ETV Bharat / sports

IPL 2023 | അർധ സെഞ്ച്വറിയുമായി സായ് സുദർശൻ; ഡൽഹിക്കെതിരെ ഗുജറാത്തിന് 6 വിക്കറ്റ് ജയം

author img

By

Published : Apr 4, 2023, 11:30 PM IST

Updated : Apr 4, 2023, 11:39 PM IST

ഡൽഹിയുടെ 162 റൺസ് പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 11 പന്തുകൾ ശേഷിക്കെ നാല് വിക്കറ്റ് നഷടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു

IPL  IPL 2023  Delhi Capitals vs Gujarat Titans highlights  Delhi Capitals vs Gujarat Titans  Delhi Capitals  Gujarat Titans  Axar patel  David Warner  hardik pandya  ഐപിഎല്‍  ഐപിഎല്‍ 2023  ഗുജറാത്ത് ടൈറ്റന്‍സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  അക്‌സര്‍ പട്ടേല്‍  ഡേവിഡ് വാര്‍ണര്‍  ഹാര്‍ദിക് പാണ്ഡ്യ
ഗുജറാത്ത് ടൈറ്റന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ 162 റൺസ് പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 11 പന്തുകൾ ശേഷിക്കെ നാല് വിക്കറ്റ് നഷടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറിയുമായി തിളങ്ങിയ സായ് സുദർശനാണ് (48 പന്തിൽ 62*) ഗുജറാത്തിന് അനായാസ ജയം നേടിക്കൊടുത്തത്.

പവര്‍പ്ലേ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 54 റണ്‍സ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. ഓപ്പണര്‍മാരായ വൃദ്ധമാന്‍ സാഹ (7 പന്തില്‍ 14), ശുഭ്‌മാന്‍ ഗില്‍ (13 പന്തില്‍ 14), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (4 പന്തില്‍ 5) എന്നിവരാണ് വേഗം മടങ്ങിയത്. സാഹയേയും ഗില്ലിനേയും ആൻറിച്ച് നോർട്ട്ജെ ബൗള്‍ഡാക്കിയപ്പോള്‍ ഹാര്‍ദിക്കിനെ ഖലീല്‍ അഹമ്മദ് വിക്കറ്റ് കീപ്പര്‍ അഭിഷേക് പോറലിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ഒന്നിച്ച സായ്‌ സുദര്‍ശനും ഇംപാക്‌ട് പ്ലെയറായെത്തിയ വിജയ്‌ ശങ്കറും ചേര്‍ന്ന് 12-ാം ഓവറില്‍ ഡല്‍ഹിയെ 100 കടത്തി. ഇരുവരും ചേർന്ന് മികച്ച രീതിയിൽ സ്കോർ ഉയർത്തുന്നതിനിടെ വിജയ് ശങ്കറിനെ (29) പുറത്താക്കി മിച്ചൽ മാർഷ് ഈ കൂട്ടുകെട്ട് പൊളിച്ചു. വിജയ് ശങ്കറിന് ശേഷം ക്രീസിലെത്തിയ ഡേവിഡ് മില്ലർ സായ് സുദർശനെ കൂട്ട് പിടിച്ച് ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

സായ് സുദർശനോടൊപ്പം ഡേവിഡ് മില്ലർ 16 പന്തിൽ 31 റൺസുമായും പുറത്താകാതെ നിന്നു. ഡൽഹിക്കായി ആൻറിച്ച് നോർട്ട്ജെ രണ്ട് വിക്കറ്റ് നേടിയപ്പോൾ മിച്ചൽ മാർഷ്, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 162 റണ്‍സ് നേടിയത്. 32 പന്തുകളില്‍ 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് സംഘത്തിന്‍റ ടോപ് സ്‌കോറര്‍. ഏഴ്‌ ഫോറുകള്‍ ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. സര്‍ഫറാസ് ഖാനും (34 പന്തില്‍ 30 റണ്‍സ്), വാലറ്റത്ത് 22 പന്തില്‍ 36 നേടിയ അക്‌സര്‍ പട്ടേലും നിര്‍ണായകമായി.

ഡല്‍ഹിയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ പൃഥ്വി ഷായെ മൂന്നാം ഓവറില്‍ തന്നെ സംഘത്തിന് നഷ്‌ടമയി. അഞ്ച് പന്തില്‍ ഏഴ്‌ റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമിയുടെ പന്തില്‍ അല്‍സാരി ജോസഫ് പിടികൂടുകയായിരുന്നു.

