ETV Bharat / sports

India Beat Pakistan In Asia Cup: 'മഴ മാറിയെങ്കിലും കൊടുങ്കാറ്റായി കുൽദീപ്'; ഇന്ത്യയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍

author img

By ETV Bharat Kerala Team

Published : Sep 11, 2023, 11:38 PM IST

Updated : Sep 12, 2023, 12:00 AM IST

India Wins Against Pakistan In Asia Cup 2023 Super Four: ഇന്ത്യയുയര്‍ത്തിയ 356 റൺസ് പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ്റെ ഇന്നിങ്സ് 128 റൺസിൽ അവസാനിക്കുകയായിരുന്നു. 228 റണ്‍സിനാണ് ഇന്ത്യന്‍ വിജയം.

IND Vs Pakistan In Asia Cup  Asia Cup  IND Vs Pakistan  Pakistan  Reserve Day  India  ഇന്ത്യ  പാകിസ്‌താന്‍  പാക്  റിസര്‍വ്‌ ഡേ
IND Vs Pakistan In Asia Cup

കൊളംബോ: ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യക്ക് 228 റൺസിൻ്റെ കൂറ്റൻ വിജയം. ആദ്യദിനം മഴ മുടക്കിയതിനെ തുടര്‍ന്ന് റിസര്‍വ്‌ ഡേയിലേക്ക് (Reserve Day) മാറ്റിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യയുയര്‍ത്തിയ 356 റൺസിന് മുന്നില്‍ പാകിസ്‌താന്‍ (Pakistan) തകര്‍ന്നടിയുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ്റെ ഇന്നിങ്സ് 32 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 128 റണ്‍സില്‍ ഒതുങ്ങി.

ബോളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി കുല്‍ദീപാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ടോപ്‌ ഓര്‍ഡറിലെ ബാറ്റര്‍മാരായ വിരാട് കോലി (94 പന്തിൽ 122), കെഎല്‍ രാഹുല്‍ (106 പന്തിൽ 111) എന്നിവരുടെ അപരാജിത സെഞ്ചുറികളും രോഹിത് ശര്‍മയുടേയും (56), ശുഭ്‌മാന്‍ ഗില്ലിന്‍റെയും (58) അര്‍ധ സെഞ്ചുറികളുമാണ് മികച്ച സ്കോർ നേടിക്കൊടുത്തത്.

മുന്നേറ്റനിര തകര്‍ന്ന് പാക്‌ പട: ഇന്ത്യ മുന്നില്‍ വച്ച റണ്‍മല മറികടക്കാന്‍ ഓപ്പണര്‍മാരായ ഫഖര്‍ സമാനും, ഇമാമുല്‍ ഹക്കുമായിരുന്നു പാകിസ്ഥാന്‌ വേണ്ടി ക്രീസിലെത്തിയത്. എന്നാല്‍ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ പന്തിന് മുന്നില്‍ പാക്‌ ബോളര്‍മാര്‍ വിറച്ചു. നേരിട്ട ആദ്യ ആറുപന്തുകളില്‍ വൈഡ് ബോളില്‍ ബൗണ്ടറി ലഭിച്ചതോടെ അഞ്ച് റണ്‍സ് എക്‌സ്‌ട്രാസ്‌ ഇനത്തില്‍ പാകിസ്‌താന്‍റെ സ്‌കോര്‍ ബോര്‍ഡിലെത്തി. തുടര്‍ന്നെത്തിയ മുഹമ്മദ് സിറാജിന്‍റെ പന്തുകള്‍ക്ക് മുന്നിലും പാക്‌ ഓപ്പണര്‍മാര്‍ ഏറെ ബുദ്ധിമുട്ടി.

താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പാക്‌ ഓപ്പണര്‍മാരില്‍ ഇമാമുല്‍ ഹക്കിനെ നിലയുറപ്പിക്കും മുമ്പ് പുറത്താക്കി ബുമ്ര നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. 18 പന്തില്‍ എട്ട് റണ്‍സ് നേടിയ ഇമാമുല്‍ ഹക്ക് ശുഭ്‌മാന്‍ ഗില്ലിന്‍റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. തുടന്ന് നായകന്‍ ബാബര്‍ അസം ക്രീസിലെത്തിയതോടെ പാക്‌ ആരാധകര്‍ക്കിടയില്‍ ആത്മവിശ്വാസം നിറഞ്ഞു. എന്നാൽ അധികം വൈകാതെ ആ പ്രതീക്ഷയും അസ്‌തമിച്ചു.

