ETV Bharat / sports

വനിത ഏഷ്യ കപ്പ് : ജെമിമയും ഹേമലതയും തിളങ്ങി ; ശ്രീലങ്കയെ ചുരുട്ടിക്കൂട്ടി ഇന്ത്യ

author img

By

Published : Oct 1, 2022, 5:28 PM IST

വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ലങ്കന്‍ വനിതകളെ 41 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്

India vs Sri Lanka  ind w vs sl w  Women s Asia Cup  Jemimah Rodrigues  വനിത ഏഷ്യ കപ്പ്  ഇന്ത്യ vs ശ്രീലങ്ക  ജെമിമ റോഡ്രിഗസ്  ഹര്‍മന്‍പ്രീത് കൗര്‍  Harmanpreet Kaur
വനിത ഏഷ്യ കപ്പ്: ജെമിമയും ഹേമലതയു തിളങ്ങി; ശ്രീലങ്കയെ ചുരുട്ടിക്കൂട്ടി ഇന്ത്യ

സിൽഹെറ്റ് : വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം. 41 റണ്‍സിനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലങ്കന്‍ വനിതകളെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സാണ് നേടിയത്.

മറുപടിക്കിറങ്ങിയ ലങ്ക 18.2 ഓവറില്‍ 109 റണ്‍സിന് പുറത്തായി. ഇന്ത്യയ്‌ക്കായി ദയാലൻ ഹേമലത 2.2 ഓവറില്‍ 15 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ദീപ്‌തി ശര്‍മ നാല് ഓവറില്‍ 15 റണ്‍സും പൂജ വസ്‌ത്രാകര്‍ മൂന്ന് ഓവറില്‍ 12 റണ്‍സും വഴങ്ങി രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി രാധ യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

32 പന്തില്‍ 30 റണ്‍സ് നേടിയ ഹാസിനി പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്ക് മറുപടിക്കിറങ്ങിയ ലങ്കയ്‌ക്ക് പവര്‍പ്ലേ പൂര്‍ത്തിയാവും മുമ്പ് രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയാണ് ഇന്ത്യ ലങ്കയെ ചുരുട്ടിക്കൂട്ടിയത്.

ഹർഷിത മാധവി (20 പന്തില്‍ 26), ഒഷാദി രണസിന്‍ഹേ (10 പന്തില്‍ 11) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. ക്യാപ്‌റ്റന്‍ ചമാരി അട്ടപ്പട്ടു (11 പന്തില്‍ 5), മൽഷ ഷെഹാനി (6 പന്തില്‍ 9), നിലാക്ഷി ഡി സിൽവ (5 പന്തില്‍ 3), കവിഷ ദിൽഹാരി (8 പന്തില്‍ 1), അനുഷ്‌ക സഞ്ജീവനി (9 പന്തില്‍ 5), സുഗന്ധിക കുമാരി (3 പന്തില്‍ 4), അച്ചിനി കുലസൂര്യ (4 പന്തില്‍1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഇനോക രണവീര (3 പന്തില്‍ 1) പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് ജെമിമ റോഡ്രിഗസിന്‍റെ അര്‍ധ സെഞ്ച്വറിയാണ് തുണയായത്. 53 പന്തില്‍ 76 റണ്‍സാണ് ജെമിമ റോഡ്രിഗസ് അടിച്ചെടുത്തത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പിന്തുണ നല്‍കി. 30 പന്തില്‍ 33 റണ്‍സാണ് ഹര്‍മന്‍പ്രീത് നേടിയത്.

മോശം തുടക്കമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. നാല് ഓവറുകള്‍ പിന്നിടുമ്പോഴേക്കും ഓപ്പണര്‍മാരായ ഷഫാലി വര്‍മ (7 പന്തില്‍ 6) , സ്‌മൃതി മന്ദാന (11 പന്തില്‍ 10) എന്നിവര്‍ തിരിച്ച് കയറിയിരുന്നു. ഈ സമയം 23 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്ന് ക്രീസിലൊന്നിച്ച ജമീമ-ഹര്‍മന്‍പ്രീത് സഖ്യം നിര്‍ണായകമായ 92 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.

ഹര്‍മനെ പുറത്താക്കി ഒഷാദി രണസിന്‍ഹെയാണ് ലങ്കയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഹര്‍മന്‍പ്രീതും തിരിച്ചുകയറി. റിച്ച ഘോഷ് (6 പന്തില്‍ 9), പൂജ വസ്‌ത്രാകര്‍ (2പന്തില്‍1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ദയാലൻ ഹേമലത (10 പന്തില്‍ 13), ദീപ്‌തി ശര്‍മ (1 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു. ലങ്കയ്‌ക്കായി ഒഷാദി രണസിന്‍ഹെ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സുഗന്ധിക കുമാരി, ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.