ETV Bharat / sports

IPL 2023 | ഹൈദരാബാദിന്‍റെ കോണ്‍ തെറ്റിച്ച് കോണ്‍വേ; ചെന്നൈക്ക് ഏഴ്‌ വിക്കറ്റ് വിജയം

author img

By

Published : Apr 21, 2023, 11:02 PM IST

IPL 2023  Chennai Super Kings vs Sunrisers Hyderabad  Chennai Super Kings  Sunrisers Hyderabad  CSK vs SRH highlights  Ruturaj Gaikwad  Devon Conway  ravindra jadeja  റിതുരാജ് ഗെയ്‌ക്‌വാദ്  ഡെവോൺ കോൺവേ  ചെന്നൈ സൂപ്പര്‍ കിങ്‌സ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഹൈദരാബാദിന്‍റെ കോണ്‍ തെറ്റിച്ച് കോണ്‍വേ

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അനായാസ വിജയത്തിലേക്ക് നയിച്ച് ഡെവോൺ കോൺവേ.

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏഴ്‌ വിക്കറ്റിന്‍റെ മിന്നും വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 138 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്. ഡെവോൺ കോൺവേയുടെ അപരാജിത അര്‍ധ സെഞ്ചുറിയാണ് ചെന്നൈക്ക് അനായാസ വിജയം ഒരുക്കിയത്.

57 പന്തില്‍ 12 ഫോറുകളും ഒരു സിക്‌സും സഹിതം പുറത്താവാതെ 77 റണ്‍സാണ് താരം നേടിയത്. താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റിതുരാജ് ഗെയ്‌ക്‌വാദും ഡെവോൺ കോൺവേയും നല്‍കിയത്. ആദ്യ അഞ്ച് ഓവറില്‍ 37 റണ്‍സാണ് ചെന്നൈ നേടിയത്. എന്നാല്‍ ഉമ്രാന്‍ മാലിക് എറിഞ്ഞ ആറാം ഓവറില്‍ നാല് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 23 റണ്‍സ് പിറന്നതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 60 റണ്‍സ് എന്ന നിലയിലേക്കെത്താന്‍ ചെന്നൈക്ക് കഴിഞ്ഞു.

ഡെവോണ്‍ കോണ്‍വേയായിരുന്നു ഉമ്രാനെ പഞ്ഞിക്കിട്ടത്. തുടര്‍ന്ന് 10-ാം ഓവറില്‍ 33 പന്തുകളില്‍ നിന്നും കോണ്‍വേ അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ റിതുരാജിനെ റണ്ണൗട്ടാക്കിയ ഉമ്രാന്‍ ഹൈദരാബാദിന് ആശ്വാസം നല്‍കി. 30 പന്തില്‍ 35 റണ്‍സെടുത്താണ് റിതുരാജ് മടങ്ങിയത്.

പിന്നീടെത്തിയ അജിങ്ക്യ രഹാനെയ്‌ക്ക് ഒപ്പം ചേര്‍ന്ന കോണ്‍വെ 14-ാം ഓവറില്‍ ചെന്നൈയെ 100 കടത്തി. എന്നാല്‍ 10 പന്തുകള്‍ മാത്രമായിരുന്നു രഹാനെയ്‌ക്ക് ആയുസ്. ഒമ്പത് റണ്‍സ് മാത്രം നേടിയ രഹാനെയെ മായങ്ക് മാർക്കണ്ഡേയുടെ പന്തില്‍ എയ്‌ഡന്‍ മാര്‍ക്രം പിടികൂടുകയായിരുന്നു. പിന്നാലെ എത്തിയ ഇംപാക്‌ട്‌ പ്ലെയര്‍ അമ്പാട്ടി റായിഡുവിനെയും (10 പന്തില്‍ 9) മായങ്ക് മാർക്കണ്ഡേ തിരിച്ച് കയറ്റി. തുടര്‍ന്ന് ഒന്നിച്ച മൊയിന്‍ അലിയും (6 പന്തില്‍ 6) കോണ്‍വെയും ചേര്‍ന്ന് ചെന്നൈയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

ഹൈദരാബാദിനെ പിടിച്ച് കെട്ടി ചെന്നൈ ബോളര്‍മാര്‍: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചെന്നൈ ബോളര്‍മാര്‍ നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 134 റണ്‍സില്‍ പിടിച്ച് കെട്ടുകയായിരുന്നു. അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 34 റണ്‍സാണ് താരം നേടിയത്. ചെന്നൈക്കായി രവീന്ദ്ര ജഡേജ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി.