പത്താം ഓവറില്‍ ബാബര്‍ അസത്തെ മികച്ച സ്വിങിലൂടെ ഇന്ത്യന്‍ ഉപനായകന്‍ ഹര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. പുറത്താകുമ്പോള്‍ 24 പന്തില്‍ 10 റണ്‍സ് മാത്രമായിരുന്നു പാക്‌ നായകന്‍റെ സമ്പാദ്യം. തൊട്ടുപിന്നാലെ മുഹമ്മദ് റിസ്‌വാന്‍ കളത്തിലെത്തിയെങ്കിലും രണ്ട് പന്തുകള്‍ മാത്രമാണ് അദ്ദേഹം നേരിട്ടത്. ഇതിനിടെ മഴ മുടക്കിയതോടെ താരങ്ങള്‍ തിരികെ കയറി.

വിജയം വൈകിപ്പിച്ച് മഴ: 8.10 ഓടെ മഴ മൂലം നിര്‍ത്തിവച്ച മത്സരം പുനരാരംഭിക്കുന്നത് ഒരു മണിക്കൂറുകള്‍ക്കിപ്പുറം 9.10 ഓടെയാണ്. എന്നാല്‍ മത്സരം പുനരാരംഭിച്ച് നാലാം പന്തില്‍ പാകിസ്ഥാന്‍ സ്‌റ്റാര്‍ ബാറ്റര്‍ റിസ്‌വാനെ മടക്കി ഷാര്‍ദൂല്‍ താക്കൂര്‍ ഇന്ത്യക്ക് വലിയ ആശ്വാസം സമ്മാനിച്ചു. വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു റിസ്‌വാന്‍റെ സമ്പാദ്യം.

തൊട്ടുപിന്നാലെ ആഘ സല്‍മാനെ കൂടെകൂട്ടി ഫഖര്‍ സമാന്‍ തോല്‍വി ഭാരം കുറയ്‌ക്കാനുള്ള പോരാട്ടത്തിന് പരിശ്രമിച്ചു. ഇത് പാകിസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചലനമുണ്ടാക്കിയെങ്കിലും അതിന് അല്‍പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. 19-ാം ഓവറിലെ തന്‍റെ രണ്ടാം പന്തില്‍ ഫഖര്‍ സമാനെ മടക്കി കുല്‍ദീപ് യാദവ് ഇന്ത്യയ്‌ക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി.

പിന്നാലെയെത്തിയ ഇഫ്‌തിഖാര്‍ അഹ്‌മദിനെ ഒപ്പം കൂട്ടി ആഘ സല്‍മാന്‍ സ്‌കോര്‍ ബോര്‍ഡില്‍ നേരിയ ചലനങ്ങള്‍ സൃഷ്‌ടിച്ചുവെങ്കിലും 23-ാം ഓവറിലെ അവസാന പന്തില്‍ ആ പാക്‌ പ്രതീക്ഷയും അവസാനിച്ചു. കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ആഘ സല്‍മാന്‍ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ ഷദാബ് ഖാന്‍ എത്തിയെങ്കിലും, വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്താതെ പതിയെ മുന്നേറാനായിരുന്നു പാക്‌ ശ്രമം.

എന്നാല്‍ 27 ഓവറില്‍ ഷദാബ് ഖാനെ പുറത്താക്കി കുല്‍ദീപ് വീണ്ടു കരുത്തുകാട്ടി. 10 പന്തില്‍ വെറും ആറ് റണ്‍സ് മാത്രമായിരുന്നു ഷദാബ് ഖാന്‍ നേടിയത്. വൈകാതെ ഇഫ്‌തിഖാര്‍ അഹ്‌മദിനെയും മടക്കി കുല്‍ദീപ് പാകിസ്ഥാനെ വിറപ്പിച്ചു. 35 പന്തില്‍ 23 റണ്‍സുമായി നിന്ന ഇഫ്‌തിഖാറിനെ താന്‍ എറിഞ്ഞ പന്തില്‍ സ്വയം ക്യാച്ച് ചെയ്‌തായിരുന്നു കുല്‍ദീപ് മടക്കിയത്.

വാലറ്റത്ത് ഷഹീന്‍ അഫ്രീദിയെത്തി ഫഹീം അഷ്‌റഫിനൊപ്പം പരാജയത്തിന്‍റെ തീവ്രത കുറയ്‌ക്കാന്‍ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി. ഫഹീം അഷ്‌റഫ് (4), ഷഹീന്‍ അഫ്രീദി (7) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം. മറ്റ് രണ്ട് പാക് ബാറ്റര്‍മാരായ നസീം ഷായും ഹാരിസ് റൗഫും റിട്ടയേഡ് ഹാര്‍ട്ടായി പുറത്താവുകയായിരുന്നു. ഇന്ത്യയ്‌ക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും, ബുമ്ര, ഹാര്‍ദിക്, ഷാര്‍ദുല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

Last Updated : Sep 12, 2023, 12:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.