ETV Bharat / sports

IPL 2023 | ചെന്നൈ ദി 'സൂപ്പർ കിങ്സ്'; ഐപിഎൽ ധോണിപ്പടയ്ക്ക്, അഞ്ചാം കിരീടത്തിൽ മുത്തമിട്ട് സിഎസ്കെ

author img

By

Published : May 30, 2023, 1:57 AM IST

Updated : May 30, 2023, 7:00 AM IST

IPL 2023 Final  Gujarat Titans  Chennai Super Kings  Gujarat Titans wins against Chennai Super Kings  ഫൈനല്‍ പോരാട്ടത്തില്‍  ചെന്നൈ  ഗുജറാത്ത് ടൈറ്റന്‍സ്  ഗുജറാത്ത്  സായ്‌ സുദര്‍ശന്‍  വൃദ്ധിമാന്‍ സാഹ  മഹേന്ദ്ര സിങ് ധോണി  ഐപിഎല്‍  ഐപിഎല്‍ കിരീടം
IPL 2023 | ഐപിഎൽ കിരീടം ചെന്നൈക്ക്

മഴ മൂലം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ ഇന്നിങ്സിലെ അവസാന പന്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു.

അഹമ്മദാബാദ്: ഐപിഎല്ലിലെ രാജാക്കാൻമാർ ചെന്നൈ തന്നെ. വാശിയേറിയ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ച് കൊണ്ടാണ് ചെന്നൈ ഐപിഎല്ലിലെ തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയത്. മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഗുജറാത്തിൻ്റെ 15 ഓവറിൽ 171 റൺസ് എന്ന വിജയലക്ഷ്യം ചെന്നൈ അവസാന പന്തിൽ മറികടക്കുകയായിരുന്നു. അവസാന രണ്ട് പന്തുകളിൽ സിക്സും ഫോറും നേടി രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ വിജയ ശിൽപ്പിയായത്.

മഴമൂലം വൈകി ആരംഭിച്ച മത്സരത്തിൽ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനക്രമീകരിച്ചിരുന്നു. വമ്പൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയിറങ്ങിയ ചെന്നൈക്കായി അടിച്ചുപൊളി തുടക്കമാണ് ഓപ്പണർമാരായ റിതുരാജ് ഗെയ്ക്വാദും ഡിവോൺ കോൺവെയും ചേർന്ന് നൽകിയത്. നാല് ഓവറായി ചുരുക്കിയ പവർപ്ലേയിൽ ഇരുവരും ചേർന്ന് 52 റൺസാണ് അടിച്ചെടുത്തത്.

ഇതിനിടെ ആറാം ഓവറിൻ്റെ മൂന്നാം പന്തിൽ റിതുരാജിനെ പുറത്താക്കി നൂർ അഹമ്മദ് ഗുജറാത്തിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. പുറത്താകുമ്പോൾ 16 പന്തിൽ 26 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. റിതുരാജിന് പിന്നാലെ ശിവം ദുബെ ക്രീസിലേക്കെത്തി. എന്നാൽ ഓവറിൻ്റെ അവസാന പന്തിൽ കോൺവെയേയും പുറത്താക്കി നൂർ അഹമ്മദ് ചെന്നൈക്ക് ഇരട്ട പ്രഹരം സമ്മാനിച്ചു. പിന്നാലെ അജിങ്ക്യ രഹാനെ ക്രീസിലെത്തി.

ദുബെയെ ഒരു വശക്ക് കാഴ്ചക്കാരനാക്കി കൂറ്റനടികളുമായി രഹാനെ കളം നിറഞ്ഞ് കളിച്ചു. ഒൻപതാം ഓവറിൻ്റെ ആദ്യ പന്തിൽ തന്നെ ചെന്നൈ ടീം സ്കോർ 100 കടന്നു. എന്നാൽ 10-ാം ഓവർ എറിയാനെത്തിയ മോഹിത് ശർമ ഓവറിൻ്റെ അഞ്ചാം പന്തിൽ നിലയുറപ്പിച്ച് കളിക്കുകയായിരുന്ന രഹാനയെ പുറത്താക്കി. പുറത്താകുമ്പോൾ 13 പന്തിൽ രണ്ട് വീതം സിക്സും ഫോറും ഉൾപ്പെടെ 27 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം.

