ETV Bharat / sports

IPL 2023 | ചെന്നൈക്ക് പ്ലേഓഫിനായി കാത്തിരിക്കണം; ചെപ്പോക്കിൽ ധോണിപ്പടയെ അനായാസം വീഴ്ത്തി കൊൽക്കത്ത

author img

By

Published : May 14, 2023, 11:22 PM IST

ചെന്നൈയുടെ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 9 പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

IPL 2023  Chennai Super Kings  Kolkata Knight Riders  CSK vs KKR highlights  ms dhoni  Nitish rana  ചെന്നൈ സൂപ്പര്‍ കിങ്‌സ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  എംഎസ് ധോണി  ശിവം ദുബെ  Shivam Dube  നിതീഷ് റാണ  rinku singh  റിങ്കു സിങ്
IPL കൊൽക്കത്ത ചെന്നൈ

ചെന്നൈ: ഐപിഎല്ലില്‍ പ്ലേ ഓഫ്‌ ഉറപ്പിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കാത്തിരിക്കണം. നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങിയതാണ് ധോണിപ്പടയ്‌ക്ക് തിരിച്ചടിയായത്. സ്വന്തം തട്ടകമായ ചെപ്പോക്കിൽ 6 വിക്കറ്റിനാണ് ചെന്നൈ കൊല്‍ക്കത്തയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നേടിയ 144 റണ്‍സിന് മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത ഒൻപത് പന്തുകൾ ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്‌ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

കൂട്ടത്തര്‍ച്ചയിലേക്ക് നീങ്ങിയ കൊല്‍ക്കത്തയെ റിങ്കു സിങ്ങും ക്യാപ്റ്റന്‍ നിതീഷ് റാണയും ചേര്‍ന്നാണ് വിജയ തീരത്ത് എത്തിച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേർത്ത 99 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടാണ് കൊൽക്കത്തക്ക് അനായാസ ജയം സമ്മാനിച്ചത്. താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം മികച്ചതായിരുന്നില്ല.

ദീപക് ചഹാര്‍ എറിഞ്ഞ ആദ്യ ഓവറിന്‍റെ അവസാന പന്തില്‍ റഹ്മാനുള്ള ഗുർബാസിനെ (4 പന്തില്‍ 1) കൊല്‍ക്കത്തയ്‌ക്ക് നഷ്‌ടമായി. തുടര്‍ന്നുള്ള തന്‍റെ രണ്ട് ഓവറുകളിലായി വെങ്കടേഷ് അയ്യരേയും (4 പന്തില്‍ 9), ജേസൺ റോയിയേയും (15 പന്തില്‍ 12) ദീപക് ചഹാര്‍ വീഴ്‌ത്തിയതോടെ കൊല്‍ക്കത്ത 4.3 ഓവറില്‍ 33/3 എന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് ഒന്നിച്ച റിങ്കു സിങ്ങും ക്യാപ്റ്റന്‍ നിതീഷ് റാണയും ശ്രദ്ധയോടെ കളിച്ചതോടെയാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്നും ടീം രക്ഷപ്പെട്ടത്.

ഇരുവരും ചേർന്ന് 99 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതിനിടെ റിങ്കുവും റാണയുടെ അർധസെഞ്ച്വറിയും പൂർത്തിയാക്കി. 17-ാം ഓവറിൽ ടീം സ്കോർ 132ൽ നിൽക്കെയാണ് ഈ കൂട്ടുകെട്ട് പൊളിക്കാൻ ചെന്നൈക്കായത്. 43 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 54 റൺസെടുത്ത റിങ്കു സിങിനെ മൊയിൻ അലി റൺഔട്ട് ആക്കുകയായിരുന്നു.

തുടർന്ന് ക്രീസിലൊന്നിച്ച ആന്ദ്രേ റസലിനെ കൂട്ടുപിടിച്ച് നായകൻ നിതീഷ് റാണ കൊൽക്കത്തയെ വിജയ തീരത്തേക്ക് എത്തിക്കുകയായിരുന്നു. നിതീഷ് റാണ 44 പന്തിൽ ആറ് ഫോറും ഒരു സിക്സും ഉൾപ്പെടെ 57 റൺസുമായും റസൽ 2 റൺസുമായും പുറത്താകാതെ നിന്നു. ചെന്നൈക്കായി ദീപക് ചഹാർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

പൊരുതി നിന്ന് ദുബൈ: നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സാണ് നേടിയത്. 34 പന്തില്‍ 48 റണ്‍സ് നേടി പുറത്താവാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ചെന്നൈയുടെ തുടക്കം പതിഞ്ഞതായിരുന്നു. മൂന്നാം ഓവറില്‍ തന്നെ അപകടകാരിയായ റിതുരാജ് ഗെയ്‌ക്‌വാദിനെ (13 പന്തില്‍ 17) വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 52 റണ്‍സ് എന്ന നിലയിലാണ് ചെന്നൈ പവര്‍പ്ലേ പൂര്‍ത്തിയാക്കിയത്.

മൂന്നാം നമ്പറിലെത്തിയ അജിങ്ക്യ രഹാനെയും (11 പന്തില്‍ 16) വരുണ്‍ ചക്രവര്‍ത്തി നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. പിന്നാലെ ഡെവോണ്‍ കോണ്‍വേയ്‌ക്ക് ( 28 പന്തില്‍ 30 ) ശാര്‍ദുല്‍ താക്കൂറും മടക്ക ടിക്കറ്റ് നല്‍കി. ഇതോടെ 10 ഓവര്‍ കഴിയുമ്പോള്‍ 68/3 എന്ന നിലയിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ്. തുടര്‍ന്നെത്തിയ അമ്പാട്ടി റായിഡുവിനേയും (7 പന്തില്‍ 4), മൊയിന്‍ അലിയേയും (2 പന്തില്‍ 1) ഒരേ ഓവറില്‍ ബൗള്‍ഡാക്കിയ സുനില്‍ നരെയ്‌ന്‍ ചെന്നൈക്ക് വമ്പന്‍ പ്രഹരം നല്‍കി.

പിന്നീട് ഒന്നിച്ച ശിവം ദുബെയും രവീന്ദ്ര ജഡേയും പൊരുതി നിന്നതോടെയാണ് ചെന്നൈ പൊരുതാവുന്ന നിലയിലേക്ക് എത്തിയത്. വൈഭവ് അറോറ എറിഞ്ഞ അവസാന ഓവറിന്‍റെ നാലാം പന്തില്‍ രവീന്ദ്ര ജഡേജ (24 പന്തില്‍ 20) പുറത്തായി. 68 റണ്‍സാണ് ദുബെ-ജഡേജ സഖ്യം ആറാം വിക്കറ്റില്‍ നേടിയത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ എംസ്‌ ധോണിക്ക് അഞ്ചാം പന്തില്‍ ഫ്രീ ഹിറ്റ് ലഭിച്ചുവെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല.

ശിവം ദുബെയ്‌ക്കൊപ്പം ധോണിയും (3 പന്തില്‍ 2*) പുറത്താവാതെ നിന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. വൈഭവ് അറോറ, ശാര്‍ദുല്‍ താക്കൂര്‍ എന്നിര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

ALSO READ: IPL 2023| 'ക്ഷമിക്കണം, ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല'; രാജസ്ഥാന്‍റെ തകര്‍ച്ചയുടെ കാരണമറിയാതെ സഞ്‌ജു സാംസണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.