ലങ്കയെ തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ് വീണ്ടും ചാമ്പ്യന്‍മാര്‍; തുടര്‍ച്ചയായ രണ്ടാം ഫൈനലിലും കിരീടം

author img

By

Published : Oct 2, 2022, 10:08 AM IST

Road Safety World series  India Legends vs Sri Lanka Legends  India Legends  Sri Lanka Legends  India Legends win Road Safety World series title  റോഡ് സേഫ്റ്റി വേൾഡ് സീരീസ്  ഇന്ത്യ ലെജന്‍ഡ്‌സ്  ഇന്ത്യ ലെജന്‍ഡ്‌സ് vs ശ്രീലങ്ക ലെ‍ജന്‍ഡ്‌സ്  ശ്രീലങ്ക ലെ‍ജന്‍ഡ്‌സ്  നമാന്‍ ഓജ  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  Naman Ojha  sachin tendulkar

റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടി20 ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യ ലെജന്‍ഡ്‌സിന് തുടര്‍ച്ചയായ രണ്ടാം കിരീടം.

റായ്‌പൂര്‍: റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടി20 ക്രിക്കറ്റില്‍ കിരീടം നിലനിര്‍ത്തി ഇന്ത്യ ലെജന്‍ഡ്‌സ്. ഫൈനലില്‍ ശ്രീലങ്ക ലെ‍ജന്‍ഡ്‌സിനെ 33 റണ്‍സിനാണ് ഇന്ത്യ ലെജന്‍ഡ്‌സ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 195 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ശ്രീലങ്ക ലെജന്‍ഡ്‌സ് 18.5 ഓവറില്‍ 162 റണ്‍സിന് പുറത്തായി.

22 പന്തില്‍ 51 റണ്‍സെടുത്ത ഇഷാന്‍ ജയരത്നെയാണ് ലങ്കയുടെ ടോപ് സ്കോറര്‍. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയാണ് ഇന്ത്യ ലെജന്‍ഡ്‌സ് ശ്രീലങ്ക ലെജന്‍ഡ്‌സിനെ വരിഞ്ഞ് മുറുക്കിയത്. മുന്‍നിര ബാറ്റര്‍മാരായ സനത് ജയസൂര്യ (5), ദില്‍ഷന്‍ മുനവീര (8), തിലകരത്‌നെ ദില്‍ഷന്‍ (11), ഉപുല്‍ തരംഗ(10), അസേല ഗുണരത്നെയെ(19), ജീവന്‍ മെന്‍ഡിസ് (20) എന്നിവര്‍ വേഗം മടങ്ങി.

തുടര്‍ന്ന് ഒന്നിച്ച ഇഷാന്‍ ജയരത്നെ- മഹേല ഉദ്വാതെ എന്നിവരുടെ പോരാട്ടമാണ് ലങ്കയുടെ തോല്‍വി ഭാരം കുറച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. മഹേല ഉദ്വാതെയെ പുറത്താക്കി അഭിമന്യൂ മിഥുനാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

19 പന്തില്‍ 26 റണ്‍സെടുത്താണ് താരം മടങ്ങിയത്. തുടര്‍ന്നെത്തിയ ഇസുരു ഉദാനയെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. പിന്നാലെ ജയരത്നെയെ വിനയ്‌ കുമാര്‍ വീഴ്ത്തിയതോടെ ലങ്കയുടെ പോരാട്ട വീര്യം ചോര്‍ന്നു. നാലു ഫോറും നാല് സിക്‌സും അടങ്ങുന്നതാണ് താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

തുടര്‍ന്ന് ഒരു പന്ത് മാത്രമാണ് ലങ്കന്‍ ഇന്നിങ്‌സിന് ആയുസുണ്ടായത്. പത്താമനായെത്തി ധമ്മിക പ്രസാദിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ വിനയ്‌ കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. കുലശേഖര പുറത്താവാതെ നിന്നു. ഇന്ത്യയ്‌ക്കായി വിനയ്‌ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അഭിമന്യൂ മിഥുന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. രാജേഷ്‌ പവാര്‍, സ്റ്റുവർട്ട് ബിന്നി, രാഹുല്‍ ശര്‍മ, യൂസഫ് പഠാന്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.

അപരാജിതനായി നമാന്‍ ഓജ: ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ലെജന്‍ഡ്‌സിന് സെഞ്ച്വറി പ്രകടനവുമായി പുറത്താവാതെ നിന്ന നമാന്‍ ഓജയുടെ പ്രകടനമാണ് തുണയായത്. 71 പന്തില്‍ 108 റണ്‍സാണ് ഓജ അടിച്ച് കൂട്ടിയത്. 15 ഫോറുകളും രണ്ട് സിക്‌സും അടങ്ങുന്നതാണ് താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

വിനയ് കുമാര്‍ പിന്തുണ നല്‍കി. 21 പന്തില്‍ 36 റണ്‍സാണ് വിനയ്‌ കുമാര്‍ നേടിയത്. യുവരാജ് സിങ്‌ (19), ഇര്‍ഫാന്‍ പഠാന്‍(11) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സിനായി രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍.

ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. നുവാന്‍ കുലശേഖരയുടെ പന്തില്‍ കുറ്റി തെറിച്ചാണ് സച്ചിന്‍ മടങ്ങിയത്. സുരേഷ് റെയ്‌നയും നിരാശപ്പെടുത്തി. രണ്ട് പന്തില്‍ നാല് റണ്‍സ്‌ മാത്രമാണ് റെയ്‌നയുടെ സമ്പാദ്യം.

യൂസഫ് പഠാനാണ് പുറത്തായ മറ്റൊരു താരം. രണ്ട് പന്തുകള്‍ നേരിട്ട യൂസഫിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. രണ്ട് പന്തില്‍ എട്ട് റണ്‍സുമായി സ്റ്റുവർട്ട് ബിന്നി പുറത്താവാതെ നിന്നു.

ലങ്കയ്‌ക്കായി നുവാന്‍ കുലശേഖര മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇസുരു ഉദാന രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്‍ ജയരത്നെയ്‌ക്ക് ഒരു വിക്കറ്റുണ്ട്. തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് ശ്രീലങ്ക ലെജന്‍ഡ്‌സ് ഇന്ത്യ ലെജന്‍ഡ്‌സിനോട് പരാജയപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.