രഹാനെ പുറത്തായതോടെ ദുബെ ഗിയർ മാറ്റി തുടങ്ങി. രഹാനെക്ക് പകരം ക്രീസിലെത്തിയ അമ്പാട്ടി റായിഡുവും തകർത്തടിച്ചതോടെ ചെന്നൈയുടെ സ്കോർ കുതിച്ചു. 12-ാം ഓവർ എറിയാനെത്തിയ മോഹിത് ശർമയെ തുടർച്ചയായ ബൗണ്ടറികൾ പായിച്ച് റായുഡു നിറഞ്ഞാടി. എന്നാൽ നാലാം പന്തിൽ റായുഡുവിനെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി മോഹിത് ശർമ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു.

പിന്നാലെ നായകൻ മഹേന്ദ്ര സിങ് ധോണി ക്രീസിലെത്തി. ഈ സമയം 14 പന്തിൽ 22 റൺസായിരുന്നു ചെന്നൈയുടെ വിജയ ലക്ഷ്യം. എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ ധോണി പുറത്തായി. ഇതോടെ മത്സരത്തിൻ്റെ ഗതിമാറി. അവസാന 2 ഓവറിൽ 21 റൺസായി ചെന്നൈയുടെ വിജയ ലക്ഷ്യം. മുഹമ്മദ് ഷമി എറിഞ്ഞ 13-ാം ഓവറിൽ ചെന്നൈക്ക് ഏഴ് റൺസേ നേടാനായുള്ളു.

ഇതോടെ അവസാന ഓവറിൽ ചെന്നൈയുടെ വിജയലക്ഷ്യം 13 റൺസായി മാറി. അവസാന ഓവർ എറിയാനെത്തിയ മോഹിത് ശർമയുടെ ആദ്യ പന്ത് ഡോട്ട് ബോളായി മാറി. തുടർന്നുള്ള മൂന്ന് പന്തുകളും സിംഗിൾസും. ഇതോടെ ചെന്നൈക്ക് വിജയിക്കാൻ രണ്ട് പന്തിൽ 10 റൺസ്. എന്നാൽ അഞ്ചാം പന്തിൽ സിക്സ് നേടി ജഡേജ ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. ചെന്നൈക്ക് ജയിക്കാൻ ഒരു പന്തിൽ നാല് റൺസ്.

നിർണായകമായ അവസാന പന്തിൽ തകർപ്പനൊരു ഫോറിലൂടെ ജഡേജ ചെന്നൈയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ശിവം ദുബെ 21 പന്തിൽ 32 റൺസുമായും ജഡേജ ആറ് പന്തിൽ 15 റൺസുമായും പുറത്താകാതെ നിന്നു. ഗുജറാത്തിനായി മോഹിത് ശർമ മൂന്ന് വിക്കറ്റും നൂർ അഹമ്മദ് രണ്ട് വിക്കറ്റും നേടി.

തുടക്കം ഗംഭീരമാക്കി ഗുജറാത്ത്: മത്സരത്തിന്‍റെ തുടക്കത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി ഗുജറാത്തിനെ ബാറ്റിങിനയയ്‌ക്കുകയായിരുന്നു. വൈകാതെ ഗുജറാത്ത് ഓപ്പണര്‍മാരായി വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും ക്രീസിലെത്തി. സീസണിലുടനീളം ഇരുവരും കാണിച്ച സ്ഥിരതയാര്‍ന്ന പ്രകടനം ഫൈനലിലും തുടര്‍ന്നു. ഇതോടെ മുംബൈയ്‌ക്ക് സംഭവിച്ച അതേ അപകടം ചെന്നൈയും മണത്തു. ഇരുവരില്‍ ആരെയെങ്കിലും ഉടന്‍ മടക്കി ആശ്വാസം കണ്ടെത്താന്‍ ചെന്നൈ ബോളര്‍മാര്‍ കിണഞ്ഞുശ്രമിച്ചു. എന്നാല്‍ പവര്‍പ്ലേയില്‍ കൂറ്റനടികളുമായി ഗുജറാത്ത് ഓപ്പണര്‍മാര്‍ ചെന്നൈ പ്രതീക്ഷയ്‌ക്ക് വകയില്ലെന്ന് വ്യക്തമാക്കി.

