ETV Bharat / sports

Jasprit Bumrah| ബ്രോഡിനെതിരെ ബുംറയുടെ താണ്ഡവം; ടെസ്റ്റ് ക്രിക്കറ്റിലെ ആ വമ്പന്‍ റെക്കോഡിന് ഇന്ന് ഒരു വയസ്

author img

By

Published : Jul 2, 2023, 4:36 PM IST

ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് ജസ്‌പ്രീത് ബുംറ നേടിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു.

Stuart Broad most expensive over in Test cricket  Stuart Broad  Jasprit Bumrah  Jasprit Bumrah test record  Stuart Broad test record  IND vs ENG  ജസ്‌പ്രീത് ബുംറ  സ്റ്റുവർട്ട് ബ്രോഡ്  ജസ്‌പ്രീത് ബുംറ ടെസ്റ്റ് റെക്കോഡ്  ബ്രയാന്‍ ലാറ  Brian lara
ബ്രോഡിനെതിരെ ബുംറയുടെ താണ്ഡവം

കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ക്ക് ഇന്ത്യന്‍ ടീമിന് പുറത്തുള്ള സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നടുവിനേറ്റ പരിക്കിനെ തുടര്‍ന്നാണ് 29-കാരനായ ബുംറയ്‌ക്ക് ഇന്ത്യന്‍ ടീമിന് പുറത്തിരിക്കേണ്ടി വന്നത്. ഇതോടെ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യ കപ്പ്, ടി20 ലോകകപ്പ്, അടുത്തിടെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവ താരത്തിന് നഷ്‌ടമായിരുന്നു.

ടൂര്‍ണമെന്‍റുകളില്‍ ജസ്‌പ്രീത് ബുംറയുടെ അഭാവം ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാവുകയും ചെയ്‌തു. എത്ര ശക്തരായ എതിരാളികളായാലും ബുംറയുടെ തീ പാറുന്ന പന്തുകളും കൃത്യതയുള്ള യോര്‍ക്കറുകളും ഇന്ത്യയ്‌ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. എന്നാല്‍ പന്തുകൊണ്ടല്ലാതെ ബാറ്റുകൊണ്ടും തിളങ്ങാന്‍ തനിക്ക് കഴിയുമെന്നും ബുംറ കാട്ടിത്തന്നിട്ടുണ്ട്.

അത്തരത്തിലൊരു അവസരത്തില്‍ പിറന്നതാവട്ടെ ലോക റെക്കോഡ് കൂടിയാണ്. 2022-ലെ ഇതേ ജൂലൈ രണ്ടിനാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് ജസ്‌പ്രീത് ബുംറ അടിച്ചെടുത്തത്. ഇംഗ്ലണ്ട് പേസര്‍ സ്റ്റുവർട്ട് ബ്രോഡായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞത്.

ബുംറ അടിച്ചെടുത്ത 29 റണ്‍സും എക്‌സ്‌ട്രാ ഇനത്തില്‍ നല്‍കിയതുമുള്‍പ്പെടെ 35 റൺസായിരുന്നു അന്ന് ഒരൊറ്റ ഓവറില്‍ ബ്രോഡ് വഴങ്ങിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും എക്‌സ്‌പെന്‍സീവായ ഓവര്‍ എറിഞ്ഞ ബോളറെന്ന മോശം റെക്കോഡ് ബ്രോഡിന്‍റെ തലയിലാവുകയും ചെയ്‌തു. മത്സരത്തിന്‍റെ രണ്ടാം ദിനം ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ നില്‍ക്കെയാണ് അന്ന് ടീമിന്‍റെ നായകന്‍ കൂടിയായ ബുംറ ക്രീസിലെത്തുന്നത്.

ഇന്നിങ്‌സിലെ 84-ാം ഓവറും ബ്രോഡിന്‍റെ 13-ാം ഓവറുമായിരുന്നുവത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ചായിരുന്നു ബ്രോഡിനെ ബുംറ വരവേറ്റത്. തുടര്‍ന്ന് നടക്കാനിരുന്ന വെടിക്കെട്ടിന്‍റെ ചെറു സാമ്പിള്‍ മാത്രമായിരുന്നുവിത്. തന്‍റെ രണ്ടാം പന്തില്‍ ഒരു ബൗണ്‍സറാണ് ഇംഗ്ലീഷ്‌ പേസര്‍ പരീക്ഷിച്ചത്.

എന്നാല്‍ ഇതു വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സിന്‍റെ തലയ്‌ക്ക് മുകളിലൂടെ ബൗണ്ടറിയിലേക്ക് പറന്നതോടെ വൈഡുള്‍പ്പെടെ കിട്ടിയത് അഞ്ച് റൺസ്. നോബോളായ മൂന്നാം പന്ത് ബുംറയുടെ ബാറ്റില്‍ എഡ്‌ജായി സിക്‌സറായി. തുടര്‍ന്നുള്ള മൂന്ന് പന്തുകളിലും ബുംറ ബൗണ്ടറിയടിച്ചതോടെ സ്റ്റുവർട്ട് ബ്രോഡ് കുഴങ്ങി.

എന്നാല്‍ തന്‍റെ പ്രഹരം നിര്‍ത്താതിരുന്ന ഇന്ത്യന്‍ താരം അടുത്ത പന്തും സിക്‌സറിന് പായിച്ചു. അവസാന പന്തില്‍ ഒരു റണ്‍സ് ഓടിയെടുക്കുക കൂടി ചെയ്‌തതോടെ ബ്രോഡിന്‍റെ കരിയറിലെ ഏറ്റവും മോശം ദിനമായും അതുമാറി.

അതേസമയം വിൻഡീസ് ഇതിഹാസം ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള താരങ്ങളെ മറികടന്നാണ് ടെസ്റ്റില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ജസ്‌പ്രീത് ബുംറ സ്വന്തമാക്കിയത്. 2003-ല്‍ ദക്ഷിണാഫ്രിക്കയുടെ റോബിന്‍ പീറ്റേഴ്‌സണെതിരെ 28 റണ്‍സായിരുന്നു ലാറ നേടിയത്. 2013-ല്‍ ജയിംസ് ആന്‍ഡേഴ്‌സണിന്‍റെ ഒരോവറില്‍ ജോർജ് ബെയ്‌ലിയും 2020-ല്‍ ജോ റൂട്ടിനെതിരെ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജും 28 റണ്‍സ് നേടിയിട്ടുണ്ട്.

ALSO READ: Rishabh Pant| റിഷഭ് പന്ത് മടങ്ങിയെത്തിയാലും അതിന് കഴിയുമോ?; കനത്ത ആശങ്കയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.