ETV Bharat / sports

ഒപ്പമുണ്ട് കേരളം: ഹീറോയാണ് സഞ്ജു..! എല്ലാ കണ്ണും ആര്‍ ആര്‍ നായകനിലേക്ക്

author img

By

Published : May 28, 2022, 10:39 AM IST

IPL 2022  IPL updates  Sanju Samson  Rajasthan Royals  സഞ്ജു സാംസൺ  IPL final 2022  IPL playoffs  രാജസ്‌ഥാൻ റോയൽസ്  Sanju Samson story in ipl
സഞ്ജു സാംസൺ, വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്‍റെ വിജയത്തിനായി പോരാടുന്നവൻ

ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി താരം നയിക്കുന്ന ടീം ഫൈനലിനെത്തുന്നത്

അഹമ്മദാബാദ്: പരിചയ സമ്പത്ത് ഏറെയുള്ള വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, ദിനേഷ്‌ കാർത്തിക്ക് എന്നിവരടക്കം നിരവധി താരങ്ങളടങ്ങിയ ബാംഗ്ലൂരിനെതിരെ ആധികാരികജയത്തോടെയാണ് സഞ്ജുവും സംഘവും ഐപിഎല്ലിന്‍റെ ഫൈനലില്‍ എത്തുന്നത്. നിരന്തരം വിമർശനങ്ങളുടെ കൂരമ്പു കൊണ്ട് തന്നെ വേട്ടയാടിയവർക്കും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതെ അവഗണിച്ചവർക്കും മറുപടിയെന്നോണമാണ് സഞ്ജുവിന്‍റെ ഫൈനൽ പ്രവേശം. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി താരം നയിക്കുന്ന ടീം ഫൈനലിനെത്തുന്നത് എന്ന നേട്ടവും താരത്തിന് സ്വന്തമായി.

2008ന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ഇതാദ്യമായാണ് ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. 2008-ൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച് പ്രഥമ ഐ.പി.എല്‍ കിരീടം രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. അതിനുശേഷം 2013, 2015, 2018 സീസണുകളില്‍ പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനല്‍ കാണാതെ പുറത്തായി. ഇതിഹാസ താരം ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാനെ ഫൈനലിലെത്തിക്കുന്ന ആദ്യ നായകന്‍ എന്ന നേട്ടം സഞ്ജു സ്വന്തമാക്കി. സഞ്ജുവിന്‍റെ മികച്ച ക്യാപ്റ്റന്‍സിയാണ് രാജസ്ഥാന് ഫൈനലിലേക്കുള്ള വഴിവെട്ടിയത്.

ഈ സീസണിൽ നായകനെന്ന നിലയിലും ബാറ്റെറെന്ന നിലയിലും മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരം തന്നെ ഒരുദാഹരണം. മികച്ച സ്‌കോറിലേക്ക് പോകുമായിരുന്ന ആര്‍സിബിയെ നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിക്ക് വലിയ പങ്കുണ്ടായിരുന്നു. ഇതുവരെ 16 മത്സരങ്ങളില്‍നിന്നായി 147.51സ്ട്രൈക്ക് റേറ്റിൽ 444 റണ്‍സാണ് സമ്പാദ്യം. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന് വേണ്ടിയാണ് കളിക്കുന്നതെന്ന് പലപ്പോഴും വ്യക്തമാണ്.

ALSO READ: IPL 2022: നാലാം സെഞ്ച്വറി: ചരിത്ര നേട്ടത്തില്‍ വിരാട് കോലിക്കൊപ്പമെത്തി ബട്‍ലർ

മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ദീപ്‌ദാസ് ഗുപ്‌ത പറയുന്നതും ഇങ്ങനെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു വ്യക്തിഗത പ്രകടനത്തെക്കാളും ടീമിന് പ്രാധാന്യം നല്‍കിയെന്നാണ് ദീപ്‌ദാസ് പറയുന്നത്. 'ഈ വര്‍ഷം ഞാന്‍ സഞ്ജു സാംസണെ വിമര്‍ശിക്കാനില്ല. പലപ്പോഴും വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന് വേണ്ടിയാണ് സഞ്ജു കളിച്ചത്. അവരുടെ പ്രധാന താരമായ ജോസ് ബട്‌ലര്‍ക്ക് സമ്മര്‍ദമുണ്ടാക്കാതിരിക്കാനാണ് സഞ്ജു ശ്രമിച്ചത്. സഞ്ജുവിന് ഇത് വിജയകരമായ സീസണായിരുന്നു. അത്തരത്തിലാണ് സഞ്ജു ഐപിഎല്ലിനെ സമീപിച്ചത്.' ദീപ്‌ദാസ് പറഞ്ഞു.

സ്‌ട്രോക്ക് പ്ലേയും പന്തിനെ അതിര്‍ത്തി കടത്തുന്നതിലുള്ള അനായാസതയും കൊണ്ട് ലോക ക്രിക്കറ്റിൽ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സഞ്ജു. 2013-ല്‍ 19 വയസില്‍ താഴെ മാത്രം പ്രായമുള്ളപ്പോഴാണ് സഞ്ജു ഐപിഎല്ലില്‍ രാഹുല്‍ ദ്രാവിഡിന് കീഴില്‍ അരങ്ങേറുന്നത്. ഐപിഎല്ലില്‍ മികവിലേക്ക് ഉയര്‍ന്നിട്ടും പലപ്പോഴും തിളക്കമാർന്ന ഇന്നിങ്‌സുകള്‍ കളിച്ചിട്ടും ഇന്ത്യന്‍ ടീം ഇക്കാലത്തിനിടയ്ക്ക് സഞ്ജുവിനെ പരിഗണിച്ചത് അഞ്ചു തവണ മാത്രം. ഇക്കാലത്തിനിടയ്ക്ക് കളിച്ചത് 13 ട്വന്‍റി-20 മത്സരങ്ങളും ഒരു ഏകദിനവും മാത്രം. ഇത്തവണയും നേരിട്ട അവഗണന ഊര്‍ജമാക്കി വലിയ ഇന്നിങ്‌സുകളിലൂടെ സഞ്ജു വീണ്ടും ടീമിലെ സ്ഥാനം തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.