മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിനെ വിടാതെ പിന്തുടർന്ന് പരിക്ക്. ഓള്‍റൗണ്ടര്‍ മോയീന്‍ അലിക്ക് പരിശീലനത്തിനിടെയാണ് കണങ്കാലിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് പേസർമാരായ ദീപക് ചാഹറും ആദം മില്‍നെയും പുറത്തായതിന് പിന്നാലെയാണ് അലി കൂടി പരിക്കിന്‍റെ പിടിയിലായത്.
ഈ സീസണില്‍ 5 കളിയിൽ 87 റൺസ് നേടിയ അലി വിക്കറ്റൊന്നും നേടിയിരുന്നില്ല. സ്‌കാനിങ്ങ് ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നുെം സൂപ്പർ കിംഗ്‌സിന്‍റെ അടുത്ത കുറച്ച് മത്സരങ്ങളിൽ മോയിന് നഷ്‌ടമാകും. സീസണില്‍ എട്ട് മത്സരങ്ങളിൽ ആറ് തോല്‍വികളുമായി വലയുന്ന ചെന്നൈയ്‌ക്ക് പരിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്.
ഐപിഎല്‍ മെഗാതാരലേലത്തില്‍ 14 കോടി രൂപയ്ക്കാണ് ദീപക് ചാഹറിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. 2018ലാണ് ദീപക് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമായത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പം നേടിയ താരം 58 വിക്കറ്റുകളും ചെന്നൈ ജേഴ്‌സിയില്‍ സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് സീസണുകളിലായി മാത്രം ദീപക് ചാഹര്‍ 32 വിക്കറ്റ് പേരിലാക്കി. ദീപക് ചാഹറിന്‍റെ അസാന്നിധ്യമാണ് സീസണില്‍ ചെന്നൈയുടെ തിരിച്ചടികള്‍ക്ക് കാരണമെന്ന് മുന്‍താരം ഹര്‍ഭജന്‍ സിംഗ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ചാഹറിനെ പോലെ അനുഭവസമ്പന്നരായ പേസര്‍മാരുടെ അഭാവം സിഎസ്‌കെയുടെ ബൗളിങ്ങിനെ ദുർബലമാക്കുന്നു.