ETV Bharat / sports

സെഞ്ച്വറിക്കായി കോലി 'സെല്‍ഫിഷായോ...?' ഈഡന്‍ ഗാര്‍ഡന്‍സിലെ വിരാടിന്‍റെ ഇന്നിങ്‌സിനെ കുറിച്ച് രോഹിത് ശര്‍മ

author img

By ETV Bharat Kerala Team

Published : Nov 6, 2023, 7:06 AM IST

Rohit Sharma About Virat Kohli: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 121 പന്ത് നേരിട്ട്‌ 101 റണ്‍സ് നേടിയ വിരാട് കോലിയുടെ പ്രകടനത്തെ കുറിച്ച് രോഹിത് ശര്‍മ.

Cricket World Cup 2023  Rohit Sharma About Virat Kohli  Rohit Sharma On Virat Kohli Knock Against SA  Rohit about Virat Kohli Century against SA  India vs South Africa  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ ദക്ഷിണാഫ്രിക്ക  വിരാട് കോലിയുടെ ബാറ്റിങ്ങിനെ കുറിച്ച് രോഹിത് ശര്‍മ  വിരാടിന്‍റെ ഇന്നിങ്‌സിനെ കുറിച്ച് രോഹിത് ശര്‍മ
Rohit Sharma About Virat Kohli

കൊല്‍ക്കത്ത : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ എട്ടാം ജയവും സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ് ടീം ഇന്ത്യ (Team India). കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് ടീം ഇന്ത്യ തകര്‍ത്തത്. ഈ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും ലഭിക്കുമെന്ന് ഉറപ്പായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഈഡനിലെ ജയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് ചെയ്‌ത ഇന്ത്യയ്‌ക്കായി നിര്‍ണായകമായ സംഭവന നല്‍കിയത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാണ് (Virat Kohli). ഏകദിന കരിയറിലെ 49-ാം സെഞ്ച്വറി നേടിയ കോലി മത്സരത്തില്‍ പുറത്താകാതെ 121 പന്തില്‍ 101 റണ്‍സ് നേടി കളിയിലെ താരമാകുകയും ചെയ്‌തിരുന്നു. അതേസമയം, താരത്തിന്‍റെ ബാറ്റിങ്ങിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെ മറുപടി നല്‍കിയിരുന്നു. ഈഡനിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായിട്ടാണ് കോലി ബാറ്റ് വീശിയതെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടത്.

'ബാറ്റ് ചെയ്യാന്‍ അത്ര എളുപ്പമുള്ള പിച്ചായിരുന്നില്ല ഈഡന്‍ ഗാര്‍ഡന്‍സിലേത്. കഴിഞ്ഞ മത്സരങ്ങളെല്ലാം നോക്കുകയാണെങ്കില്‍ ഈ മത്സരത്തില്‍ സാഹചര്യവുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇവിടെ സാഹചര്യത്തിനൊത്ത് ബാറ്റ് ചെയ്യാന്‍ കോലിയെപ്പോലെ ഒരാളെ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു.

ആ ജോലി കൃത്യമായി പൂര്‍ത്തിയാക്കാന്‍ കോലിക്കും സാധിച്ചു. ശ്രേയസ് അയ്യരുടെ പ്രകടനത്തെയും ഒരിക്കലും മറക്കാന്‍ സാധിക്കില്ല. മധ്യനിരയില്‍ നിന്നും എന്താണോ ടീം പ്രതീക്ഷിക്കുന്നത് അതിന് താരങ്ങള്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം നല്‍കേണ്ടത് വളരെ പ്രധാനമാണ്..' -രോഹിത് ശര്‍മ പറഞ്ഞു.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് മിന്നും തുടക്കമാണ് നായകന്‍ രോഹിത് ശര്‍മ ശുഭ്‌മാന്‍ ഗില്ലിനെ കൂട്ടുപിടിച്ച് സമ്മാനിച്ചത്. മത്സരത്തില്‍ 24 പന്ത് നേരിട്ട രോഹിത് 40 റണ്‍സ് നേടി. രോഹിത് പുറത്താകുമ്പോള്‍ 5.5 ഓവറില്‍ 62 റണ്‍സ് ഇന്ത്യയുടെ സ്കോര്‍ കാര്‍ഡില്‍ ഉണ്ടായിരുന്നു.

പത്തോവര്‍ പൂര്‍ത്തിയായപ്പോള്‍ 91-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട്, ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ഇന്ത്യയുടെ സ്കോറിങ് വേഗത കുറഞ്ഞു. 11-ാം ഓവറില്‍ ഗില്‍ പുറത്തായതോടെ ക്രീസില്‍ വിരാട് കോലിക്കൊപ്പം ഒന്നിച്ച ശ്രേയസ് അയ്യരും കരുതലോടെയാണ് ബാറ്റ് വീശിയത്.

മൂന്നാം വിക്കറ്റില്‍ വിരാട് കോലി ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് ആദ്യ 50 റണ്‍സ് പൂര്‍ത്തിയാക്കിയത് 80 പന്തില്‍ നിന്നായിരുന്നു. അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും പിന്നീട് സ്കോറിങ് വേഗത കൂട്ടാന്‍ ശ്രമിച്ചത്. അതിനിടെ 87 പന്തില്‍ 77 റണ്‍സുമായി ശ്രേയസ് അയ്യര്‍ മടങ്ങിയെങ്കിലും വിരാട് കോലി ഇന്ത്യന്‍ ഇന്നിങ്‌സില്‍ അവസാനം വരെ തുടരുകയായിരുന്നു.

Read More : ഇന്ത്യന്‍ കരുത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് ദക്ഷിണാഫ്രിക്കയും, 243 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ആതിഥേയര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.