ഭേദപ്പെട്ട തുടക്കമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഓപ്പണര്‍മാരായ ഹാരി ബ്രൂക്കും അഭിഷേക് ശര്‍മയും നല്‍കിയത്. ആകാശ് സിങ് എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ ആറ് റണ്‍സും തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറില്‍ ഏഴ്‌ റണ്‍സുമാണ് ഇരുവര്‍ക്കും നേടാന്‍ കഴിഞ്ഞത്. എന്നാല്‍ മൂന്നാം ഓവറില്‍ വീണ്ടും പന്തെറിയാനെത്തിയ ആകാശ്‌ സിങ്ങിനെതിരെ 10 റണ്‍സ് നേടിയ സംഘം പതിയെ ഗിയല്‍ മാറ്റി.

തുഷാര്‍ എറിഞ്ഞ നാലാം ഓവറില്‍ ബ്രൂക്ക് അടിച്ച രണ്ട് ബൗണ്ടറികളടക്കം 11 റണ്‍സാണ് പിറന്നത്. എന്നാല്‍ അഞ്ചാം ഓവറില്‍ ഹാരി ബ്രൂക്കിനെ മടക്കിയ ആകാശ് സിങ് ഹൈദരാബാദിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. 13 പന്തില്‍ 18 റണ്‍സെടുത്ത ബ്രൂക്കിനെ ആകാശ് റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 35 റണ്‍സാണ് ബ്രൂക്ക്-അഭിഷേക് സഖ്യം കണ്ടെത്തിയത്.

തുടര്‍ന്നെത്തിയ രാഹുല്‍ ത്രിപാഠിക്ക് അക്കൗണ്ട് തുറക്കാന്‍ ആറു പന്തുകള്‍ വേണ്ടിവന്നു. ഇതിനിടെ മഹീഷ് തീക്ഷണ എറിഞ്ഞ ആറാം ഓവറില്‍ അഭിഷേക് ശര്‍മ 10 റണ്‍സ് അടിച്ചതോടെ പവര്‍പ്ലേ പിന്നിടുമ്പോള്‍ 45-1 എന്ന നിലയിലേക്ക് എത്താന്‍ ഹൈദരാബാദിന് കഴിഞ്ഞു.

തുടര്‍ന്ന് അഭിഷേകിനെ 10-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ പുറത്താക്കിയ രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. ഈ സമയം 71 റണ്‍സാണ് ഹൈദരാബാദ് ടോട്ടലില്‍ ഉണ്ടായിരുന്നത്. ഒരോവറിനപ്പുറം 21 പന്തില്‍ 21 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയേയും ജഡേജ തിരികെ കയറ്റി.

പിന്നാലെ ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം (12 പന്തില്‍ 12), മായങ്ക് അഗര്‍വാള്‍ (4 പന്തില്‍ 2) എന്നിവരും വീണതോടെ ഹൈദരാബാദ് 13.5 ഓവറില്‍ അഞ്ചിന് 95 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് ഒന്നിച്ച ഹെൻറിച്ച് ക്ലാസനും മാർക്കോ ജാൻസനും തൊട്ടടുത്ത ഓവറില്‍ സംഘത്തെ 100 കടത്തി.

ഏറെ ശ്രദ്ധയോടെ മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ട് 18ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ക്ലാസനെ (16 പന്തില്‍ 17) റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ കയ്യിലെത്തിച്ച മതീഷാ പതിരണയാണ് തകര്‍ത്തത്. തുടര്‍ന്നെത്തിയ വാഷിങ്‌ സുന്ദര്‍ (6 പന്തില്‍ 9) ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ റണ്ണൗട്ടായി. 22 പന്തില്‍ 17* റണ്‍സുമായി മാർക്കോ ജാൻസൻ പുറത്താവാതെ നിന്നു. ചെന്നൈക്കായി ജഡേജയെ കൂടാതെ മതീഷാ പതിരണ, മഹീഷ് തീക്ഷണ, ആകാശ് സിങ് എന്നിവരും ഓരോ വിക്കറ്റുകള്‍ വീതം നേടി.

ALSO READ: IPL 2023: പ്ലേ ഓഫുകളുടെയും ഫൈനലിന്‍റെയും സമയക്രമവും വേദികളും പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.