അങ്ങനെയിരിക്കെ ഏഴാമത്തെ ഓവറിലെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ഗില്ലിനെ മടക്കി നായകന്‍ ധോണി ചെന്നൈയ്‌ക്ക് ആശ്വാസം നല്‍കി. 0.01 സെക്കന്‍റ് മാത്രമുള്ള മിന്നല്‍ സ്‌റ്റമ്പിങിലൂടെയായിരുന്നു ധോണി ഗില്ലിന് പുറത്തേക്കുള്ള വഴി കാണിച്ചത്. ഇതോടെ അപകടകാരിയായേക്കാവുന്ന ഗില്‍ 20 പന്തില്‍ 39 റണ്‍സുമായി തിരിച്ചുകയറി. എന്നാല്‍ പിന്നാലെയെത്തിയ സായ് സുദര്‍ശനെ കൂടെ കൂട്ടി സാഹ ഗുജറാത്തിനെ മുന്നോട്ടുനയിച്ചു.

സുദര്‍ശന്‍ മാജിക്: മറ്റൊരര്‍ഥത്തില്‍ ഗില്‍ അവസാനിപ്പിച്ചയിടത്ത് നിന്നും സുദര്‍ശന്‍ ആരംഭിച്ചു. തകര്‍പ്പനടികളുമായി സുദര്‍ശന്‍ മുന്നേറിയതോടെ ഗുജറാത്ത് സ്‌കോര്‍ ബോര്‍ഡും ആവേശത്തിലായി. മുന്നോട്ടുപോകവെ 14 ഓവറില്‍ സാഹയെ മടക്കി ദീപക് ചഹാര്‍ ഈ സുഗമമായ യാത്രയ്‌ക്ക് ബ്രേക്കിട്ടു. ധോണിക്ക് ക്യാച്ച് നല്‍കിയായിരുന്നു സാഹയുടെ തിരികെപ്പോക്ക്. 39 പന്തിൽ 54 റൺസ് നേടിയാണ് സാഹ പുറത്തായത്.

ക്രീസിലുണ്ടായിരുന്ന സുദര്‍ശന് മികച്ച പിന്തുണ നല്‍കാന്‍ നായകനും പവര്‍ഹിറ്ററുമായ ഹാര്‍ദിക് പാണ്ഡ്യ നേരിട്ടെത്തി. ഇതോടെ ഗുജറാത്ത് കുതിച്ചു. പിന്നീടൊരു വിക്കറ്റിനായി ചെന്നൈ അവസാന ഓവര്‍ വരെ കാത്തിരിക്കേണ്ടതായി വന്നു. തകര്‍പ്പനടികളുമായി സെഞ്ചുറിയിലേക്കടുത്ത സായ്‌ സുദര്‍ശനെ അവസാന ഓവറിൻ്റെ മൂന്നാം പന്തിൽ പതിരാന മടക്കുകയായിരുന്നു.

എന്നാല്‍ ആറ് സിക്‌സറുകളും എട്ട് ബൗണ്ടറികളുമായി 96 റൺസ് നേടി രാജകീയമായി തന്നെയായിരുന്നു സുദര്‍ശന്‍റെ മടക്കം. അവശേഷിക്കുന്ന മൂന്ന് പന്തുകള്‍ കൂടി തകര്‍ത്തടിച്ച് സ്‌കോര്‍ ഒന്നുകൂടി കൊഴുപ്പിക്കാനെത്തിയ റാഷിദ് ഖാന് പക്ഷേ കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ ഗുജറാത്തിന്‍റെ തേരോട്ടം നാല് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Last Updated :May 30, 2023, 7:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.