിലെടുക്കുക. സഹതാപം ലഭിക്കുന്നത് വളരെ എളുപ്പമാണ്, പക്ഷേ അഭിനന്ദനം പ്രയാസമാണ്" - ശ്രീശാന്ത് പറഞ്ഞു. തന്‍റെ ചിന്താഗതിയിൽ മാറ്റം വരുത്തിയാൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ സഞ്‌ജുവിന് കഴിയുമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.