മൂന്നാമനായി ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷിനെയും മുഹമ്മദ് ഷമി മടക്കിയതോടെ ഡല്‍ഹി 4.2 ഓവറില്‍ രണ്ടിന് 37 എന്ന നിലയിലായി. നാല് പന്തില്‍ നാല് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ മാര്‍ഷിനെ കുറ്റി തെറിപ്പിച്ചാണ് ഷമി തിരിച്ച് കയറ്റിയത്. തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും സര്‍ഫറാസ് ഖാനും ഡല്‍ഹിയെ പതിയെ മുന്നോട്ട് നയിച്ചു.

എന്നാല്‍ ഒമ്പതാം ഓവറിന്‍റെ രണ്ടാം പന്തില്‍ വാര്‍ണറെ ബൗള്‍ഡാക്കി അല്‍സാരി ജോസഫ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. മൂന്നാം വിക്കറ്റില്‍ വാര്‍ണറും സര്‍ഫറാസും 30 റണ്‍സാണ് ടീം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ എത്തിയ റിലീ റൂസോ ഗോള്‍ഡന്‍ ഡക്കായതോടെ ഡല്‍ഹി കൂടുതല്‍ പ്രതിരോധത്തിലായി.

ഈ സമയം 8.3 ഓവറില്‍ നാല് വിക്കറ്റിന് 67 റണ്‍സായിരുന്നു ഡല്‍ഹിയുടെ സ്‌കോര്‍. തുടര്‍ന്നെത്തിയ അഭിഷേക് പോറെലിനെ കൂട്ടുപിടിച്ച സര്‍ഫറാസ് ഖാന്‍ ഡല്‍ഹിയെ നൂറ് കടത്തി. എന്നാല്‍ പോറലിനെ ബൗള്‍ഡാക്കിക്കൊണ്ട് റാഷിദ് ഖാന്‍ ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കി.

11 പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 20 റണ്‍സാണ് അരങ്ങേറ്റക്കാരനായ അഭിഷേക് നേടിയത്. തുടര്‍ന്നെത്തിയ അക്‌സറിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ സര്‍ഫറാസ് ഖാനെയും റാഷിദ് മടക്കി. എട്ടാമന്‍ അമാന്‍ ഖാന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല.

എട്ട് പന്തില്‍ എട്ട് റണ്‍സെടുത്ത താരത്തെ റാഷിദിന്‍റെ പന്തില്‍ ഹാര്‍ദിക് പിടികൂടുകയായിരുന്നു. അക്‌സര്‍ പട്ടേലിന്‍റെ വിക്കറ്റാണ് സംഘത്തിന് അവസാനമായി നഷ്‌ടമായത്. 20-ാം ഓവറിന്‍റെ നാലാം പന്തില്‍ മുഹമ്മദ് ഷമിയെ സിക്‌സറിന് പറത്താനുള്ള ശ്രമത്തിനിടെ ഡേവിഡ് മില്ലര്‍ പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം. രണ്ട് ഫോറുകളും മൂന്ന് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു അക്‌സറിന്‍റെ ഇന്നിങ്‌സ്.

ഒരു പന്തില്‍ ഒരു റണ്‍സുമായി കുല്‍ദീപ് യാദവും രണ്ട് പന്തില്‍ നാല് റണ്‍സുമായി ആൻറിച്ച് നോർട്ട്ജെയും പുറത്താവാതെ നിന്നു. ഗുജറാത്ത് ടൈറ്റന്‍സിനായി മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ്‌ ഇലവൻ): പൃഥ്വി ഷാ, ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), മിച്ചൽ മാർഷ്, റിലീ റോസോ, സർഫറാസ് ഖാൻ (വിക്കറ്റ് കീപ്പര്‍), അക്‌സർ പട്ടേൽ, അഭിഷേക് പോറെൽ, കുൽദീപ് യാദവ്, ചേതൻ സക്കറിയ, ഖലീൽ അഹമ്മദ്, ആൻറിച്ച് നോർട്ട്ജെ.

ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിങ്‌ ഇലവൻ): വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ, യാഷ് ദയാൽ, അൽസാരി ജോസഫ്.

Last Updated : Apr 4, 2023, 11:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.